
ചെറിയപ്രായം മുതൽ തന്നെ അഭിനയരംഗത്ത് സജീവമാണ് നടി ബീനആന്റണി. കൈനിറയെ അവസരങ്ങള്‍ തേടി എത്തി നില്‍ക്കുന്ന കാലത്തായിരുന്നു നടന്‍ മനോജ് കുമാറുമായിട്ടുള്ള നടിയുടെ വിവാഹം. പിന്നീടുള്ള ജീവിതത്തെ പറ്റി മുന്‍പ് പല അഭിമുഖങ്ങളിലൂടെയും ബീന പറഞ്ഞിട്ടുണ്ട്. തന്റെ മുന്‍കാല ജീവിതത്തെ കുറിച്ച് പറയുമ്പോള്‍ പിതാവ് ആന്റണിയെ കുറിച്ചും നടി പറയാറുണ്ട്. ലേശം കര്‍ക്കാശ്യക്കാരനായ പിതാവ് ആയിരുന്നുവെന്നും അദ്ദേഹം ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയെ പോലെയാണ് മൂന്ന് പെണ്‍മക്കളെ സംരക്ഷിച്ചിരുന്നതെന്നും പറയുകയാണ് ബീനയിപ്പോള്‍. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ബീന ആന്റണി. ഒപ്പം നടിയും മിമിക്രി താരവുമായ തെസ്‌നി ഖാനും ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് പരിപാടികളില്‍ പങ്കെടുത്തതിനെ പറ്റിയും ബീനയുടെ വീട്ടില്‍ സ്ഥിരമായി പോവുന്നതിനെ പറ്റിയുമൊക്കെ അവതാരകന്റെ ചോദ്യത്തിന് തെസ്‌നിയും മറുപടി പറയുന്നുണ്ട്. കിടിലം ആന്റണി എന്നായിരുന്നു തന്റെ അപ്പച്ചന്റെ വിളിപ്പേര്. ജീവിതത്തില്‍ ഒരു അമ്പത് തവണയേ താന്‍ അപ്പാച്ചാ എന്ന് വിളിച്ചിട്ടുണ്ടാവുകയുള്ളു. കാരണം അത്രയും പേടിയായിരുന്നു തനിക്ക് തന്റെ അപ്പനെയെന്നാണ് ബീന ആന്റണി പറയുന്നത്. അപ്പച്ചന്‍ അടുത്ത മുറിയിലുണ്ടെങ്കില്‍ ഇപ്പുറത്ത് നിന്ന് തങ്ങള്‍ വിറയ്ക്കുമായിരുന്നുവെന്നും എന്നാല്‍ തെസ്‌നി വളരെ കൂളായി അപ്പച്ചനെ വിളിച്ചോണ്ട് വീട്ടിലേക്ക് വരുമെന്നും അദ്ദേഹത്തിനും തെസ്‌നിയെ ഇഷ്ടമായിരുന്നുവെന്നും ബീന ആന്റണി പറയുന്നു.

അപ്പച്ചന്‍ ഭയങ്കര സ്ട്രിക്ടായിരുന്നുവെന്നും തെസ്‌നി അല്ലാതെ ആരും തന്റെ വീട്ടില്‍ വന്നിട്ടില്ലയെന്നും മഞ്ഞുമ്മലുള്ള പിള്ളേര്‍ ആരും എന്നെയും സഹോദരിമാരെയും വായിനോക്കാന്‍ പോലും ശ്രമിച്ചിട്ടില്ലയെന്നും അപ്പച്ചനെ അത്രയും പേടിയായിരുന്നു. ഭയങ്കര ദേഷ്യക്കാരനാണ് എന്നൊക്കെ തന്റെ അപ്പച്ചനെക്കുറിച്ച് ബീന നാടായി പറയുന്നു. മൂന്ന് തവണ വീട്ടില്‍ നിന്നും കെട്ട് നിറച്ച് ശബരിമലയ്ക്കും ആള് പോയിട്ടുണ്ട്. നാല്‍പത് ദിവസത്തെ വ്രതസമയം തങ്ങളും നോക്കണമായിരുന്നുവെന്നും അത് പള്ളിക്കാര് അറിഞ്ഞിട്ട് ഭയങ്കര പ്രശ്‌നമായിയെന്നും ഇനി മേലാല്‍ ആന്റണി ഇങ്ങനെ ചെയ്താല്‍ വീട്ടിലുള്ള ഒറ്റയൊരണ്ണത്തിനെ പള്ളിയിലും കേറ്റില്ല, പിള്ളേരെ പള്ളിയില്‍ നിന്നും കല്യാണം കഴിപ്പിക്കില്ലെന്നും പറഞ്ഞുവെന്നും ബീന ആന്റണി പറയുന്നു. പുള്ളിക്കാരന്‍ അയ്യേ, വേണ്ടേ എന്നാണ് അതിന് മറുപടിയായി പറഞ്ഞത്. നിങ്ങളാരും എന്റെ മക്കളെ കെട്ടിക്കേണ്ടെന്നും അവര്‍ ഇഷ്ടമുള്ളത് പോലെ ജീവിച്ചോളുമെന്നുമാണ് അപ്പച്ചന്‍ പറഞ്ഞത്. മാത്രമല്ല ഇതിനിടയില്‍ തനിക്കൊരു പ്രണയലേഖനം കിട്ടിയ കഥയുണ്ടെന്നും ബീന ആന്റണി പറയുന്നു. കോളേജില്‍ പഠിക്കുമ്പോഴാണ് സംഭവമെന്നും അവിടെയുള്ളൊരു പയ്യന്‍ സ്ഥിരമായി തന്നെ നോക്കുന്നുണ്ടായിരുന്നു. ഒരു ദിവസം എനിക്കൊരു കത്ത് തന്നുവെന്നും താനത് എന്നും ബാത്ത്‌റൂമില്‍ കൊണ്ട് പോയി എടുത്ത് വായിക്കുമായിരുന്നുവെന്നും പക്ഷേ ആ പ്രണയം അധികകാലമൊന്നും പോയിട്ടില്ലെന്നും ബീന പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു ബീന ആന്റണിയുടെ പിതാവിന്റെ ഓര്‍മ്മദിനം. ഇരുപത് വര്‍ഷം മുന്‍പാണ് നടിയ്ക്ക് പിതാവിനെ നഷ്ടപ്പെടുന്നത്.

എന്നും ശക്തിയായി അപ്പച്ചന്‍ കൂടെ ഉണ്ടാവണമെന്നും തങ്ങളുടെ മക്കള്‍ക്കാണ് അപ്പച്ചനെ ഏറ്റവുമധികം മിസ് ചെയ്യുന്നതെന്നും നടി പറഞ്ഞിരുന്നു. അപ്പച്ചനെ കാണാന്‍ തന്റെ മകന് ഒട്ടും ഭാഗ്യം കിട്ടിയില്ലെന്നും അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമെന്നും ബീന സൂചിപ്പിച്ചിരുന്നു. അതേസമയമ് ജാതിമത ഭേദമില്ലാതെ എല്ലാവരെയും സ്നേഹിച്ച വ്യക്തി ആയിരുന്നു തന്റെ അപ്പച്ചനെന്നും അപ്പച്ചന്റെ തന്റേടം കണ്ടിട്ട് അപ്പച്ചനെ പ്രണയിച്ചു വിവാഹം ചെയ്യുകയായിരുന്നു തന്റെ അമ്മയെന്നും അമ്മയുടെ സഹോദരൻ അന്യമതത്തിൽ നിന്നും പെണ്ണ് കെട്ടിയപ്പോൾ കൂടെ നിന്നതും അവരെ സംരക്ഷിച്ചതും തന്റെ അപ്പച്ചൻ ആയിരുന്നുവെന്നും തന്റെ വിവാഹത്തിനും മുൻകൈ എടുത്തത് അപ്പച്ചൻ ആയിരുന്നുവെന്നും ബീന മുൻപ് പറഞ്ഞിരുന്നു. 2004 ൽ ഒരു അപകടത്തിലായിരുന്നു ബീന ആന്റണിയുടെ അച്ഛൻ മരിക്കുന്നത്. അച്ഛന്റെ മരണസമയത്ത് താൻ ഗർഭിണി ആയിരുന്നുവെന്നും ആ ഷോക്കിൽ തനിക്ക് കുഞ്ഞിനെ നഷ്ടമായെന്നും ബീന മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.











