Film News

മരണം രംഗബോധമില്ലാത്ത കോമാളി തന്നെയെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു!! നടന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദന പങ്കിട്ട് ബാലചന്ദ്ര മേനോന്‍

മിടുക്കനായ ഒരു അഭിഭാഷകനെ മാത്രമല്ല, മലയാള സിനിമയ്ക്ക് ഓര്‍ക്കാന്‍ സാധിക്കുന്ന ഒരുപിടി വേഷങ്ങള്‍ സമ്മാനിച്ച നടനെ കൂടിയാണ് കഴിഞ്ഞ ദിവസം നഷ്ടമായത്. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ദിനേശ് മേനോന്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അപ്രതീക്ഷിതമായി വിടപറഞ്ഞത്. മലയാള സിനിമയിലെ ശ്രദ്ധേയനായ ബാലതാരവുമായിരുന്നു ദിനേശ്. 17ഓളം മലയാള സിനിമകളില്‍ ദിനേശ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വാടക വീട് എന്ന ചിത്രത്തിലേ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും നേടിയിരുന്നു.

മലയാള സിനിമയ്ക്ക് നിരവധി നായികമാരെ സമ്മാനിച്ച ബാലചന്ദ്ര മേനോനാണ് ദിനേശ് മേനോനെ സിനിമയിലേക്ക് കൈപിടിച്ചത്. ഇന്നലെയാണ് ഹൈക്കോടതി അഭിഭാഷകനായ ദിനേശ് മേനോന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. വിവാദത്തിലായ റോബിന്‍ ബസ് കേസിലെ ഹര്‍ജിക്കാരന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായിരുന്നത് ദിനേശ് മേനോന്‍ ആണ്.

അഡ്വ. ദിനേശ് മേനോനെ കുറിച്ച് ഹൃദയം നിറയ്ക്കുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ബാലചന്ദ്ര മേനോന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ബാലചന്ദ്രമേനോന്‍ ദിനേശിന്റെ ഓര്‍മ്മ പങ്കിട്ടത്. അത്യന്തം അവിശ്വസനീയവും വേദനാജനകവുമായ ഒരു വാര്‍ത്ത. താന്‍ രംഗബോധമില്ലാത്ത കോമാളി തന്നെയെന്ന് മരണം ഒരിക്കല്‍ കൂടി തെളിയിച്ചു എന്ന് മാത്രം. അല്ലെങ്കില്‍, ഇപ്പോള്‍…ഈ പ്രായത്തില്‍. ഞാനോര്‍ത്തു പോകുന്നു . ‘കാര്യം നിസ്സാരത്തിന്റെ ‘ അഭൂതപൂര്‍വ്വമായ വിജയത്തിന് ശേഷം നസീര്‍ സാറിനെ വെച്ച് ഒരു പടം ഉടനെ നിര്‍മ്മിക്കാന്‍ പലരും മുന്നോട്ടു വന്നു. എന്റെ തീരുമാനമായിരുന്നു ഒരു പുതുമുഖം ആവണം അടുത്ത നായകന്‍ എന്ന്. അങ്ങിനെയാണ് ഒരു വികൃതിയായ (കുസൃതിയായ ) ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ഞാന്‍ അന്വേഷിച്ചു തുടങ്ങിയത്.

അപ്പോള്‍ എന്റെ മനസ്സിലേക്ക് എന്റെ സുഹൃത്തായ വി.കെ.വി. മേനോന്റെ മകനായ മാസ്റ്റര്‍ സുജിത്തിന്റെ മുഖം തെളിഞ്ഞു വന്നു. അങ്ങിനെ എന്റെ സിനിമകളിലെ ‘ഏറ്റവും പ്രായം കുറഞ്ഞ നായകന്‍’ പിറന്നു ! മമ്മൂട്ടി, മോഹന്‍ ലാല്‍, കെപി ഉമ്മര്‍, മേനക, തിലകന്‍, കവിയൂര്‍ പൊന്നമ്മ എന്നിങ്ങനെ വന്‍ താരനിരകള്‍ക്കിടയില്‍ മാസ്റ്റര്‍ സുജിത് കേന്ദ്ര കഥാപാത്രമായി.

‘ശേഷം കാഴ്ചയില്‍ ‘ എന്ന ചിത്രത്തെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തത് സുജിത്തിന്റെ നിര്‍മ്മലമായ മുഖത്തോടുള്ള ആഭിമുഖ്യം കൊണ്ടാണെന്നു ഞാന്‍ വിശ്വസിക്കുന്നു . വളരെ കുറച്ചു റീടേക്കുകള്‍ കൊണ്ട് തന്നെ തന്റെ പ്രകടനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സുജിത്തിന് കഴിഞ്ഞു. കരയിലും വെള്ളത്തിലും രാത്രിയിലും പകലും കഠിനമായി തന്നെ സുജിത്തിന് പാടുപെടേണ്ടി വന്നു. എപ്പോഴും ഒരു നറു പുഞ്ചിരി ഏവര്‍ക്കും സമ്മാനിച്ച് നടന്ന ആ ബാലന്‍ ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും ഏവരുടെയും കണ്ണിലുണ്ണിയായി മാറിയിരുന്നു.

കുടുംബ സുഹൃത്തായ വി .കെ.വി.മേനോന്റെ പൊടുന്നനെയുള്ള മരണത്തോടെ ഞങ്ങളുടെ നിരന്തരമായ കൂടിച്ചേരലുകള്‍ കുറഞ്ഞു. മാസ്റ്റര്‍ സുജിത് അഡ്വ: ദിനേശ് മേനോനായി ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി എന്നൊക്കെ അറിഞ്ഞു ..വല്ലപ്പോഴും ഫോണില്‍ വരുന്ന ഒരു സ്‌നേഹാന്വേഷണമായി ആ ബന്ധം പരിണമിച്ചു. എന്റെ എല്ലാ സംരംഭങ്ങളിലും ഞാന്‍ സുജിത്തിനെ അനുസ്മരിച്ചിരുന്നു . ഞാന്‍ പുറത്തിറക്കിയ ‘പാടാന്‍ എന്ത് സുഖം’ എന്ന മ്യൂസിക് ആല്‍ബത്തിന്റെ പ്രകാശനവേളയില്‍ ഹോട്ടല്‍ ടാജില്‍ വെച്ച് കണ്ടതാണ് ഏറ്റവും ഒടുവിലത്തെ ഓര്‍മ്മ.

‘ശേഷം കാഴ്ചയില്‍’ ഷൂട്ടിങ് വേളയിലെ ഒരു പിടി ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടാണ് സുജിത് പോയത് .. ആ നല്ല ഓര്‍മ്മകളിലൂടെ സുജിത് എന്നും എന്റെ മനസ്സിന്റെ മേച്ചില്‍പ്പുറത്തുണ്ടാവും, തീര്‍ച്ച എന്നു പറഞ്ഞാണ് ബാലചന്ദ്രമേനോന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Anu B