
മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തിൽ സിനിമാ ലോകം ഒന്നടങ്കം വിതുമ്പുമ്പോൾ, അദ്ദേഹത്തോടൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് നടി പാർവതി തിരുവോത്ത്. തൃപ്പൂണിത്തുറയിലെ ശ്രീനിവാസന്റെ വസതിയിലെത്തി പാർവതി അന്ത്യോപചാരം അർപ്പിച്ചു.
ശ്രീനിവാസൻ എന്ന കലാകാരൻ മലയാള സിനിമയിൽ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളെ പാർവതി അനുസ്മരിച്ചു. തന്റെ നിലപാടുകൾ വെട്ടിത്തുറന്നു പറയാൻ മടി കാണിക്കാത്ത വ്യക്തിയായിരുന്നു അദ്ദേഹമെന്നും, ആ ധീരത താൻ എന്നും ബഹുമാനത്തോടെയാണ് നോക്കിക്കണ്ടതെന്നും പാർവതി പറഞ്ഞു. തിരക്കഥകളിൽ അദ്ദേഹം ഒളിപ്പിച്ചുവെച്ച മൂർച്ചയുള്ള പരിഹാസങ്ങളും സാമൂഹിക വിമർശനങ്ങളും മലയാളികളെ ചിന്തിപ്പിക്കുക മാത്രമല്ല, അവരുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ടെന്ന് താരം കൂട്ടിച്ചേർത്തു.
Sreenivasan The Legend
ശ്രീനിവാസന്റെ കുടുംബത്തോടൊപ്പം ഈ ദുഃഖത്തിൽ പങ്കുചേരുന്നതായും മലയാള സിനിമയ്ക്ക് ഇതൊരു നികത്താനാവാത്ത നഷ്ടമാണെന്നും പാർവതി തിരുവോത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യൻ അന്തിക്കാട്, പൃഥ്വിരാജ്, ജഗദീഷ് തുടങ്ങി നിരവധി താരങ്ങൾക്കൊപ്പമാണ് പാർവതിയും പ്രിയ കലാകാരനെ അവസാനമായി കാണാനെത്തിയത്.











