
ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡ് തകർത്തെറിഞ്ഞ ചിത്രമാണ് മമ്മൂട്ടി നായകൻ ആയെത്തിയ കണ്ണൂർ സ്ക്വാഡ്. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. വലിയ തോതിലുള്ള പ്രമോഷനൊന്നും ഇല്ലാതെ തിയറ്ററിൽ എത്തിയ ചിത്രത്തിന് ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. കണ്ണൂര്‍ സ്‌ക്വാഡിലെ ജോസ് സ്കറിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അസീസ് നെടുമങ്ങാടാണ്. കോമഡി ഷോകളിലൂടെ എത്തി വെള്ളിത്തിരയിൽ ഇടംനേടിയ നടനാണ് അസീസ് നെടുമങ്ങാട്. ഇതുവരെ ചിരിപ്പിക്കാന്‍ മാത്രം സ്‌ക്രീനിൽ വന്നിട്ടുള്ള അസീസ് കണ്ണൂര്‍ സ്‌ക്വാഡില്‍ തന്റെ പ്രകടനം കൊണ്ട് ഞെട്ടിക്കുകയായിരുന്നു. കോമഡി പറഞ്ഞ് പ്രേക്ഷകരെ കയ്യിലെടുത്ത അസീസിന്റെ ബിഗ് സ്ക്രീൻ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താന്‍ ആദ്യമായി സിനിമയിലെത്തിയ രസകരമായ കഥ പങ്കുവെക്കുകയാണ് അസീസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അസീസ് ആ കഥ പങ്കുവെക്കുന്നത്.

ആദ്യ സിനിമയില്‍ മുഖം കാണിക്കുന്നതൊക്കെ വലിയ കോമഡിയാണ്. പൃഥ്വിരാജിന്റെ നമ്മള്‍ തമ്മില്‍ എന്ന സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരം ശ്രീകാര്യത്ത് നടക്കുകയാണ്. ഞാനും അമ്മാവന്റെ മകന്‍ മുസ്തഫയും ചേര്‍ന്ന് ശ്രീകാര്യത്തേക്ക് വച്ചു പിടിച്ചു. നിങ്ങള്‍ കരുതും സിനിമയില്‍ റോള്‍ ചോദിക്കാനാണെന്ന്. എന്നാല്‍ അതിനൊന്നുമല്ല, പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കണം. അതിന്റെ ആജീവനാന്ത പ്രസിഡന്റും സെക്രട്ടറിയുമാകണംഎന്ന് അസീസ് പറയുന്നു. എന്നാല്‍ എന്നെ അവിടെ കാത്തിരുന്നത് മറ്റൊരു നിയോഗമായിരുന്നു. സിനിമയില്‍ ആള്‍ക്കൂട്ടത്തില്‍ വച്ച് പൃഥ്വിരാജിനെ എടുത്തുയര്‍ത്തുന്ന റോള്‍. അങ്ങനെ ആദ്യമായി വെള്ളിത്തിരയില്‍ മുഖം കാണിച്ചു. അതുകൊണ്ട് തന്നെ പലപ്പോഴും ഞാന്‍ തമാശയ്ക്ക് പറയാറുണ്ട്, എന്നെ സിനിമയിലേക്ക് കൈ പിടിച്ചു നടത്തിയത് പൃഥ്വിരാജാണ് എന്ന്. പക്ഷെ ഒന്നുണ്ട്, അമ്മാവന്റെ മകൻ മുസ്തഫ പിന്നീട് ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായെന്നും അസീസ് പറയുന്നു. എന്നാല്‍ സിനിമയില്‍ മുഖം കാണിക്കാനായത് മണിയന്‍ പിള്ള ചേട്ടന്‍ വഴി തല്‍സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയുടെ ഭാഗമായപ്പോഴാണ്.

പക്ഷെ കയ്യടി കിട്ടിയ സീന്‍ ആക്ഷന്‍ ഹീറോ ബിജുവിലെ ശീട്ടു കളിക്കാരന്റെ റോളായിരുന്നുവെന്നും അസീസ് പറയുന്നു. പിന്നാലെ കണ്ണൂര്‍ സ്‌ക്വാഡിലെ തന്റെ വേഷത്തിലേക്ക് എത്തിയതിനെക്കുറിച്ചും അഭിനയിക്കുമ്പോള്‍ മമ്മൂട്ടി നല്‍കിയ പിന്തുണയെക്കുറിച്ചുമൊക്കെ അസീസ് സംസാരിക്കുന്നുണ്ട്. കോമഡി കഥാപാത്രങ്ങള്‍ അഭിനയിക്കുമ്പോഴും നല്ല വേഷം ചെയ്യണം എന്നുണ്ടായിരുന്നു. ചുരുങ്ങിയത് എന്റെ സഹപ്രവര്‍ത്തകര്‍ക്ക് മുന്നിലെങ്കിലും ഞാന്‍ വെറുമൊരു കോമഡി താരമല്ല എന്ന് അറിയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. നല്ല വേഷം കിട്ടി, നന്നായി ചെയ്തു എന്നാണ് വിശ്വാസം. നല്ല ഉത്തരവാദിത്തം വേണ്ട റോളാണെന്ന് സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തോന്നി. നൂറ് ശതമാനം ആത്മാര്‍ത്ഥമായി ചെയ്യണമെന്നുണ്ടായിരുന്നുവെന്നാണ് അസീസ് പറയുന്നത്. ഇത്ര വലിയ റോള്‍ ഏറ്റെടുക്കുന്നതിലുപരി എങ്ങനെ നന്നായി ചെയ്യാം എന്ന കാര്യത്തിലായിരുന്നു അത്. എന്നാല്‍ ലൊക്കേഷനില്‍ എത്തിയപ്പോള്‍ മമ്മൂക്കയാണ് ധൈര്യം തന്നത്. ഡാ നീ അഭിനയിച്ച ജയ ജയ ജയഹേ കണ്ടു, കൊള്ളാടാ നന്നായിട്ടുണ്ട് എന്നൊക്കെ പറഞ്ഞു. അഭിനയിക്കുമ്പോള്‍ സീനില്‍ എങ്ങനെ പെരുമാറണം എന്ന് തുടങ്ങി എല്ലായിടത്തും മമ്മൂക്കയുടെ സ്‌നേഹം തൊട്ടറിഞ്ഞപ്പോള്‍ ടെന്‍ഷന്‍ പോയ വഴിയറിഞ്ഞില്ലെന്നും അസീസ് പറയുന്നു. ദിലിപ് നായകനായ തങ്കമണി, ഇടിമഴക്കാറ്റ്, ടെവിനോ ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും, തുടങ്ങി നിരവധി സിനിമകളാണ് അസീസിന്റേതായി അണിയറയിലുള്ളത്.











