അല്ലു അർജുന്റെ ആഡംബര തിയറ്ററിൽ ലിജോ ജോസ് പെല്ലിശ്ശേരിക്ക് ആദരം; ശങ്കറിനെ ഒഴിവാക്കിയതിൽ ചർച്ചകൾ

തെലുങ്ക് സിനിമയിലെ പാൻ ഇന്ത്യൻ താരം അല്ലു അർജുൻ ഹൈദരാബാദിൽ തുടക്കമിട്ട പുതിയ സിനിമാ സമുച്ചയമായ ‘അല്ലു സിനിമാസ്’ വാർത്തകളിൽ ഇടംപിടിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഈ തിയറ്ററിന്റെ ചുവരുകളിൽ ലോകപ്രശസ്തരായ സംവിധായകർക്കൊപ്പം ഇന്ത്യൻ സിനിമയിലെ പ്രമുഖർക്കും ഇടം നൽകിയിട്ടുണ്ട്. ഇതിൽ മലയാള സിനിമയിൽ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ (LJP) ചിത്രം മാത്രം ഉൾപ്പെടുത്തിയത് വലിയ ശ്രദ്ധയാകർഷിച്ചു.

ഓരോ സിനിമയിലും വ്യത്യസ്തമായ ദൃശ്യഭാഷയും ശൈലിയും പരീക്ഷിക്കുന്ന സംവിധായകൻ എന്ന നിലയിലാണ് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ഈ ആദരം ലഭിച്ചത്. മണിരത്നം, രാജ്കുമാർ ഹിരാനി, വെട്രിമാരൻ, പ്രശാന്ത് നീൽ, ഋഷബ് ഷെട്ടി തുടങ്ങിയ ഇന്ത്യൻ സിനിമയിലെ മുൻനിര സംവിധായകർക്കൊപ്പമാണ് എൽ.ജെ.പിയുടെ ചിത്രവും പ്രദർശിപ്പിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ക്രാഫ്റ്റിന് ലഭിച്ച വലിയൊരു അംഗീകാരമായാണ് ഇതിനെ സിനിമാ പ്രേമികൾ കാണുന്നത്.

അതേസമയം, സംവിധായകരുടെ പട്ടികയിൽ ചില പ്രമുഖരെ ഒഴിവാക്കിയത് സോഷ്യൽ മീഡിയയിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. തമിഴിലെ ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറിനെ ഒഴിവാക്കി അറ്റ്‌ലീയെ ഉൾപ്പെടുത്തിയത് പലരെയും അത്ഭുതപ്പെടുത്തി. കൂടാതെ കന്നഡയിലെ വിപ്ലവകാരിയായ ഉപേന്ദ്രയെ തഴഞ്ഞ് ഋഷബ് ഷെട്ടിക്ക് ഇടം നൽകിയതും തെലുങ്ക് സിനിമയുടെ മുഖച്ഛായ മാറ്റിയ റാം ഗോപാൽ വർമ്മയെ ഒഴിവാക്കിയതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡോൾബി സിനിമാ സ്ക്രീനുകളിൽ ഒന്ന് സജ്ജീകരിച്ചിട്ടുള്ള അല്ലു സിനിമാസ്, തന്റെ പിതാവ് അല്ലു അരവിന്ദിനൊപ്പമാണ് താരം ഉദ്ഘാടനം ചെയ്തത്. സിനിമയെന്ന കലാരൂപത്തെ ആഘോഷിക്കുന്നതിനൊപ്പം ഇന്ത്യൻ സിനിമയുടെ വൈവിധ്യം അടയാളപ്പെടുത്താനുമാണ് തങ്ങൾ ശ്രമിച്ചതെന്ന് അല്ലു അർജുന്റെ ടീം വ്യക്തമാക്കി. എന്നാൽ പട്ടിക അപൂർണ്ണമാണെന്നും കൂടുതൽ മുതിർന്ന സംവിധായകർക്ക് ഇതിൽ ഇടം ലഭിക്കണമെന്നുമാണ് ആരാധകർക്കിടയിലെ പൊതുവികാരം.