കുടുംബ പ്രേക്ഷകരുടെ സ്വീകരണ മുറിയിലെ സ്ഥിര സാന്നിദ്ധ്യമായി മാറിയിരിക്കുകയാണ് സീരിയേല് താരം ശ്രുതി സുരേന്ദ്രന്. മഴവില്‍ മനോരമയിലെ നോക്കെത്താ ദൂരത്ത്, ഫ്ളവേഴ്സ് ചാനലിലെ സീത എന്നീ സീരിയേലുകളിലാണ് ശ്രുതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
അഭിനയിത്തനൊപ്പം വിദ്യാഭ്യാസവും മുന്നോട്ട് കൊണ്ടുപോകുന്ന ശ്രുതി നിരവധി ടെലിവിഷന്‍ സീരിയേലുകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കഴിഞ്ഞു. രാമപുരം മാര്‍ അഗസ്തിനോസ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ശ്രുതി തന്റെ സിനിമ-സീരിയേല് അനുഭവങ്ങളേക്കുറിച്ച് ഫിലിമി ബീറ്റിനോട് സംസാരിക്കുന്നു.
അഭിനയ രംഗത്തേക്കുള്ള വരവ്
പത്താം ക്ലാസ് വരെ സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ മോഹിനിയാട്ടത്തിന് ഒന്നാം സ്ഥാനം ഉണ്ടായിരുന്നു. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് സീരിയേലിലേക്കുള്ള ആദ്യ ക്ഷണം ലഭിക്കുന്നത്. പത്രങ്ങളില്‍ വന്ന ഫോട്ടോ കണ്ടിട്ടാണ് പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിച്ചത്. സംവിധായകന് എഎം നസീര്‍ സാറിനെ കാണാന്‍ പറഞ്ഞു. അദ്ദേഹം എന്ന ദത്ത്പുത്രി എന്ന സീരിയേലിലെ കേന്ദ്ര കഥാപാത്രമായി തിരഞ്ഞെടുത്തു.
എനിക്ക് പതിനേഴ് വയസേ പ്രായം ഉണ്ടായിരുന്നൊള്ളു. ഒരു കുട്ടിയുടെ അമ്മയായും അഭിനയിക്കേണ്ട് ആ കഥാപാത്രം എനിക്ക് ചെയ്യാന്‍ സാധിച്ചേക്കില്ല എന്നതിനാല്‍ ആ അവസരം നഷ്ടമായി. പിന്നീട് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത സുന്ദരിയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി.
ഷൂട്ടിംഗ് മൂലം ധാരാളം ക്ലാസുകള്‍ നഷ്ടപ്പെടുന്നുണ്ട്. കോളേജില്‍ പോകാത്ത ദിവസങ്ങളിലെ നോട്ടുകള്‍ സുഹൃത്തുക്കള്‍ അന്ന് പഠിപ്പിച്ച നോട്ടുകള്‍ എല്ലാം വാട്ട്സ് ആപ്പ് ചെയ്ത് നല്‍കും. പിന്നീട് ക്ലാസില്‍ എത്തുന്ന ദിവസം നഷ്ടപ്പെട്ട ഭാഗങ്ങള്‍ പഠിക്കാന്‍ സഹായിക്കുകയും ചെയ്യും.
രണ്ട് സീരിയേലുകളുടേയും ലൊക്കേഷന്‍ എറണാകുളത്താണ്. അതുകൊണ്ട് ചിത്രീകരണത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകാറില്ല. രണ്ട് സീരിയേലിലേയും സംവിധായകര്‍ സുഹൃത്തുക്കളുമാണ് അതുകൊണ്ട് രണ്ടിന്റേയും ചിത്രീകരണത്തിന് ബുദ്ധിമുട്ട് ഇല്ലാത്തവിധമാണ് ഷൂട്ട് ചാര്‍ട്ട് ചെയ്യുന്നത്.
നെഗറ്റീവ് കഥാപാത്രങ്ങൾ
ആദ്യമായി നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ചിന്താവിഷ്ടയായ സീരിയേലില്‍ ആയിരുന്നു. അപ്പോഴാണ് നെഗറ്റീവ് കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ എനിക്ക് സാധിക്കും എന്ന് മനസിലായത്. ഇപ്പോള്‍ ചെയ്യുന്ന രണ്ട് സീരിയേലുകളിലും നെഗറ്റീവ് കഥാപാത്രങ്ങളാണ്. നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചാല്‍ പ്രേക്ഷകര്‍ തന്നെ അത്തരത്തിലേ കാണു എന്ന് പലരും പറഞ്ഞിരുന്നു. എങ്കിലും നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്പര്യം കൂടുതല്‍.
സീരിയേലില്‍ നിന്നും സിനിമയിലേക്ക്
എന്റെ ആദ്യ സിനിമ ഷെര്‍ലക് ടോംസ് വെള്ളിയാഴ്ച തിയറ്ററിലേക്ക് എത്തുകയാണ്. കോമഡിക്ക് പ്രധാന്യം നല്കുന്നവയാണ് ഷാഫി സാറിന്റെ ചിത്രങ്ങള്‍. പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്ന കഥാപാത്രം തന്നെയാണ് എന്റേത്. സിനിമ തുടങ്ങുന്നത് ഈ കഥാപാത്രത്തിലൂടെയാണ്. മൂന്ന്, നാല് സീനുകളില്‍ മാത്രം ഉള്ള കഥാപാത്രമാണെങ്കിലും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രമായിരിക്കും അത്.
അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണോ താല്പര്യം
സ്റ്റഡീസിനാണ് വീട്ടില്‍ പ്രാധാന്യം. ഇത് എന്റെ പാഷനായതുകൊണ്ട് ഇപ്പോ സമ്മതിക്കുന്നു. രണ്ടും കൂടി ഒന്നിച്ച് കൊണ്ടുപോകും എന്ന ഒറ്റ ഉറപ്പിലാണ് അഭിനയത്തിന് സമ്മതം മൂളിയത്. ഭാവയില്‍ സിനിമയില്‍ നായികയായി മാറണമെന്നാണ് ആഗ്രഹം. അതിന് വേണ്ടി ശ്രമിക്കും.
ഹ്യൂമര്‍ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴുള്ള് അനുഭവം
സിനിമയിലെ എന്റെ കഥാപാത്രം യഥാര്‍ത്ഥത്തില്‍ ഗൗരവമുള്ളതാണ്. എന്നാല്‍ ആ കഥാപാത്രത്തിന്റെ പ്രവര്‍ത്തികള്‍ പ്രേക്ഷകരെ ചിരിപ്പിക്കും. ഇപ്പോള്‍ അഭിനയിക്കുന്ന സീത എന്ന സീരിയേലില്‍ ഹ്യൂമര്‍ അല്പം ചെയ്ത് തുടങ്ങീട്ടുണ്ട്. കാരണം, വില്ലത്തരം അല്പം കുറച്ച് ഹ്യൂമറും മിക്സ് ആയി വരുന്നുണ്ട്. ഹ്യൂമറും എനിക്ക് വഴങ്ങുമെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്.