കേരളക്കരയെയും ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെയും ഞെട്ടിച്ച കേസാണ് നടിയെ ആക്രമിച്ച സംഭവം. തെളിവുകളും സാക്ഷികളും സാഹചര്യവും എല്ലാം നടന്‍ ദിലീപ് പ്രതിയാണ് എന്ന നിഗമനത്തിലേക്കാണ് എത്തിക്കുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിന് പുറമെ, ദിലീപിന്റെ ഐഫോണ്‍ സര്‍വീസ് ചെയ്ത വ്യക്തിയും ഒരു അപകടമരണത്തില്‍ മരിച്ച സംഭവവും നടന് എതിരെ തിരിയുകയാണ്. ഇപ്പോള്‍ ദിലീപിന്റെ ഫോണുകളെല്ലാം കൂടുതല്‍ തെളിവെടുപ്പിനായി കോടതിയില്‍ സമര്‍പ്പിച്ച സ്ഥിതിയ്ക്ക് വരും ദിനങ്ങള്‍ നടന് നിര്‍ണായകമാണ്.
കേസുമായി ബന്ധപ്പെട്ട കോടതിയില്‍ ഹാജരായ ദിലീപ് വളരെ വികാരാധീനനായി എന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചപ്പോള്‍ വൈകാരികമായ വാക്കുകളിലൂടെയാണ് പ്രതിഭാഗം വാദിച്ചത്. ദിലീപിന്റെ അനുജന്‍, സഹോദരി ഭര്‍ത്താവ് എന്നിവരെ ഉള്‍പ്പെടെ വീട്ടിലെ സകല പുരുഷന്മാരെയും കേസില്‍ പ്രതികളാക്കി എന്നും 84 കാരിയായ അമ്മയും വീട്ടിലെ മറ്റ് സ്ത്രീകളുമാണ് ഇനി ബാക്കിയുള്ളത് എന്നുമാണ് ദിലീപ് കോടതിയില്‍ പറഞ്ഞത്.
ഫോണ്‍ കേരളത്തിലെ ഒരു സ്ഥലത്തും കൊടുത്ത് പരിശോധിക്കരുത് എന്നാണ് ദിലീപിന്റെ ആവശ്യം. ഈ ആവശ്യവും ആദ്യം ഫോണ്‍ നല്‍കാന്‍ താരം തയ്യാറാകാതിരുന്നതും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മറ്റൊരു പ്രതിക്കും ലഭിക്കാത്ത പ്രത്യേക പ്രിവിലേജ് ദിലീപിന് മാത്രമായി ഉണ്ടാകരുത് എന്നും കോടതി അതിന് വഴിവെയ്ക്കുന്നു എന്നുമാണ് പൊതുജനാഭിപ്രായം. ഫോണ്‍ വിവര രേഖകള്‍ അടക്കം അന്വേഷണ സംഘം പരിശോധിച്ചിച്ച് വരുന്ന സ്ഥിതിയ്ക്ക് ദിലീപിന് വരും ദിനങ്ങള്‍ നിര്‍ണായകമാണ്.