
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 89 വയസായിരുന്നു പ്രായം. സംസ്കാരം ഇന്ന് നടക്കും. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെ തിരുവനന്തപുരം മുടവൻമുകളിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സിനിമാ പ്രവർത്തകരടക്കം നിരവധി പേരാണ് എത്തുന്നത്. ഇതിനു പുറമെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സുഹൃത്തുക്കളേയും ബന്ധുക്കളേയും നാട്ടുകാരും അടക്കം നിരവധിയാളുകളാണ് ശാന്തകുമാരിയമ്മയെ അവസാനമായി കാണാനും ആദരാജ്ഞലികൾ അർപ്പിക്കാനുമായി മുടവന്മുകളിലെ കുടുംബ വീട്ടിലേക്ക് എത്തുന്നത്. അതേസമയം ഇന്നലെ കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വീട്ടിൽ വെച്ചാണ് ശാന്തകുമാരിയമ്മ മരണമടഞ്ഞത്. മോഹൻലാലിന്റെ അച്ഛൻ കെ വിശ്വനാഥൻ നായരും സഹോദരൻ പ്യാരിലാലും അന്ത്യനിദ്രകൊള്ളുന്ന വീട്ടുവളപ്പിൽ ഇന്ന് വൈകീട്ട് നാല് മണിക്കാണ് സംസ്കാരം. സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ജയ തിലക് ഐഎഎസ് അന്തിമോപചാരം അർപ്പിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സിപിഎം നേതാവ് ഇ പി ജയരാജൻ അടക്കമുള്ളവരും മോഹൻലാലിന്റെ വീട്ടിൽ രാവിലെ തന്നെ അന്തിമോപചാരം അർപ്പിക്കാനെത്തി. പല ഘട്ടങ്ങളിലും അമ്മയെക്കുറിച്ച് വളരെ വൈകാരികമായി മോഹൻലാൽ പറയുമായിരുന്നു. അമ്മയുടെ കണ്ണിൽ നോക്കിയാണ് ആ സ്നേഹവും വാത്സല്യവും താൻ മനസിലാക്കിയിരുന്നതെന്നും മോഹൻലാൽ മുൻപ് പറഞ്ഞിരുന്നു. മോഹൻലാലിന്റെ മൂന്നാം വയസ്സിൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ സ്ഥലം വാങ്ങി നിർമിച്ചതാണ് മുടവൻമുകളിലെ വീട്. നടന്റെ ആദ്യ ചിത്രമായ ‘തിരനോട്ട’ത്തിന്റെ ലൊക്കേഷനും ഈ വീടായിരുന്നു. ഏറെക്കാലം ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടിൽ നിന്ന് എത്ര നിർബന്ധിച്ചാലും വരാൻ അമ്മ തയ്യാറായിരുന്നില്ലെന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് തിരുവനന്തപുരത്തെ വീട്ടിലെത്താൻ കഴിയാതിരുന്ന സമയത്ത്, ചെന്നൈയിലെ വീട്ടിലിരുന്ന് അമ്മയുടെ ശബ്ദം ഫോണിലൂടെ കേട്ട് വേദനിച്ച അനുഭവവും നടൻ പങ്കുെവച്ചിട്ടുണ്ട്. പൂജപ്പുരയിലെ വായനശാലയിൽ അമ്മയ്ക്കൊപ്പം പുസ്തകമെടുക്കാൻ പോയ കുട്ടിക്കാലവും മോഹൻലാലിന്റെ സ്നേഹം നിറഞ്ഞ ഓർമ്മയാണ്. 12 വർഷം മുൻപ് പക്ഷാഘാതം വന്നതിനെ തുടർന്നാണ് ശാന്തകുമാരി അമ്മ മോഹൻലാലിന്റെ കൊച്ചിയിലെ എളമക്കരയിലെ വീട്ടിലേക്ക് മാറിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ശാന്തകുമാരി അമ്മയുടെ അന്ത്യം. ശാന്തകുമാരി അമ്മയെ പരിചരിക്കുന്ന ഷണ്മുഖവും ഭാര്യയും. മോഹൻലാലും ‘അമ്മ മരിക്കുന്ന സമയത്ത് കൂടെ ഉണ്ടായിരുന്നു.











