അംബാനി സ്വന്തം പ്രൈവറ്റ് സെക്യൂരിറ്റിയെ ബീബര്‍ക്കായി വിട്ടുനല്‍കിയിരുന്നു

ഏകദേശം 5000 കോടി രൂപ ചെലവഴിച്ചാണ് മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹം ആഘോഷിച്ചത്. കിം കര്‍ദാഷിയാന്‍, ജസ്റ്റിന്‍ ബീബര്‍, ജോണ്‍ സിന തുടങ്ങി ബോളിവുഡിലെ വമ്പൻ താരനിര വരെ അണിനിരന്ന വിവാഹം സുഖമമായി നടത്താന്‍ അംബാനി കുടുംബം കുറച്ചൊന്നുമല്ല വിയര്‍ത്തത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ എല്ലാ കാര്യങ്ങളും കൃത്യമായ ആസൂത്രണത്തോടെ നടത്താന്‍ നിരവധി ടീമുകളേയും പുതിയ ജോലിക്കാരെ അംബാനി നിയമിച്ചിരുന്നു. മാത്രമല്ല ഇതിനോടകം വിവാഹത്തിന്റെ ചെലവുകളെ കുറിച്ചുള്ള ചര്‍ച്ചകളാണ് സജീവമായിരിക്കുന്നത്. അതുപോലെ സെലിബ്രിറ്റികള്‍ക്ക് നല്‍കിയ പ്രതിഫലം അടക്കം ചര്‍ച്ചയായിരിക്കുകയാണ്. ഹോളിവുഡ് താരങ്ങള്‍ക്ക് നല്‍കുന്ന തുകയാണ് പല സെലിബ്രിറ്റികള്‍ക്കും അംബാനി കുടുംബം നല്‍കിയത്. ലോകത്ത് തന്നെ ഏറ്റവും പ്രശസ്തരായവരാണ് ഈ ആഡംബര വിവാഹത്തിനെത്തിയത്. എന്നാല്‍ ഇതിലൊരു ഗായകന് പ്രത്യേക പരിചരണമാണ് ആനന്ദിന്റെ വിവാഹത്തിലെ സംഗീത നിശയ്ക്ക് എത്തിയപ്പോള്‍ ലഭിച്ചതെന്നാണ് മറ്റൊരു വിവരം. അത് മറ്റാരുമല്ല പോപ്പ് ഐക്കൺ ജസ്റ്റിന്‍ ബീബറാണ് ആ താരം.

നാല് മാസത്തോളം നീണ്ട ആഘോഷങ്ങള്‍ക്കൊടുവിലാണ് ആനന്ദ് അംബാനിയുടെ വിവാഹം നടന്നത്. രണ്ട് പ്രീ വെഡ്ഡിംഗുകളും നടന്നിരുന്നു. ആദ്യത്തേത് ഗുജറാത്തിലെ ജാംനഗറിലും രണ്ടാമത്തേത് ഇറ്റലിയിലുമായിരുന്നു നടന്നത്. അതിന് ശേഷം നാല് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ജിയോ കോംപ്ലക്‌സില്‍ നടന്നത്. ചടങ്ങിലെ പ്രധാന ആകര്‍ഷണമായിരുന്നു ജസ്റ്റിന്‍ ബീബറുടെ സംഗീത നിശ. പ്രമുഖ ഗായകര്‍ സംഗീത നിശയുമായി ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയിരുന്നെങ്കിലും ജസ്റ്റിന്‍ ബീബറിനാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ചത്. 83 കോടി രൂപയാണ് ബീബറിന് പെര്‍ഫോമന്‍സിന് ലഭിച്ച പ്രതിഫലം. ഇത് ഏതൊരു ബോളിവുഡ് താരത്തിന് ലഭിക്കുന്ന പ്രതിഫലത്തിനും മുകളിലാണ്. പോപ് സെന്‍സേഷനായ ജസ്റ്റിന്‍ ബീബര്‍ താല്‍ക്കാലിക വിരമിക്കല്‍ പിന്‍വലിച്ചാണ് ആനന്ദ് അംബാനിയുടെ സംഗീത് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. വിവാഹത്തിന് മുന്നോടിയായിട്ടാണ് സംഗീത് പരിപാടികള്‍ നടന്നത്. ജൂലായ് പത്തിനായിരുന്നു ചടങ്ങ്. എന്നാല്‍ ഈ വമ്പന്‍ പരിപാടിക്കാണ് ഞെട്ടിച്ച പ്രതിഫലം ജസ്റ്റിന്‍ ബീബര്‍ വാങ്ങിയത്. അതേസമയം പ്രൈവറ്റ് ജെറ്റിലാണ് ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തിയത്.

എന്നാല്‍ ഇന്ത്യയില്‍ എത്തിയത് മുതല്‍ ബീബറുടെ കാര്യങ്ങള്‍ അംബാനി കുടുംബം നേരിട്ടാണ് നോക്കി നടത്തിയത്. മുകേഷ് അംബാനി തന്റെ സുരക്ഷാ സൗകര്യങ്ങള്‍ അടക്കം ജസ്റ്റിന്‍ ബീബറിനായി വിട്ടുനല്‍കിയിരുന്നു. മുകേഷ് അംബാനി ഉപയോഗിക്കുന്ന പ്രത്യേക കാറാണ് ജസ്റ്റിന്‍ ബീബര്‍ മുംബൈയിലെ യാത്രകള്‍ക്കായി ഉപയോഗിച്ചത്. അതോടൊപ്പം സന്നാഹങ്ങളുമുണ്ടായിരുന്നു. അംബാനി സ്വന്തം പ്രൈവറ്റ് സെക്യൂരിറ്റിയെ ബീബര്‍ക്കായി വിട്ടുനല്‍കിയിരുന്നു. അതുപോലെ പോലീസുകാരുടെ സുരക്ഷയും മുകേഷ് അംബാനിക്കുണ്ടായിരുന്നു. അവരെയും ജസ്റ്റിന്‍ ബീബറുടെ സുരക്ഷയ്ക്കായിട്ടാണ് ഉപയോഗിച്ചത്. നേരത്തെ റിഹാന ആനന്ദിന്റെ പ്രീ വെഡ്ഡിംഗില്‍ പങ്കെടുത്തിരുന്നു. അന്ന് 50 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. ക്രൂയിസ് ഷിപ്പില്‍ നടന്ന രണ്ടാമത് പ്രീ വെഡ്ഡിംഗില്‍ ഷക്കീറയാണ് പങ്കെടുത്തത്. റേമ, ലൂയിസ് ഫോന്‍സി എന്നിവരും സംഗീത നിശ നടത്തിയിരുന്നു. 25 കോടിയാണ് ഇരുവരും വാങ്ങിയത്. അതേസമയം വിവാഹം മനോഹരമായി നടന്നതിന്റെ എല്ലാ ക്രെഡിറ്റും വധു രാധിക മര്‍ച്ചന്റ് നല്‍കുന്നത് ആനന്ദിന്റെ അമ്മ നിതയ്ക്കാണ്. വിവാഹത്തിന്റെ സി.ഇ.ഒ നിതയാണെന്നും അവരുടെ സംഘാടന മികവിനോട് തനിക്ക് ആരാധനയാണെന്നും നല്‍കിയ അഭിമുഖത്തില്‍ രാധിക പറയുന്നുണ്ട്.