എല്ലും പല്ലുമൊക്കെ ഇപ്പോൾ തന്നെ ദ്രവിച്ചു തുടങ്ങി! മലയാള സിനിമയിലെ പ്രമുഖ നാലഞ്ച് നായകന്മാർ ഈ അടുത്ത് തന്നെ മരിക്കും, അത് കഴിയുമ്പോൾ മലയാളസിനിമ രക്ഷപെടും; ശാന്തിവിള ദിനേശ്

മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന നാല് മുന്‍നിര നായക നടന്‍മാരുടെ എല്ലും, പല്ലും പൊടിഞ്ഞ് മരിക്കാറായെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. വിന്‍സി അലോഷ്യസ് നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ പ്രതികരിക്കവെയാണ് ശാന്തിവിള ദിനേശ് ഈ കാര്യം പറഞ്ഞത്. മലയാള സിനിമയില്‍ ലഹരി ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് പ്രമുഖരായ നാല് നടന്മാരാണ്. മലയാള സിനിമയില്‍ അടുത്ത കാലത്ത് തന്നെ നോക്കിക്കോളൂ, എല്ലും പല്ലുമൊക്കെ ഇപ്പോൾ തന്നെ ദ്രവിച്ച് പോയി, അങ്ങനെ ദ്രവിച്ചു സ്വബോധമില്ലാതെ ഒരു നാലഞ്ചണ്ണം ചാകും. മലയാള സിനിമയ്ക്ക് വലിയ സംഭവാനകള്‍ നല്‍കുന്ന നാലഞ്ച് നായകന്മാര്‍ ചാകും. അത് കഴിയുമ്പോള്‍ മലയാള സിനിമ രക്ഷപ്പെടും.

ഷൈന്‍ ടോമിനെതിരെ പരാതിയുണ്ടെങ്കില്‍ സംഭവ ദിവസം തന്നെ വിന്‍സി പരാതിപ്പെടണമായിരുന്നു. മാസങ്ങള്‍ കഴിഞ്ഞല്ല ഇത്തരം കാര്യങ്ങള്‍ പറയേണ്ടത്. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ അപ്പോള്‍ തന്നെ നടപടി എടുക്കണം. പിന്നീടുളള തുറന്നുപറച്ചിലുകള്‍ ഫലം കാണുമെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിക്കുന്ന ആളാണെങ്കിലും,സിനിമയുടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ സംവിധായകര്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടാക്കുന്ന ആളല്ല എന്നും സംവിധായകൻ പറയുന്നു.

ഇപ്പോൾ ഈ പ്രശ്‌നത്തില്‍ നഷ്ടം വരുന്നത് വിന്‍സിയ്ക്ക് മാത്രമായിരിക്കും. ഇനി വലിയും, കുടിയുമുളളവന്‍ സെറ്റിലേക്ക് വിന്‍സിയെ വിളിക്കില്ല. വായില്‍ നിന്ന് വെളളപ്പൊടി വീണെന്നും പറഞ്ഞ് അയാള്‍ക്കെതിരെ കേസ് എടുക്കാന്‍ പറ്റില്ല. അത് ഗ്ലൂക്കോസ് തിന്നിട്ട് ചുമ വന്നപ്പോള്‍ ചുമച്ചതാണെങ്കിലോ? ഇന്നലെ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി. ഓടുകയല്ല അവന്‍ ചത്തേനെ. ഇത് സിനിമാ സ്‌റ്റൈലൊന്നുമല്ല, സിനിമയില്‍ ഇങ്ങനെയൊന്നുമില്ല. അവന്‍ മൂന്നാമത്തെ നിലയില്‍ നിന്ന് രണ്ടാമത്തെ നിലയിലേക്ക് ചാടി. രണ്ടാമത്തെ നിലയില്‍ നിന്ന് സ്വിമ്മിങ് പൂളിന്റെ ഷീറ്റിന്റെ മുകളിലേക്ക് ചാടി. അങ്ങനെ ഓടി രക്ഷപ്പെട്ടെന്ന് പറയുന്നു. ചിലപ്പോള്‍ അവന്‍ ഓടിയത് ഈ നടിയുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ട് അവനെ അറസ്റ്റ് ചെയ്യാന്‍ വന്നതാണെന്ന് കരുതിയിട്ടാവാം.

മുൻപ് ലഹരി ഉപയോഗിച്ചിരുന്നവരൊക്കെ ആദ്യ പരിഗണന നല്‍കിയിരുന്നത് സിനിമയ്ക്കാണ്. സിനിമയ്ക്ക് ശേഷം ലഹരി ഉപയോഗിക്കുകയും ചെയ്യുന്നവരായിരുന്നു ഇതിന് മുൻപ് അഭിനയിച്ചവർ. എന്നാല്‍ ഇന്നത്തെ കാലത്ത് ലഹരി കഴിഞ്ഞ് മതി സിനിമ എന്ന നിലപാടാണ്. അതിപ്പോള്‍ നിര്‍മ്മാതാക്കളായാലും, അഭിനോതാക്കളായാലും, സംവിധായകനായാലും ലഹരി കഴിഞ്ഞെയുളളൂ സിനിമ, ശാന്തിവിള ദിനേശ് പറയുന്നു.