മോഹിപ്പിക്കുന്ന വാ​ഗ്ദാനം നൽകി, പ്രമുഖ നടിയുടെ കൈയിൽ നിന്ന് തട്ടിയത് 37 ലക്ഷം; പ്രതി അറസ്റ്റിൽ

വായ്പ വാഗ്ദാനം ചെയ്ത് പ്രമുഖ നടിയുടെ കൈയിൽ നിന്നു 37 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. 130 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് 37 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ കൊൽക്കത്ത…

വായ്പ വാഗ്ദാനം ചെയ്ത് പ്രമുഖ നടിയുടെ കൈയിൽ നിന്നു 37 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. 130 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് 37 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ കൊൽക്കത്ത സ്വദേശിയാണ് കൊച്ചി പൊലീസിന്റെ പിടിയിലായത്. 51-കാരനായ യാസർ ഇഖ്ബാലിനെയാണ് കൊച്ചി പൊലീസ് സാഹസികമായി കൊൽക്കത്തയിൽ നിന്ന് പിടികൂടിയത്. കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ പാലാരിവട്ടം പൊലീസിലെ പ്രത്യേകാന്വേഷണ സംഘം തട്ടിപ്പു സംഘത്തിലെ മറ്റൊരാളെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ്.

വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി നടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് 130 കോടി രൂപ വായ്പ ലഭിക്കുന്നതിനായി നടി തട്ടിപ്പു സംഘത്തിന് 37 ലക്ഷം രൂപ കൈമാറുകയായിരുന്നു. കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ വച്ചാണ് ഇടപാട് നടത്തിയത്. പണം കൈമാറിയിട്ടും വായ്പ ലഭ്യമാകാതെ വന്നതോടെ നടി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് മനസ്സിലാക്കിയ പാലാരിവട്ടം പൊലീസ് കൊൽക്കത്തയിലേക്ക് പറന്നു.

തുടർന്ന് നഗരത്തിലെ ടാഗ്രാ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ ഐപിഎസ്, ഡിഎസ്പി കെ.എസ്.സുദർശൻ ഐപിഎസ് എന്നിവരുടെ നിർ‍ദേശപ്രകാരം എറണാകുളം അസി. കമ്മിഷണർ രാജകുമാറിന്റെ മേൽനോട്ടത്തിൽ പാലാരിവട്ടം ഇൻസ്പെക്ടർ റിച്ചാർ‍ഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള സബ് ഇൻസ്പെക്ടർമാരായ ആൽബി എസ്.പുത്തുക്കാട്ടിൽ, അജിനാഥ പിള്ള, സീനിയർ സിപിഒമാരായ അനീഷ്, പ്രശാന്ത്, ജിതിൻ ബാലകൃഷ്ണൻ എന്നിവരടങ്ങിയ പ്രത്യേക ദൗത്യസംഘമാണ് പ്രതിയെ പിടികൂടിയത്.