രണ്ട് വര്‍ഷത്തോളം കിടപ്പിൽ കിടന്നു ; അതിജീവിച്ച്  തലയായി മാറി അജിത്കുമാർ   

വെള്ളിത്തിരയിൽ വ്യത്യസ്തയാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടിയ നടനാണ് അജിത്ത് കുമാർ.തല എന്നാണ് ആരാധകർ അജിത്തിനെ വിശേഷിപ്പിക്കുന്നത്.കരിയറിന്റെ തുടക്കത്തിൽ അഭിനയിച്ച കാതല്‍ കോട്ടൈ, ധീന തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അജിത് കുമാര്‍ എന്ന നടനെ പ്രേക്ഷകര്‍ സ്വീകരിച്ചത്.സിക്‌സ് പാക്കോ ഞെട്ടിക്കുന്ന ഡയലോഗുകളോ ത്രസിപ്പിയ്ക്കുന്ന ആക്ഷന്‍ രംഗങ്ങളോ ഒന്നുമില്ലാഞ്ഞിട്ടും, നിഷ്‌കളങ്കമായ ചിരിയും തന്മയത്വത്തോടെയുള്ള അഭിനയവുമാണ് അജിത്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. നരകയറിയ തലയാണ് ഈ ‘തല’യുടെ മറ്റൊരു അടയാളം എന്നതാണ് ഏറെ ശ്രദ്ധേയം. ആരാധകര്‍ക്ക് തല വെറുമൊരു താരമല്ല, അവരിലൊരാളാണ്. ഒരു ഫേസ്ബുക്ക് പേജോ വെബ് സൈറ്റോ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും അജിത്ത് തരംഗമാണ്. മറ്റു നായകന്മാരുമായുള്ള താരതമ്യത്തിനും ഇവിടെ പ്രസക്തിയില്ല.’തല’ തലമാത്രമാണ് ആരാധകര്‍ക്ക്. അജിത്തെന്ന അഭിനേതാവിനേക്കാളുപരി അവര്‍ ആരാധിക്കുന്നത് അജിത്തെന്ന പച്ച മനുഷ്യനെയാണ്. ലാളിത്യത്തിന്റെ പ്രതീകമായി അജിത്ത് പൊതുവെ അറിയപ്പെടാറുണ്ട്. എന്നാല്‍ അഭിനയ ജീവിതത്തില്‍ ചില വെല്ലുവിളികളും  അദ്ദേഹം നേരിട്ടുണ്ട്. ഒരുപക്ഷെ അതൊന്നും അധികമാരും അറിഞ്ഞിരിക്കാന്‍ സാധ്യതയില്ല. അജിത്തിന്റെ ആദ്യ സുപ്രധാന റിലീസ് എന്ന് രേഖപ്പെടുത്താവുന്നതാണ്  ‘അമരാവതി’ എന്ന റൊമാന്റിക് ഡ്രാമാ ചിത്രം. ഈ ചിത്രത്തിന് ശേഷം ഒരു കാര്‍ അപകടം ഏല്‍പിച്ച ആഘാതത്തില്‍ അദ്ദേഹം രണ്ട് വര്‍ഷത്തോളം കിടപ്പിൽ കിടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു ശേഷം മാനസികമായും അജിത്കുമാര്‍ ഏറെ തകര്‍ന്നുവെന്ന വാർത്തകളും ഉണ്ട്. മൂന്ന് പ്രധാന സര്‍ജറികള്‍ അജിത്തിന് വേണ്ടിവന്നു. എന്നാല്‍ ഇതിലൊന്നും തളരാതെ അദ്ദേഹം 1995ൽ  ‘ആസൈ’ എന്ന സിനിമയിലൂടെ തിരികെയെത്തി. ഈ ചിത്രം ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായിരുന്നു. അജിത്തിന്റെ കരിയറില്‍  നിര്‍ണായകമായി മാറി ഈ ചിത്രം. നടി സുവലക്ഷ്മി, പ്രകാശ് രാജ്, രോഹിണി, വടിവേലു തുടങ്ങിയവരും ഈ സിനിമയില്‍ വേഷമിട്ടു. ഈ ചിത്രത്തിന് ശേഷം അജിത്തിന് തിരഞ്ഞു നോക്കേണ്ടി വന്നില്ല. ഇതിനു ശേഷവും പലതവണ ഷൂട്ടിങ്ങിനിടെ അദ്ദേഹത്തിന് ശസ്ത്രക്രിയകള്‍ വേണ്ടിവരികയുണ്ടായി. ‘വലിമൈ’ എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയിലും അജിത്തിന് ചെറിയ രീതിയില്‍ പരിക്കേറ്റിരുന്നു.

അജിത്തിന്റെ ഓര്‍ത്തോപീഡിക് സര്‍ജന്‍ നരേഷ് പത്മനാഭന്‍ പറയുന്നതനുസരിച്ച്‌ കഴിഞ്ഞ 15 വര്‍ഷത്തിനിടെ സ്റ്റണ്ട് ചെയ്യുന്നതിനിടെയുണ്ടായ പരിക്കുകള്‍ക്ക് നട്ടെല്ല്, തോളുകള്‍, കാലുകള്‍ എന്നിവയില്‍ അജിത്കുമാര്‍ നിരവധി ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട് എന്നാണ്.അമര്‍കളം എന്ന സിനിമയില്‍ തന്റെ കൂടെ അഭിനയിച്ച മലയാളി നടി ശാലിനിയുമായി 1999ലാണ് അജിത്ത് പ്രണയത്തിലാകുന്നത്.ഇരുവരുടേയും കുടുംബങ്ങളുടെ സമ്മതത്തോടെ ഇവര്‍ 2000ത്തില്‍ വിവാഹം കഴിച്ചു. അനോഷ്‌ക, ആദ്‌വിക് എന്നീ പേരിലുള്ള രണ്ടു മക്കളും ഉണ്ട് ഇവർക്ക്. ഹൈദരാബാദില്‍ ജനിച്ച അജിത്തിന്റെ അമ്മ ബംഗാളിയാണ്. കരിയറിന്റെ തുടക്കത്തില്‍ തമിഴ് സംസാരിക്കാന്‍ അജിത്ത് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു താരത്തില്‍ നിന്ന് പ്രതീക്ഷിക്കാത്ത പ്രവൃത്തികളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് അദ്ദേഹം. ഒരു അഭിനേതാവുക എന്നതിനേക്കാള്‍ അജിത്ത് ആഗ്രഹിച്ചിരുന്നത് ഒരു സ്പോർട്സ് കാർ റേസർ  ആകാനായിരുന്നു. പ്രൊഫഷണല്‍ സ്പോർട്സ് കാർ റേസർ ആകാനുള്ള പരിശീലനത്തിന് വേണ്ടി ഒരു വരുമാന മാര്‍ഗമായി മോഡലിങ്ങും ചെയ്തിട്ടുണ്ട് അജിത്. 1993ല്‍ അമരാവതി എന്ന ചിത്രത്തില്‍ ആദ്യമായി നായകവേഷത്തില്‍ എത്തിയതിന് ശേഷവും അദ്ദേഹം ആ ആഗ്രഹം ഉപേക്ഷിച്ചിരുന്നില്ല. എന്നാല്‍, ഒരു അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റതിനു ശേഷം അജിത്ത് കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പല അന്താരാഷ്ട്ര കാർ  റെയ്‌സുകളിലും അജിത്ത് കുമാർ പങ്കെടുത്തിട്ടുണ്ട്. ഫാന്‍സ് അസോസിയേഷനുകള്‍ പിരിച്ചുവിടാന്‍ മുന്‍കൈയെടുത്ത ആദ്യത്തെ തമിഴ് നടനാണ് അജിത്ത്. തന്റെ ഫാന്‍ ക്ലബ്ബുകള്‍ ധനസമാഹരണം നടത്താനായി തന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി ബോധ്യപ്പെട്ട അജിത്ത് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അതുകൊണ്ട് കാര്യമായ മാറ്റം ഉണ്ടാകാതെ വന്നപ്പോള്‍ 2011ല്‍ തന്റെ 40ാംജന്മദിനത്തില്‍ തന്റെ എല്ലാ ഫാന്‍സ് അസോസിയേഷനുകളും അജിത് കുമാർ  പിരിച്ചു വിട്ടു.