
കുത്തേറ്റ് ചികത്സയിലായിരുന്ന നടൻ സെയ്ഫ് അലിഖാൻ ആശുപത്രി വിട്ടു, കഴിഞ്ഞ ദിവസം ഉച്ചയോടെ ഡിസ്ചാര്‍ജായ താരം വൈകീട്ടോടെയാണ് ആശുപത്രി വിട്ടത്. ഇനിയും ബാന്ദ്രയിലെ തന്റെ പഴയ വീടായ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സിലായിരിക്കും താരം താമസിക്കുന്നത് എന്ന് വാർത്തകൾ മുൻപ് എത്തിയിരുന്നു എന്നാൽ അദ്ദേഹം ആശുപത്രി വിട്ട് നേരെ പോയത് സത്ഗുരു ശരണിലേക്കാണ്. ഇവിടെ വെച്ചായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്. സെയ്ഫ് അലിഖാന് അഞ്ചുദിവസത്തോളം മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം നടനെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ താരത്തിന്റെ അമ്മ ശര്‍മിള ടാഗോര്‍, ഭാര്യ കരീന കപൂര്‍, മകള്‍ സാറാ അലിഖാന്‍ എന്നിവര്‍ ആശുപത്രയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. പിന്നീട് അദ്ദേഹത്ത് ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആശുപത്രി വിടാന്‍ വീണ്ടും മണിക്കൂറുകള്‍ എടുത്തു. കറുപ്പ് പോര്‍ഷെ കാറിലാണ് നടൻ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് തിരിച്ചത്.
ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ നടൻ തന്റെ വീടിന്റെ പുറത്ത് കൂടിയ ആരാധകരെ അഭിവാദ്യം ചെയ്തു. നീല ജീന്‍സും വെള്ള ഷര്‍ട്ടും കറുപ്പ് സണ്‍ഗ്ലാസും ധരിച്ച അദ്ദേഹത്തെ ആരോഗ്യവാനായാണ് കാണപ്പെടുന്നത്. കൈയില്‍ ഒരു ബാന്‍ഡേജും കഴുത്തില്‍ മുറിവേറ്റതിന്റെ അടയാളവും ദൃശ്യമാണ്. താരത്തിന്റെ വീടിന് ഇപ്പോൾ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച്ച പുലർച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്യ്തിരുന്നു. പിന്നീട് നടനെ ആക്രമിച്ച ബംഗ്ലാദേശ് പൗരൻ ഷരീഫുൾ ഇസ്ലാമിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.












