
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി സർക്കാരിന് നിയമോപദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രോസീക്യൂഷൻ നൽകിയ നിയമോപദേശത്തിലാണ് ഗുരുതര പരാമർശമുള്ളത്.
മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയനിഴലിലാണ് ജഡ്ജി. അതിനാൽ, വിധി പറയാൻ ജഡ്ജി അർഹയല്ല. ദിലീപിനെ കുറ്റവിമുക്തമാക്കാൻ തയ്യാറാക്കിയതാണ് ഈ വിധിയെന്നും നടനെതിരായ തെളിവുകൾ പരിഗണിച്ചില്ലെന്നും പ്രോസിക്യൂഷൻ വിമർശനം ഉന്നയിക്കുന്നു.
സ്പെഷ്യൽ പ്രോസീക്യൂട്ടറുർ വി. അജകുമാറിന്റെ വിശദമായ കുറിപ്പും അപ്പീൽ നൽകാൻ തയ്യാറാക്കിയ നിയമോപദേശത്തിലുണ്ട്. കഴിഞ്ഞ ഡിസംബറിൽ കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായും കോടതി കണ്ടെത്തിയിരുന്നു. ഇവർക്ക് 20 വർഷം കഠിനതടവും വിധിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് കേസിൽ ശിക്ഷ വിധിച്ചത്.











