ഞാൻ നിശബ്ദത പാലിച്ചത് മക്കൾക്ക് വേണ്ടി! ഇത് പ്രതികാരമല്ല, ഞാൻ അലമുറയിട്ട് കരയുന്നില്ല; രവി മോഹനെതിരെ ആരതി

ഒരുകാലത്ത് താന്‍ നിറവേറ്റാമെന്ന് വാഗ്ദാനം ചെയ്ത ഉത്തരവാദിത്തങ്ങളില്‍നിന്ന് പോലും ഒഴിഞ്ഞുമാറിയിരിക്കുന്നു.

കഴിഞ്ഞ ദിവസം സുഹൃത്ത് കെനിഷ ഫ്രാൻസിസിനൊപ്പം രവി മോഹൻ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് സോഷ്യൽ മീഡിയകളിൽ വലിയ വാർത്ത ആയി എത്തിയിരുന്നു, ഇപ്പോൾ ഇതിന് പിന്നാലെ നടനെതിരെ, ഭാര്യ ആരതി മോഹൻ രംഗത്ത് എത്തിയിരിക്കുകയാണ്.രവി മോഹന്‍ മക്കളെ അവഗണിക്കുന്നതിനെ കുറിച്ചും വേര്‍പിരിയല്‍ തീരുമാനിച്ചതിന് ശേഷം അമ്മയെന്ന നിലയില്‍ താന്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും നീണ്ട കുറിപ്പ് ആണ് ആരതി പങ്കുവച്ചിരിക്കുന്നത്.ഒരു വര്‍ഷമായി ഞാന്‍ ഒന്നിനെക്കുറിച്ചും ആരോടും സംസാരിച്ചിരുന്നില്ല. നിശബ്ദത പാലിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ആരതി കുറിപ്പിന് തുടക്കം കുറിക്കുന്നത്.

നിശബ്ദത പാലിച്ചു. എന്നാല്‍ അത് ഞാന്‍ ദുര്‍ബലയായതുകൊണ്ടല്ല. മറിച്ച് എന്റെ ആ വാക്കുകളേക്കാള്‍ എന്റെ മക്കള്‍ക്ക് സമാധാനം ആവശ്യമായിരുന്നതുകൊണ്ടാണ്, എനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും എല്ലാ കുറ്റപ്പെടുത്തലുകളും എല്ലാ ക്രൂരമായ പരിഹാസങ്ങളും ഞാന്‍ ഏറ്റുവാങ്ങി. എന്നിട്ടും ഞാനൊന്നും പറഞ്ഞില്ല. എനിക്ക് സത്യം അറിയാത്തതുകൊണ്ടല്ല, മറിച്ച് മാതാപിതാക്കള്‍ക്കിടയില്‍ ഒരാളെ തിരഞ്ഞെടുക്കേണ്ടിവരുന്നതിന്റെ സമ്മര്‍ദ്ദം എന്റെ മക്കള്‍ക്കുണ്ടാകരുത് എന്ന് കരുതിയാണ്. എന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നടക്കുകയാണ്.

18 വര്‍ഷം എന്റെ സ്‌നേഹത്തിലും വിശ്വസ്തതയിലും ഒപ്പം നിന്ന മനുഷ്യന്‍ എന്നില്‍ നിന്ന് മാത്രമല്ല, ഒരുകാലത്ത് താന്‍ നിറവേറ്റാമെന്ന് വാഗ്ദാനം ചെയ്ത ഉത്തരവാദിത്തങ്ങളില്‍നിന്ന് പോലും ഒഴിഞ്ഞുമാറിയിരിക്കുന്നു. ഒരുകാലത്ത് മക്കള്‍ തന്റെ അഭിമാനമാണെന്ന് പറഞ്ഞ വ്യക്തിയില്‍നിന്ന് വൈകാരികമോ സാമ്പത്തികമോ ആയ ഒരു ചെറിയ പിന്തുണ പോലും ലഭിച്ചില്ല. ഇപ്പോള്‍ അയാളുടെ നിര്‍ദേശപ്രകാരം ബാങ്കുകാര്‍ വന്ന് ഞങ്ങളെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ പോകുകയാണ്. ഞാന്‍ പണത്തോട് അത്യാര്‍ത്തിയുള്ളവരാണെന്ന് പലപ്പോഴും ആരോപണം കേട്ടു. അത് സത്യമായിരുന്നെങ്കില്‍ ഞാന്‍ എന്റെ സ്വന്തം താത്പര്യങ്ങള്‍ പണ്ടേ സംരക്ഷിക്കുമായിരുന്നു. പക്ഷേ ഞാന്‍ എല്ലാത്തിനും മുകളില്‍ സ്‌നേഹവും വിശ്വാസവുമാണ്. എന്റെ മക്കള്‍ക്ക് പത്തും പതിനാലും വയസ്സുണ്ട്. അവര്‍ക്ക് വേണ്ടത് സുരക്ഷിതത്വവും സ്വസ്ഥതയും മെച്ചപ്പെട്ട ജീവിതവുമാണ്.

ഞാനിന്ന് സംസാരിക്കുന്നത് ഒരു ഭാര്യ എന്ന നിലയിലല്ല. തെറ്റിദ്ധരിക്കപ്പെട്ട ഒരു സ്ത്രീ എന്ന നിലയിലുമല്ല. മക്കളുടെ ക്ഷേമം മാത്രം ലക്ഷ്യമിടുന്ന ഒരമ്മ എന്ന നിലയിലാണ്.ഞാനിപ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവര്‍ എന്നെന്നേക്കുമായി പരാജയപ്പെടും. ഒരു അച്ഛന്‍ എന്നത് ഒരു സ്ഥാനപ്പേര് മാത്രമല്ല. അതൊരു ഉത്തരവാദിത്തമാണ്,ബഹുമാനപ്പെട്ട മാധ്യമങ്ങളോട്, നിയമനടപടികള്‍ അവസാനിക്കുന്നതുവരെ ദയവായി എന്നെ മുന്‍ഭാര്യ എന്ന് വിളിക്കുന്നത് ഒഴിവാക്കുക.ഞാന്‍ അലമുറയിട്ട് കരയുന്നില്ല. ഞാന്‍ തലയുയര്‍ത്തി നില്‍ക്കുന്നു. കാരണം എനിക്കത് ചെയ്‌തേ മതിയാവൂ. നിങ്ങളെ ഇപ്പോഴും അപ്പാ എന്ന് വിളിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ക്കുവേണ്ടി. അവര്‍ക്കുവേണ്ടി, ഞാന്‍ ഒരിക്കലും പിന്നോട്ട് പോകില്ല, ആരതി വ്യക്തമാക്കി.