‘എന്റെ മകൾക്ക് സുഖമില്ലാത്തതാണ്, ആ മകളുടെ തലയിൽ കൈവച്ച് ഞാൻ പറയുന്നു, ജിനേഷിനെ തല്ലിയിട്ടില്ല’

തന്റെ മുൻ സോഷ്യൽ മീഡിയ മാനേജരായ ജിനേഷിനെ ആക്രമിക്കുകയും ക്യാമറ തകർക്കുകയും ചെയ്തെന്ന ആരോപണം നിഷേധിച്ച് മിമിക്രി താരം ബിനു അടിമാലി. ജിനേഷിനെ ഒരിക്കൽപോലും ഉപദ്രവിച്ചിട്ടില്ല. അന്നം തരുന്ന ക്യാമറ തല്ലിപ്പൊട്ടിക്കില്ലെന്നും ബിനു അടിമാലി പറഞ്ഞു. ബിനു അടിമാലി തന്നെ റിയാലിറ്റി ഷോയുടെ ലൊക്കേഷനിൽ വിളിച്ചു വരുത്തി ക്യാമറ തല്ലിത്തകർക്കുകയും മുറിയിൽ പൂട്ടിയിട്ട് തല്ലിയെന്നുമാണ് ജിനേഷിന്റെ ആരോപണം.

‘‘ജീവിതത്തിൽ പണ്ടു മുതലേ കൂടെയുള്ള കൂട്ടുകാരോടൊപ്പമാണ് ഞാൻ ഇന്നും മിമിക്രി ചെയ്യുന്നത്. കൂടുതൽ സ്റ്റേജുകളിൽ പരിപാടികൾ അവതരിപ്പിക്കുന്നു എന്ന് കരുതി ഇതുവരെ എന്റെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. എനിക്കെതിരെ രംഗത്ത് വന്നിട്ടുള്ള വ്യക്തി പല ചാനലിലും പലതാണ് പറയുന്നത്. ചില വിഡിയോയിൽ പറയുന്നത് ഞാൻ എടുത്തെറിഞ്ഞു എന്ന്, മറ്റു ചിലതിൽ പറയുന്നത് ഞാൻ ചവിട്ടിക്കൂട്ടി എന്ന്. ഈ വാർത്തകൾ ഒന്നും ഞാൻ നേരിട്ടു കേൾക്കാൻ പോയില്ല, കാരണം കേട്ടാൽ ഞാൻ തകർന്നു പോകും. ഇതൊന്നും ഞാൻ ചെയ്ത കാര്യമല്ല.

സുധിയുടെ വീട്ടിൽ പോയില്ലെങ്കിൽ നമ്മുടെ മാർക്കറ്റിങ്ങിനെ അത് ബാധിക്കുമെന്ന് ഇദ്ദേഹമാണ് എന്നോടു പറഞ്ഞത്. വിഡിയോ എടുത്ത് നമ്മുടെ പേജിൽ ഇടണമെന്നും അയാൾ പറഞ്ഞു. ഞാൻ പറഞ്ഞു. അങ്ങനെ ഒരു വരുമാനം നമുക്ക് വേണ്ട എന്ന് പറയുകയായിരുന്നു ‘‘ – ബിനു അടിമാലി പറഞ്ഞു. ‘‘ ഞാൻ ഇരിക്കേണ്ട സീറ്റിൽ അവൻ ഇരുന്നിട്ട് എനിക്ക് പകരക്കാരനായി മരിച്ചു പോയ കൂട്ടുകാരനാണ് സുധി. ഇതൊന്നും ഇട്ടു വരുമാനം ഉണ്ടാക്കേണ്ട ആവശ്യം എനിക്കില്ല. എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു സംഭവമാണ് സുധിയുടെ മരണം. ഇവൻ ഞങ്ങളുടെ കൂടെ വന്ന് അതിന്റെ മുഴുവൻ വിഡിയോ എടുത്ത് മറ്റൊരു ചാനലിൽ ഇട്ടു. ഇത് അഷറഫ് കോട്ടപ്പുറം എന്ന എന്റെ സുഹൃത്താണ് എന്നെ കാണിച്ചു തന്നത്.

ഞാൻ ജിനീഷിനെ വിളിച്ചപ്പോൾ ജിനീഷ് പറഞ്ഞു, ഇത് അഷറഫ് ചെയ്തതാണ് എന്ന്. അങ്ങനെ ഒക്കെ ഒരുപാട് പ്രശ്നങ്ങൾ ഇദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. കൂടെ നിൽക്കുന്നവരെ വിശ്വസിച്ച് എട്ടു നിലയിൽ പണി കിട്ടിയിട്ടുള്ള ആളാണ് ഞാൻ. എന്റെ ജീവിതത്തിന്റെ ചരിത്രം തന്നെ അങ്ങനെയാണ്. ഞാൻ ഒന്നിനോടും പ്രതികരിക്കാൻ പോകാറില്ല.

എന്റെ മകൾക്ക് സുഖമില്ലാത്തതാണ്, ആ മകളാണ് എന്റെ തീരാദുഃഖം, ആ മകളുടെ തലയിൽ കൈവച്ച് ഞാൻ പറയുകയാണ്, ജിനീഷ് എന്ന വ്യക്തിയെ ഞാൻ തല്ലിയിട്ടില്ല, അവന്റെ ക്യാമറ ഞാൻ തല്ലിപ്പൊളിച്ചിട്ടും ഇല്ല. എന്റെ ഈ ആയുസ്സ് എന്റെ മക്കൾക്ക് വേണ്ടിയുള്ളതാണ് അവളെത്തൊട്ട് ഞാൻ കള്ളം പറയില്ല, അതിനപ്പുറത്ത് എനിക്കൊരു സത്യം ഇല്ല. യൂട്യൂബിൽനിന്ന് എന്തെങ്കിലും വരുമാനം കിട്ടിയിട്ടുണ്ടെങ്കിൽ അതിന്റെ ഷെയർ കൊടുത്തിട്ടുണ്ട് വർക്കിന്‌ പോകുമ്പോൾ ഉള്ള ചെലവെല്ലാം കൊടുത്തിട്ടുണ്ട്. ഇതാണ് എനിക്ക് പറയാനുള്ളത്.’’– ബിനു അടിമാലി കൂട്ടിച്ചേർത്തു.