‘ഒപ്പം’ സിനിമയിലൂടെ അധ്യാപികയെ അപകീർത്തിപ്പെടുത്തി! ആന്റണി പെരുമ്പാവൂരിന് രണ്ടുലക്ഷം രൂപ പിഴ

ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിന്‍സി ഫ്രാന്‍സിസിന്റെ ഫോട്ടോ നല്‍കിയത്

ആന്റണി പെരുമ്പാവൂർ നിർമിച്ച് മോഹൻലാൽ നായകനായെത്തി ‘ഒപ്പം’ സിനിമയിൽ അനുവാദമില്ലാതെ അപകീര്‍ത്തി വരും വിധം അധ്യാപികയുടെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചെന്ന പരാതിയിൽ നഷ്ടപരിഹാരം നല്‍കാന്‍ മുനിസിപ്പ് കോടതി വിധി. കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ് അധ്യാപികയായ പ്രിന്‍സി ഫ്രാന്‍സിസ് നല്‍കിയ പരാതിയിലാണ് നിര്‍മ്മാതാവിന് കോടതി പിഴയിട്ടത്.പരാതിക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1,68,000 രൂപ നല്‍കാനുമാണ് ചാലക്കുടി മുന്‍സിപ്പ് എം എസ് ഷൈനിയുടെ വിധി. ഒപ്പം സിനിമയുടെ 29-ാം മിനിറ്റില്‍ അനുശ്രീ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം ഒരു ക്രൈം ഫയല്‍ മറച്ചു നോക്കുന്ന രംഗമുണ്ട്.

ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിന്‍സി ഫ്രാന്‍സിസിന്റെ ഫോട്ടോ നല്‍കിയത്. ഫോട്ടോ അനുവാദമില്ലാതെ തന്റെ വ്ളോഗില്‍ നിന്ന് എടുക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. ഇത് പരാതിക്കാരിക്ക് മാനസിക വിഷമത്തിന് കാരണമായി. ഇതേ തുടര്‍ന്നാണ് 2017ല്‍ കോടതിയെ സമീപിച്ചത്.സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് കോടതിയെ സമീപിച്ചതെന്നും സാധാരണക്കാരില്‍ സാധാരണക്കാരായ സ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്നും പ്രിന്‍സി ഫ്രാന്‍സിസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആന്റണി പെരുമ്പാവൂര്‍, പ്രിയദര്‍ശന്‍ എന്നിവര്‍ക്ക് പുറമേ അസി.ഡയറക്ടര്‍, മോഹന്‍ദാസ് എന്നിവര്‍ക്കെതിരെ നോട്ടീസ് അയച്ചു. തുടര്‍ന്ന് ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിനിമ പ്രവര്‍ത്തകര്‍ നിഷേധിക്കുകയായിരുന്നു. ഇതുവരെയും ഫോട്ടോ ഒഴിവാക്കിയിട്ടില്ല. ഈ പരാതിയിലാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ കോടതി വിധി വന്നിരിക്കുന്നത്.7 വർഷം രണ്ട് ലക്ഷം രൂപയുമാണ് ഇതുമായി ബന്ധപ്പെട്ട് എനിക്കു വന്ന ചെലവുകൾ. അതിനുള്ള നഷ്ടപരിഹാരം വിധിച്ചുകൊണ്ടുള്ള കോടതി വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്.