അവസാനത്തെ വാട്സ് ആപ്പ് സ്റ്റാറ്റസ് നി​ഗൂഡം; ഭോജ്പുരി നടി അമൃതാ പാണ്ഡേയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

ഭോജ്പുരി നടി അമൃതാ പാണ്ഡേയെ ബിഹാറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈ മാസം 27നാണ് മരണം സംഭവിച്ചിട്ടുള്ളത്. ആദംപുർ ഷിപ്പ് ഘാട്ടിലെ അപ്പാർട്ട്മെന്റിൽ ആത്മഹത്യയെന്ന് തോന്നിക്കുന്ന തരത്തിൽ ഒരു സ്ത്രീയുടെ മൃതദേഹം കിടക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. പൊലീസ് എത്തിയ പരിശോധിച്ചപ്പോഴാണ് നടി അമൃതാ പാണ്ഡേയാണെന്ന് മനസിലായത്. കിടപ്പുമുറിയിലെ ബെഡ്ഡിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.അമൃതയുടെ സഹോദരി വീട്ടിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്

ഉടനടി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമൃതാ പാണ്ഡേയുടെ മരണത്തിൽ ജോ​ഗ്സർ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രതിശോധ് എന്ന വെബ്സീരീസിലാണ് അമൃതാ പാണ്ഡേ ഒടുവിൽ അഭിനയിച്ചത്. അനിമേഷൻ എഞ്ചിനീയറായ ചന്ദ്രമണി ഝം​ഗാദ് ആണ് അമൃതയുടെ ഭർത്താവ്. 2022-ലായിരുന്നു ഇവരുടെ വിവാഹം.

അതേസമയം, മരിക്കുന്നതിന് കുറച്ച് സമയം മുമ്പ് നടി വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആയി പങ്കുവെച്ച വാക്കുകൾ ചർച്ചയാവുകയാണ്. അവരുടെ ജീവിതം രണ്ട് തോണികളിലായിരുന്നു. ഞങ്ങളുടെ തോണി മുക്കിയതിലൂടെ ഞങ്ങൾ അവരുടെ വഴി കൂടുതൽ എളുപ്പമുള്ളതാക്കി എന്നതായിരുന്നു അമൃതാ പാണ്ഡേയുടെ അവസാനത്തെ സ്റ്റാറ്റസ്. സ്വന്തം കരിയറിനെക്കുറിച്ചോർത്ത് അമൃത ഒരുപാട് വിഷമിച്ചിരുന്നുവെന്നും നല്ല അവസരങ്ങൾ ലഭിക്കുന്നുണ്ടായിരുന്നില്ലെന്നുമാണ് കുടുംബത്തിന്റെ പ്രതികരണം. താരത്തിന് വിഷാദരോ​ഗമുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.