മോഹൻലാലിനെയും ഫാസിലിനെയും വിസ്മയിപ്പിച്ച് ആ ഡിസംബർ 25 ആം തീയതി; ഫാസിലിന്റെ വാക്കുകൾ

ബറോസിന്റെ റിലീസ് തിയ്യതി പുറത്ത് വിട്ടിരിക്കുകയാണ് നടൻ മോഹൻലാൽ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് 2024 ഡിസംബർ 25–ന് തിയറ്ററുകളിൽ എത്തും. ​മ​ഹാനടന്റെ ​ഗുരുനാഥൻ കൂടിയായ ഫാസിലാണ് റിലീസ് തിയതി നാല് മിനിറ്റ് നീളുന്ന വീഡിയോയിലൂടെ പ്രഖ്യാപിച്ചത്.

ഡിസംബർ 25നാണ് ബറോസ് പ്രേക്ഷകരിലേക്ക് എത്തുക. മോഹൻലാൽ ആദ്യമായി അഭിനയിച്ച് റിലീസ് ചെയ്ത സിനിമ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളും’ നാൽപ്പത് വർഷം മുമ്പ് ഒരു ഡിസംബർ 25നാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ബറോസിൽ ടൈറ്റിൽ റോളിൽ മോഹൻലാൽ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. റിലീസ് തിയതി കേട്ട് താൻ  വിസ്മയിച്ചു പോയെന്നും മോഹൻലാലിനോടു പറഞ്ഞപ്പോൾ അദ്ദേഹം പതിന്മടങ്ങ് വിസ്മയിച്ചെന്നും ഫാസിൽ പറയുന്നു .

സിനിമയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചുകൊണ്ട് ഫാസിൽ പറഞ്ഞത് ഇങ്ങനെയാണ്,  “മലയാളത്തിന്റെ പ്രിയങ്കരനായ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയുടെ അലങ്കാരങ്ങളും ഒരുക്കങ്ങളുമെല്ലാം പൂര്‍ണമായും കഴിഞ്ഞിരിക്കുന്നു. ഗുരുസ്ഥാനത്ത് ഉള്ളവരെ നേരില്‍പോയി കണ്ട് അനുഗ്രഹങ്ങള്‍ വാങ്ങിച്ച് അവരെക്കൊണ്ട് വിളക്ക് കൊളുത്തിക്കൊണ്ടാണ് ഈ സിനിമ തുടങ്ങുന്നത് തന്നെ. നീണ്ട 700 ദിവസങ്ങളിലെ കഠിന പരിശ്രമങ്ങളുടെയും കഠിനാദ്ധ്വാനത്തിന്റെയും ആകെത്തുകയാണ് ബറോസ് എന്ന ബ്രഹ്‌മാണ്ഡ ചിത്രം.

ബറോസ് സിനിമയുടെ റിലീസ് തിയതി ഔദ്യോഗികമായി അനൗണ്‍സ് ചെയ്ത് തരുമോയെന്ന് ചോദിച്ച് മോഹന്‍ലാല്‍ എന്നെ വിളിച്ച് സ്‌നേഹപൂര്‍വം ചോദിച്ചു. എന്നാണ് റിലീസ് എന്ന് കൗതുകത്തോടെ ഞാന്‍ ചോദിച്ചു. മോഹന്‍ലാല്‍ റിലീസ് തീയതി പറഞ്ഞതോട് കൂടി വല്ലാണ്ട് ഞാന്‍ വിസ്മയിച്ചുപോയി. ഒരു മുന്‍ധാരണയും ഒരുക്കവുമില്ലാതെയാണ് റിലീസ് തീയതി തീരുമാനിച്ചതെങ്കില്‍ പോലും അതെന്തൊരു ഒത്തുചേരലാണ്, നിമിത്താണ്, പൊരുത്തമാണ്, ഗുരുകടാക്ഷമാണ് ദൈവനിശ്ചയമാണെന്ന് എനിക്ക് തോന്നിപ്പോയി.

എന്റെ തോന്നല്‍ ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ എന്നേക്കാള്‍ പതിന്മടങ്ങ് വിസ്മയിച്ചുപോയി. കുറേ നേരത്തേക്ക് മിണ്ടാട്ടമില്ല. അറിയാതെ ദൈവമേയെന്ന് വിളിച്ചുപോയി. പിന്നെ സഹധര്‍മിണി സുചിത്രയെ വിളിക്കുന്നു ആന്റണിയെ വിളിക്കുന്നു, ആന്റണി എന്നെ വിളിക്കുന്നു. എല്ലാവര്‍ക്കും ഇതെങ്ങനെ ഒത്തുചേര്‍ന്ന് വന്നു എന്നൊരദ്ഭുതമായിരുന്നു.

സംഗതി ഇതാണ്… അതായത് മോഹന്‍ലാല്‍ എന്ന 19 വയസുകാരനെ ഇന്നറിയുന്ന മോഹന്‍ലാലാക്കി മാറ്റിയത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളെന്ന സിനിമയാണ്.  അക്കാലത്ത് പ്രേക്ഷകര്‍ റിപ്പീറ്റ് ചെയ്ത് കണ്ട സിനിമയായിരുന്നു. സൂപ്പര്‍ ഡ്യൂപ്പർ  ഹിറ്റ് സിനിമയായിരുന്നു. മലയാള സിനിമയുടെ ഗതി തന്നെ മാറ്റി വിട്ട സിനിമയാണെന്ന് പറയപ്പെട്ടു. കലാമൂല്യവും ജനപ്രീതിയുമുള്ള സംസ്ഥാന പുരസ്‌കാരവും ലഭിക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാല്‍ ചെയ്ത മറ്റൊരു സിനിമ. അത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളേക്കാളും ജനങ്ങള്‍ ആവര്‍ത്തിച്ചുകണ്ടു. അതൊരു മെഗാ ഹിറ്റായി. ആ സിനിമ കാലാതീതമാണെന്ന് പറയപ്പെട്ടു. അതിന് കലാമൂല്യവും ജനപ്രീതിയുമുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ പുരസ്‌കാരവും ലഭിച്ചു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്തത് 1980 ഡിസംബര്‍ 25നാണ്. മണിച്ചിത്രത്താഴും റിലീസ് ചെയ്തത് ഒരു ഡിസംബര്‍ 25നാണ്. 1993 ഡിസംബര്‍ 25. മോഹന്‍ലാലിന്റെ ബറോസും റിലീസ് ചെയ്യാന്‍ പോകുന്നത് ഒരു ഡിസംബര്‍ 25നാണ്.

ഒന്നാലോചിച്ച് നോക്കൂ‌… നാലരപതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിരക്കിനിടയില്‍ മുത്തി മുത്തി പഠിച്ചെടുത്ത അനുഭവങ്ങള്‍ കൊണ്ട് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ… മോഹന്‍ലാലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസായ ദിവസവുമായി ആകസ്മികമായി ഒത്തുവരുന്നു. മഞ്ഞില്‍ വിരിഞ്ഞ നടന്‍ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് ഔദ്യോഗികമായി പറയണമെന്നാവശ്യപ്പെട്ട് നീണ്ട നാല്‍പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ സംവിധായകനെ തന്നെ വിളിക്കുകയാണ്.

ഇതൊക്കെ നിമിത്തം, പൊരുത്തം, ദൈവകൃപ എന്നല്ലാതെ വേറെന്താണ് പറയേണ്ടത്. എനിക്ക് തോന്നുന്നത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളേക്കാള്‍ മണിച്ചിത്രത്താഴിനേക്കാള്‍ വളരെ വളരെ വളരെ ഉയരെ നില്‍ക്കുന്ന ഒരു അതുല്യ കലാസൃഷ്ടിയാകും ബറോസ് എന്നാണ്. ഏറ്റവും കുറഞ്ഞ പക്ഷം ബറോസ് ഒരു ആഗോള ഇതിഹാസ സിനിമയായി മാറട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു. അതിനായി ഹൃദയത്തില്‍തൊട്ട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

മോഹന്‍ലാലിനും മോഹന്‍ലാലിന്റെ ടീമിനും എല്ലാ നന്മകളും നേരുന്നു. ബറോസ് 2024 ഡിസംബര്‍ 25ന് പ്രേക്ഷകരുടെ മുമ്പില്‍ എത്തുന്നു എന്ന സന്തോഷവാര്‍ത്ത പ്രേക്ഷകര്‍ക്കു മുന്നില്‍ ഔദ്യോഗികമായി അറിയിക്കുന്നു എന്നാണ് ഫാസിൽ പറഞ്ഞത്”.

സംവിധായകൻ ഫാസിലിന്റെ വീഡിയോ പുറത്ത് വന്നതോടെ പുച്ഛിച്ചവർ ലജ്ജിച്ച് തലതാഴ്ത്തുന്നതരത്തിൽ വിസ്മയമാകട്ടെ എന്നാണ് മോഹൻലാലിനും ബറോസിനും ആശംസകൾ നേർന്ന് സിനിമാപ്രേമികൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

അതേസമയം സിനിമയുടെ ത്രിഡി ട്രെയിലർ കഴിഞ്ഞ ദിവസം മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. ഗംഭീര പ്രതികരണമാണ് ട്രെയിലറിന് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്. ആശീർവാദ് സിനിമാസിന്റെ ഏറ്റവും വലിയ സിനിമകളിലൊന്നായ ‘ബറോസ്’ ഇന്ത്യൻ സിനിമയ്ക്കു തന്നെ മുതൽക്കൂട്ടാകുംമെന്നാണ് അഭിപ്രായങ്ങൾ.

നാൽപ്പത് വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ പഠിച്ച പാഠങ്ങളും അനുഭവങ്ങളുമാണ് ബറോസ് എന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുക്കാൻ ഇന്ത്യൻ സിനിമയുടെ അഭിമാനമായ സാക്ഷാൽ മോഹൻലാലിന് കരുത്തായത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏറ്റവും നല്ല സിനിമയായി പ്രേക്ഷകരിലേക്ക് ബറോസ് എത്തിക്കാനുള്ള പരിശ്രമത്തിലാണ് നടൻ. അഭിനേതാവായും സംവിധായകനായും നിർമാതാവുമായെല്ലാം ഇന്ത്യൻ സിനിമയിൽ വിജയ​ഗാഥകൾ രചിച്ച നിരവധി പ്രതിഭകളുണ്ട്. അവരുടെ കൂട്ടത്തിലേക്ക് മോഹൻലാലിന്റെ പേരും ബറോസ് റിലീസോടെ എഴുതി ചേർക്കപ്പെടണമെന്ന് ​ആ​ഗ്രഹിക്കുന്നവരാണ് മലയാളികൾ.

സിനിമ സംവിധാനം ചെയ്യാൻ പോകുന്നുവെന്ന് മോഹൻലാൽ പ്രഖ്യാപിച്ചപ്പോൾ മുതൽ ആ സിനിമ ബി​ഗ് സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പ് പ്രേക്ഷകർ തുടങ്ങി. പ്രീ പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനും എല്ലാം പൂർത്തിയായിട്ടും ചില അവസാന മിനുക്ക് പണികളിലും മറ്റുമായിരുന്നു മോഹൻലാലും ബറോസ് ടീമും. സെപ്റ്റംബറിൽ റിലീസ് തീരുമാനിച്ചുവെങ്കിലും, തിയതി മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. മോഹൻലാലും നിര്‍ണായക കഥാപാത്രമായി ബറോസിലുണ്ട്. ഒരു ഫാന്റസി ചിത്രമാണ് ബറോസ്. സന്തോഷ് ശിവനാണ് ബാരോസിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.