
തനിക്കും ഭാര്യക്കും വൈകി ജനിച്ച ധനുഷ് തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട മകനാണെന്ന് പറയുകയാണ് നടൻ നെപ്പോളിയൻ. ഒരു തമിഴ് മാധ്യമത്തോടായിരുന്നു മകനെക്കുറിച്ച് നെപ്പോളിയൻ മനസ്സ് തുറന്നത്.
നാല് വയസിലാണ് മകന് ഇങ്ങനെയൊരു കണ്ടീഷനുണ്ടെന്ന് മനസിലായതെന്നും ഞാനും ഭാര്യയും ദിവസവും കരയുമായിരുന്നു. പത്ത് വയസിനുള്ളിൽ മകന് നടക്കാൻ പറ്റാതാവും, പതിനേഴ് വയസ് വരെയേ ജീവനോടെയുണ്ടാകൂ എന്ന് ഡോക്ടർമാർ പറഞ്ഞുവെന്നും അതോടെ തങ്ങൾ തകർന്ന് പോയിയെന്നും നെപ്പോളിയൻ പറയുന്നു. മസ്കുലർ ഡിസ്ട്രോഫി എന്ന രോമമായിരുന്നു ധനുഷിന്.
ഡോക്ടർമാർ അങ്ങനെ പറയും, നീ വിട്ടേക്കെന്ന് ഭാര്യയോട് ഞാൻ പറഞ്ഞു. എന്നാൽ പത്ത് വയസിനുള്ളിൽ അവൻ വീൽ ചെയറിൽ ഇരുന്ന് പോയതോടെ ഭയമായി. അവനെ സന്തോഷിപ്പിക്കൂ അതാണ് ഏറ്റവും വലിയ മരുന്നെന്ന് ഡോക്ടർ പറഞ്ഞുവെന്നും അവന്റെ ജീവൻ നിലനിർത്താൻ വേണ്ട ചികിത്സയ്ക്കും സൗകര്യത്തിനുമെല്ലാം അമേരിക്കയാണ് നല്ലത്. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം അങ്ങോട്ട് മാറുകയായിരുന്നെന്നും നെപ്പോളിയൻ വ്യക്തമാക്കി.

എല്ലാ മാതാപിതാക്കൾക്കും മക്കൾ വലുതാണ്. എന്റെ മകന് പരിമിതികളുള്ളതിനാൽ പ്രത്യേക കരുതൽ കൊടുക്കുന്നു. അതേ വ്യത്യാസമുള്ളൂവെന്നും രണ്ട് ആൺമക്കളാണ് തനിക്ക്. ഇപ്പോൾ മകളായി മരുമകൾ വന്നു. ഇത് തന്നെയാണ് അവളോട് താൻ പറഞ്ഞതെന്നും നീയാണ് എന്റെ വീട്ടിലെ മകൾ, ഞങ്ങളുടെ മകനെ എല്ലാ തരത്തിലും നീ നന്നായി നോക്കണം. അമ്മയായും സഹോദരിയായും ഭാര്യയായും മകനെ നോക്കണം എന്ന് പറഞ്ഞുവെന്നും അക്കാര്യത്തിൽ മരുമകൾ തനിക്ക് ഉറപ്പ് തന്നെന്നും നെപ്പോളിയൻ പറഞ്ഞു.
വിവാഹത്തോടനുബന്ധിച്ച് തന്നെ വേദനിപ്പിച്ച കമന്റുകൾ സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ടെന്നും നെപ്പോളിയൻ പറയുന്നു. എന്തിനാണ് കല്യാണം കഴിപ്പിക്കുന്നത്, മകനെ കൊണ്ട് എന്തിന് പറ്റും എന്നൊക്കെ ചോദിക്കുന്നു. എന്റെ മകനെ എനിക്കറിയാം. എവിടെയോ ഇരിക്കുന്നവർക്ക് എന്തറിയാമെന്നും നെപ്പോളിയൻ ചോദിക്കുന്നു.
അമേരിക്കയിൽ കല്യാണം നടത്താൻ പറ്റാത്തത് കൊണ്ടാണ് ജപ്പാനിലേക്ക് ഓടിപ്പോയി കല്യാണം നടത്തിയതെന്ന് ചിലർ പറയുന്നു. അമേരിക്കയിൽ പുരുഷൻമാർക്ക് പരസ്പരം വിവാഹം ചെയ്യാം. സ്ത്രീകൾക്കും ചെയ്യാം. മകൻ ജപ്പാനിൽ ടൂർ പോകണമെന്ന് എട്ട് വർഷമായി ആവശ്യപ്പെട്ടിരുന്നു. അവന്റെ കല്യാണവും അവിടെ നടന്നു.
ഇനി അമേരിക്കയിൽ ഗ്രാന്റായി റിസപ്ഷൻ വെക്കുമെന്നും നെപ്പോളിയൻ വ്യക്തമാക്കി. മക്കളില്ലാതെ വിഷമിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചും നെപ്പോളിയൻ സംസാരിച്ചു. വർഷങ്ങളോളം തങ്ങൾക്ക് കുട്ടികളില്ലായിരുന്നു. ഭാര്യ ഒരുപാട് കരയും. നിനക്ക് ഞാനും എനിക്ക് നീയുമാണ് കുഞ്ഞെന്ന് പറഞ്ഞ് ഞാൻ സമാധാനിപ്പിക്കും.

വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനുശേഷമാണ് ധനുഷ് മകനായി പിറക്കുന്നത്. ധനുഷ് പിറന്നയുടനെ അവൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ലയെന്നും അത് കൊണ്ടാണ് അവൻ ഞങ്ങൾക്ക് സ്പെഷ്യൽ ചെെൽഡ് ആയത് എന്നും നെപ്പോളിയൻ പറഞ്ഞു.തങ്ങളുടെ കല്യാണം കഴിഞ്ഞ് അഞ്ചുദിവസം മാത്രമേ നാട്ടില്‍ നിന്നുള്ളൂ. അതിനുശേഷം ഷൂട്ടിങ്ങിനു പോവുകയായിരുന്നു. ഞാന്‍ ഷൂട്ടിങ്ങിന് പോകുന്ന എല്ലായിടത്തും ഭാര്യയെയും കൊണ്ടു പോകും. ഒരുപാട് യാത്രകള്‍ ചെയ്യുമായിരുന്നതിനാല്‍ മൂന്ന് തവണ സുധയ്ക്ക് അബോര്‍ഷനായി. നാലാം തവണ ഗര്‍ഭിണിയായപ്പോള്‍ ഡോക്ടര്‍ പറഞ്ഞു ഇനി യാത്രകള്‍ ഒന്നും ചെയ്യരുതെന്ന്. അങ്ങനെ അത്രയും കരുതലോടുകൂടി ജനിച്ചവനാണ് ധനുഷെന്ന് നെപ്പോളിയൻ പറയുന്നു .
മകനുവേണ്ടി പെണ്‍കുട്ടിയെ ആദ്യം നെപ്പോളിയൻ പോയി കണ്ട് സംസാരിച്ചിരുന്നു. വീട്ടുകാര്‍ ആരെങ്കിലും ഫോഴ്‌സ് ചെയ്തിട്ടാണോ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് അറിയാൻ. അവളോട് ചോദിച്ചപ്പോള്‍ അങ്ങനെയല്ല സ്വന്തം ഇഷ്ടപ്രകാരമുള്ള തീരുമാനം ആണെന്ന് പറഞ്ഞു. വളരെ നല്ല പെണ്‍കുട്ടിയാണ്. സൗമ്യമായി സംസാരിക്കും, ചിരിച്ച മുഖത്തോടെയേ എപ്പോഴും കാണാന്‍ സാധിക്കുകയുള്ളൂ.
അങ്ങനെയുള്ള ഒരാള്‍ക്ക് മാത്രമേ ധനുഷിനെ സംരക്ഷിക്കാന്‍ പറ്റുകയുള്ളൂവെന്നാണ് നെപ്പോളിയൻ പറയുന്നത്. ഭാര്യ സുധയുടെ നാട്ടില്‍ തന്നെയാണ് പെണ്‍കുട്ടിയുടെ വീട്. കുറെ കാലമായി ഞങ്ങളെക്കുറിച്ച് അവര്‍ക്കറിയാം. പക്ഷേ ഞങ്ങള്‍ക്ക് അവരെ അറിയില്ലെന്നേ ഉണ്ടായിരുന്നുള്ളൂവെന്നും വീട്ടുകാരോ ബന്ധുക്കളോ ഒന്നും നിര്‍ബന്ധിച്ചിട്ടില്ലെന്നും ധനുഷിന്റെ വീഡിയോ കുറേക്കാലമായി കാണാറുണ്ടെന്നും അങ്ങനെ ഇഷ്ടപ്പെട്ട് തന്നെയാണ് വിവാഹത്തിന് സമ്മതം അറിയിച്ചതൊന്നും പെൺകുട്ടി പറഞ്ഞുവെന്നും അതിനുശേഷമാണ് സുധ യുഎസില്‍ നിന്ന് നാട്ടിൽ പോയി പെണ്‍കുട്ടിയെ നേരിൽ കാണുന്നതെന്നും നെപ്പോളിയൻ വ്യക്തമാക്കി.
മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനായ ധനുഷ് അരയ്ക്ക് താഴെ തളർന്ന അവസ്ഥയിലാണ്. ധനുഷിന്റെ എല്ലാ അവസ്ഥയും അറിഞ്ഞാണ് അക്ഷയ ആ വിവാഹത്തിലേക്ക് എത്തിയതും. ധനൂഷിന് വളരെ ചെറിയ പ്രായത്തിൽ തന്നെ മസ്‌കുലർ ഡിസ്‌ട്രോഫി കണ്ടെത്തിയിരുന്നു. സിദ്ധ വൈദ്യത്തിലടക്കം ചികിത്സ തേടിയിരുന്നു കുടുംബം .











