ഒരിക്കലും അങ്ങനെ ചെയ്യരുത്, ചേച്ചി പാവമാണ്.., മുഖ്യമന്ത്രിക്ക് കത്തെഴുതി പ്രമുഖ താരങ്ങൾ

സോഷ്യൽ മീഡിയ വഴി സ്ത്രീകളെ അപമാനിച്ച യൂട്യൂബർ  വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കുമെതിരെ കേസ് ചുമത്തിയിരുന്നു ഇപ്പോൾ ഇവർക്കെതിരെ ചുമത്തിയ കേസ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് പ്രമുഖ താരങ്ങളായ മഞ്ജു വാര്യര്‍, രണ്‍ജി പണിക്കര്‍, ഭാവന, സുഗതകുമാരി തുടങ്ങിയവർ
കത്തിന്റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
സ്വന്തം യൂ ട്യൂബ് ചാനലിലൂടെ കേരളത്തിന്റെ സാഹിത്യ സാമൂഹ്യസാംസ്‌കാരിക മണ്ഡലങ്ങളില്‍ നില്ക്കുന്ന സ്ത്രീകള്‍ക്കെതിരേ അശ്ലീല പ്രചരണം നടത്തിയതിന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചാനലിന്റെ ഉടമ വിജയ്.പി.നായരോട് പ്രതികരിച്ചത് അങ്ങ് അറിഞ്ഞിരിക്കുമല്ലോ.
സ്ത്രീകള്‍ക്കെതിരേ സൈബറിടത്തില്‍ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ ജാഗ്രതയും നിയമനിര്‍മ്മാണവും ഉണ്ടാകുമെന്ന് പ്രസ്തുത വിഷയത്തെ പരാമര്‍ശിച്ച് അങ്ങും ഉറപ്പ് നല്കിയിരുന്നു.
പക്ഷേ, തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് ഭാഗ്യലക്ഷ്മിയുടെയും മറ്റ് 2 പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിപ്പോയ സാഹചര്യമാണ് പിന്നീട് ഉണ്ടായത്.പ്രസ്തുത വീഡിയോയ്‌ക്കെതിരേ കേരളത്തില്‍ പല ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ അശ്ലീലം റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായിരുന്നില്ല .ഈ സാഹചര്യത്തിലാണ് സൈബറിടത്തില്‍ നിന്ന് നിരന്തരം അപമാനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഭാഗ്യലക്ഷ്മിയും കൂട്ടുകാരും പ്രതികരിച്ചത്. പക്ഷെ പൊലീസ്, കജഇ 392,452 എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഇവരെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമുണ്ടാക്കുകയായിരുന്നു.പ്രസ്തുത വകുപ്പുകള്‍ ഈ കേസില്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ നിയമ വിദഗ്ദ്ധര്‍ തന്നെ സംശയം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍,ഈ വകുപ്പുകള്‍ പുന പരിശോധിക്കണമെന്നത് ഞങ്ങളുടെ ഒരു അടിയന്തിര അഭ്യര്‍ത്ഥനയായി അങ്ങ് പരിഗണിക്കണം.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നിന്ന് വീണ്ടും തള്ളപ്പെടാനും അങ്ങനെ ഭാഗ്യലക്ഷ്മിയും കൂട്ടരും അറസ്റ്റ് ചെയ്യപ്പെടാനും ഇടയാകുന്ന സാഹചര്യം എന്തു വില കൊടുത്തും ഒഴിവാക്കണമെന്നും കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിച്ച സ്ത്രീകളെ വീണ്ടും അപമാനിതരാക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ അനുവദിക്കരുതെന്നും അങ്ങയോട് ഞങ്ങള്‍ വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്.

Krithika Kannan