‘കാശ് കൊടുത്തപ്പോൾ കണ്ണൊക്കെ നിറഞ്ഞൊഴുകി’ ; ഫിലോമിനയെപ്പറ്റി ബാബു ഷാഹിർ

മലയാളത്തിലെ എക്കാലത്തെയും  സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഗോഡ്‌ഫാദർ. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം മലയാളത്തിൽ അതുവരെയുണ്ടായിരുന്ന ബോക്‌സ്ഓഫീസ് റെക്കോർഡുകളൊക്കെ തിരുത്തി കുറിച്ച ശേഷമാണ് തിയേറ്റർ വിടുന്നത്. 1991 നവംബർ 15 ന് റിലീസ്…

മലയാളത്തിലെ എക്കാലത്തെയും  സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഗോഡ്‌ഫാദർ. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം മലയാളത്തിൽ അതുവരെയുണ്ടായിരുന്ന ബോക്‌സ്ഓഫീസ് റെക്കോർഡുകളൊക്കെ തിരുത്തി കുറിച്ച ശേഷമാണ് തിയേറ്റർ വിടുന്നത്. 1991 നവംബർ 15 ന് റിലീസ് ചെയ്ത ചിത്രം ഒരു വർഷത്തിലേറെ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിലോടി. മലയാളത്തിൽ ഏറ്റവുമധികം ദിവസം തിയേറ്ററുകളിൽ പ്രദർശനം തുടർന്ന ചിത്രമെന്ന റെക്കോർഡ് ഇന്നും ഗോഡ്ഫാദർ എന്ന സിനിമയുടെ പേരിലാണ്. 417 ദിവസമാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കമുള്ള നേട്ടങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു. എൻ എൻ പിള്ള , മുകേഷ്, സിദ്ദിഖ്,  ജഗദീഷ്, തിലകൻ, ജനാർദ്ധനൻ, ഇന്നസെന്റ്, ഭീമൻ രഘു, കുണ്ടറ ജോണി, പറവൂർ ഭരതൻ, ശങ്കരാടി, കൊല്ലം തുളസി, രവി വള്ളത്തോൾ, കനക,    ഫിലോമിന, കെപിഎസി ലളിത, ഉണ്ണിമേരി, സീനത്ത് തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിലെ ഓരോ കഥാപത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. എങ്കിലും ഐക്കോണിക്ക് കഥാപാത്രങ്ങളായ അഞ്ഞൂറാനും ആനപ്പാറ അച്ചാമ്മയ്ക്കും ഒരു പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട് ഇപ്പോഴും. അഞ്ഞൂറാനായി എൻ. എൻ പിള്ള ഗംഭീര പ്രകടനം നടത്തിയപ്പോൾ ആനപ്പാറ അച്ചാമ്മയായി ഫിലോമിനയാണ് തകർത്തഭിനയിച്ചത്. മലയാള സിനിമയിലെ തന്നെ ഐക്കോണിക്ക് കഥാപാത്രങ്ങളാണ് ഇവ രണ്ടും. ഇപ്പോഴിതാ ആനപ്പാറ അച്ചാമ്മ എന്ന കഥാപാത്രം ഫിലോമിനയിലേക്ക് എത്തിയത് എങ്ങനെയാണെന്ന് സിനിമയുടെ അണിയറപ്രവർത്തകർ ഓർമ്മിക്കുകയാണ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറും നടൻ സൗബിൻ ഷാഹിറിന്റെ പിതാവുമായ ബാബു ഷാഹിർ മലയാളത്തിലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു  ഫിലോമിനയെ കുറിച്ച് പറഞ്ഞത്.

ഗോഡ് ഫാദറിലേക്ക് നമുക്ക് ഫിലോമിന ചേച്ചിയെ വേണം, ചേച്ചിയെ ഒന്നു പോയി കണ്ട് സംസാരിക്കൂ’ എന്ന് പറഞ്ഞ് സിദ്ദിഖ് ആണ് എന്നെ വിളിക്കുന്നത്. കുറേ അലച്ചിലിന് ശേഷമാണ് ചേച്ചിയെ കണ്ടെത്തുന്നത്. ഓരോ സ്ഥലത്ത് നിന്നും വീടുമാറി പോയതു കൊണ്ട് വളരെ ബുദ്ധിമുട്ടിയാണ് അവസാനം കണ്ടെത്തിയത്. ചേച്ചിയെ പോയി കണ്ട് കാര്യം പറഞ്ഞു, ‘സിദ്ദിഖ് ലാലിന്റെ പടത്തിൽ ഒരു നല്ല റോൾ ഉണ്ട്, ചേച്ചി തന്നെ വേണമെന്നാണ് അവരു പറയുന്നത്. കഥയൊക്കെ ചേച്ചിയോട് അവരു പറയും, ഫോൺ നമ്പർ തന്നാൽ ഞാൻ കൊടുക്കാം. എറണാകുളത്തു പോവുമ്പോൾ ഞാൻ തൊടുപുഴ വാസന്തിയുടെ വീട്ടിലാണ് താമസിക്കുക, അവിടുത്തെ നമ്പർ തരാം,’ ചേച്ചി തന്ന നമ്പറും വാങ്ങി ഞാനവിടെ നിന്നും ഇറങ്ങി. സിദ്ദിഖിനെ വിളിച്ചു കാര്യം പറഞ്ഞു. ചേച്ചിയ്ക്ക് ഒരു അഡ്വാൻസ് കൊടുത്തേക്കൂട്ടോ എന്ന് സിദ്ദിഖ്. അങ്ങനെ 25,000 രൂപയുടെ ചെക്കും എഴുതി ഞാൻ വീണ്ടും ചെല്ലുന്നു. ചെക്ക് കണ്ട ചേച്ചി, ‘പൊന്നുമോനേ, പറ്റിക്കുകയാണോ? ഇത് പാസാകുമോ?’


ഞാനാകെ വല്ലാതെയായി, ഇത് നല്ല പ്രൊഡക്ഷൻ ആണ്, പൈസയുടെ പ്രശ്നമൊന്നുമില്ല, ചെക്കൊന്നും മടങ്ങില്ല എന്നു ഞാൻ പറഞ്ഞു മനസ്സിലാക്കി. എനിക്കൊരുപാട് പ്രയാസങ്ങളൊക്കെയുണ്ട് മോനേ, ഇതു പോലുള്ള ഒരുപാട് ചെക്കുകൾ ഇവിടെ മാറാൻ പറ്റാതെ ഇരിപ്പുണ്ട്, എന്ന്  സങ്കടത്തോടെ ചേച്ചി പറഞ്ഞു. ഞാനുടനെ തന്നെ ചേച്ചിയോട് ആ ചെക്കിന്റെ പിന്നിൽ ഒപ്പിട്ടു തരാൻ പറഞ്ഞു, ചെക്കും കൊണ്ട് ടിനഗറിലെ ഫെഡറിൽ ബാങ്കിൽ പോയി ചെക്ക് മാറി കാശാക്കി തിരിച്ചു ചെന്നു. ചേച്ചിയുടെ കയ്യിൽ വച്ചു കൊടുത്തപ്പോൾ ചേച്ചിയുടെ കണ്ണൊക്കെ നിറഞ്ഞു ഒഴുകുകയാണ്, ‘എന്നോട് ഇങ്ങനെയാരും ചെയ്തിട്ടില്ല മോനേ, പൈസ തരാം എന്നു പറഞ്ഞ് വിളിക്കും, അഭിനയിച്ചു കഴിയുമ്പോ പിന്നെ തരില്ല. ആ ദിവസവും ചേച്ചിയുടെ വാക്കുകളും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല എന്നും ബാബു ഷാഹിർ പറഞ്ഞു. അതേസമയം  നിരവധി മലയാള ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫിലോമിന പ്രമേഹ സംബന്ധമായ അസുഖങ്ങളെ തുടർന്ന് 2006 ജനുവരിയിൽ അന്തരിച്ചു. 79-മത്തെ വയസ്സിലായിരുന്നു അന്ത്യം. നാല് പതിറ്റാണ്ട് നീണ്ട കരിയറിൽ 750-ഓളം സിനിമകളിൽ ഫിലോമിന അഭിനയിച്ചിട്ടുണ്ട്. 2003ൽ പുറത്തിറങ്ങിയ വിനയൻ-പൃഥ്വിരാജ് ചിത്രം മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നത്തിലാണ് ഫിലോമിന അവസാനമായി അഭിനയിച്ചത്.