അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രവാസികളാല്‍ ഉപേക്ഷിക്കപ്പെട്ട ഭാര്യമാരുടെ 6000 പരാതികളാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തലുമായി മന്ത്രി വി മുരളീധരൻ.വിദേശകാര്യ മന്ത്രലയത്തിന്റെ പുതിയ കണക്കെടുപ്പിലാണ് പരാതികളുടെ എണ്ണം മന്ത്രി വെളിപ്പെടുത്തിയത്. 2015 ജനുവരി മുതല്‍ 2019 ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. ഈ വര്‍ഷം മാത്രം ഒക്ടോബര്‍ 31 വരെ 991 പരാതികളാണ് ഇത്തരത്തില്‍ ലഭിച്ചത്. ലോക്സഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് മറുപടി നല്‍കിയത്.
റിപ്പോർട്ട് പ്രകാരം 2015ല്‍ 796 പരാതികളാണ് ലഭിച്ചത്. ഓരോ വര്ഷം കൂടുന്തോറും പരാതികളുടെ എണ്ണം വർധിച്ചു.2016ല്‍ 1510, 2017ല്‍ 1498, 2018ല്‍ 1299 എന്നിങ്ങനെയും പരാതികള്‍ ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 77 ഇന്ത്യക്കാര്‍ വിവിധ രാജ്യങ്ങളിലായി അകപ്പെട്ടു പോവുകയോ പിടിക്കപ്പെട്ട് തടവില്‍ കഴിയുകയോ ചെയ്തിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.ലഭ്യമായ വിവരമനുസരിച്ച് ഇതില്‍ 73 പേരും ഇന്ത്യയിലേക്ക് തിരിച്ചെത്തിയാതായും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നാൽ ഒരാള്‍ തടവില്‍ കിടന്ന് മരിച്ചു. മറ്റ് മൂന്ന് പേര്‍ ഇപ്പോളും തടവില്‍ തുടരുകയാണ്. അവരെ എത്രയും പെട്ടെന്ന് രാജ്യത്തേക്ക് തിരികെയെത്തിക്കാന്‍ ഇന്ത്യ ഇടപെടലുകള്‍ നടത്തി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഔദ്യോഗിക വിവരമനുസരിച്ച്, കുടിയേറിയ ജീവനക്കാര്‍ ഉള്‍പ്പെടെ 4823 ഇന്ത്യക്കാര്‍ ഈ വര്ഷം ഒക്ടോബര്‍ 31 വരെ കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലായി മരിച്ചിട്ടുണ്ട്. 2018ല്‍ ഇത് 6014 ആയിരുന്നു.2015ല്‍ 5786 പേരും 2016ല്‍ 6013 പേരും 2017ല്‍ 5906 പേരും ഇത്തരത്തില്‍ മരിച്ചിട്ടുണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു.