‘അമീറ ആ കണ്ണുകൾ കൊണ്ട് കൺ നിറയെ ആദ്യം കാണേണ്ടത് മമ്മൂക്കയെ ആണല്ലോ’ സിദ്ദിഖിന് സംശയം ഒന്നുമില്ല. തന്റെ മകൾ കാഴ്ചയുടെ ലോകത്തേക്ക് വന്നപ്പോൾ അവൾ ആദ്യം കാണേണ്ടത് പ്രിയ മമ്മൂട്ടിയെ തന്നെയാണ്. കുഞ്ഞ് അമീറയ്ക്ക് ‘കാഴ്ച’ പുതുവെളിച്ചം പകർന്ന് നൽകിയതിൽ മലയാളത്തിന്റെ മഹാ നടന്റെ സ്നേഹം ആവോളമുണ്ട്. ജന്മനാ കാഴ്ചശക്തി ഇല്ലാതിരുന്ന അമീറയുടെ കഥ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. സിദ്ധിക്ക്- കാവ്യ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് അമീറ. കുഞ്ഞിന് കാഴ്ച തിരിച്ചുകിട്ടാൻ മധുരയിൽ പോകണമെന്നും അതിന് വലിയ തുക ചെലവാകുമെന്നും മാധ്യമങ്ങളിൽ വാർത്ത വന്നു.
ആലപ്പുഴയിലെ സാമൂഹിക പ്രവർത്തകനായ വാഹിദ് ഈ വാർത്തകൾ മമ്മൂട്ടിയുടെ ഓഫീസിനെ അറിയിച്ചു. ഇതോടെ ആ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ മലയാളത്തിന്റെ മഹാ നടൻ എത്തുകയായിരുന്നു. തന്റെ ജീവ കാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന കാഴ്ച്ച പദ്ധതിയിലേക്ക് അമീറയുടെ ചിത്രം മാറ്റാൻ മമ്മൂട്ടി നിർദേശിച്ചു.
തുടർ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. നേരത്തെ, അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിന്റെ നേത്ര ബാങ്കിന്റെ സുവർണ ജൂബിലി പ്രമാണിച്ച് 50 കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ സൗജന്യമായി നടത്താൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷനും ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലും തമ്മിൽ ധാരണ ആയിരുന്നു. അമീറയുടെ വിവരമറിഞ്ഞ് കെയർ ആൻഡ് ഷെയർ ഭാരവാഹികൾ ഉടനടി ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങൾ ഉടൻ ചെയ്യുകയായിരുന്നു. നേത്ര ചികത്സാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഫാ. വർഗീസ് പാലാട്ടിൽ ചികിത്സയ്ക്ക് ആവശ്യമായ നടപടികൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ നേത്ര ചികത്സാ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർ അനീറ്റ ജബ്ബാറിന്റെ നേതൃത്വത്തിൽ ആയിരുന്നു ചികിത്സ.
കണ്ണ് മാറ്റിവക്കൽ ശാസ്ത്രക്രിയ വൻ വിജയമായതോടെ കുഞ്ഞ് അമീറ കാഴ്ചയുടെ പുതു വെളിച്ചം കണ്ടു. അതേസമയം, കൃത്യമായി ചികത്സ യഥാസമയം ലഭ്യമാകാതിരുന്നതിനാൽ കുട്ടിയുടെ രണ്ടാമത്തെ കണ്ണിന്റെ കാഴ്ച വീണ്ടെടുക്കാൻ ആവാത്ത വിധം നശിച്ചു പോയിരുന്നു. ലിറ്റിൽ ഫ്‌ളവറിൽ എത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ കോസ്മറ്റിക് ഐ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടിക്ക് കസ്റ്റമെയ്ഡ് കോസ്മറ്റിക് ഐ ബോളും വച്ച് പിടിപ്പിച്ചിട്ടുണ്ട്. പ്രിയപ്പെട്ട മമ്മൂട്ടിയെ കണ്ട് നന്ദി പറയണം എന്നാണ് അമീറയുടെ മാതാപിതാക്കളുടെ ഇപ്പോഴത്തെ ഏക ആഗ്രഹം.