
കമല്‍ ഹാസന്‍ ചിത്രത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ഗുണ’യുടെ റീ റിലീസ് ആണ് കോടതി തടഞ്ഞത് . സിനിമയുടെ നിലവിലെ പകര്‍പ്പവകാശത്തിന്റെ പേരിലാണ് റീ റിലീസിനു വിലക്കേർപ്പെടുത്തിയത് . പകർപ്പവകാശം തന്റേതാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഘനശ്യാം ഹേംദേവ് നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് പി വേല്‍മുരുകന്‍ ഉത്തരവിട്ടത്. സന്താനഭാരതിയുടെ സംവിധാനത്തില്‍ 1991ല്‍ റിലീസ് ചെയ്ത ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങിയ സമയത്താണ് ഹൈക്കോടതി റിലീസ് തടഞ്ഞിരിക്കുന്നത്. പിരിമിഡ് ഓഡിയോ ഗ്രൂപ്പ് ആയിരുന്നു സിനിമ റീ റിലീസ് ചെയ്യാന്‍ ഏറ്റെടുത്തത്. എന്നാല്‍ പിരമിഡ് ഓഡിയോ ഇന്ത്യയെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. മുഴുവന്‍ സിനിമയുടെ അവകാശങ്ങളും തനിക്കാണ്, ചിത്രം റീ റിലീസ് ചെയ്ത് നശിപ്പിച്ച് ലാഭമുണ്ടാനാണ് പിരമിഡ്, എവര്‍ഗ്രീന്‍ മീഡിയ എന്നീ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത് എന്നാണ് ഘനശ്യാം ഹേംദേവ് നല്‍കിയ പരാതിയില്‍ പറയുന്നത്. ജൂലൈ 22നകം ഇതില്‍ പ്രതികരണം അറിയിക്കാന്‍ പിരമിഡ്, എവര്‍ഗ്രീന്‍ മീഡിയ ഗ്രൂപ്പുകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 1991-ൽ പുറത്തിറങ്ങിയ കമൽ ഹാസനും റോഷിനിയും പ്രധാന താരങ്ങളായ സൈക്കോളജിക്കൽ റൊമാന്റിക് ഡ്രാമയാണ് ഗുണ. ഗുണ സിനിമയുടെ റെഫറന്‍സുമായി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന മലയാള ചിത്രം എത്തിയതോടെ ഈ കമല്‍ ഹാസന്‍ സിനിമ വീണ്ടും ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തില്‍ ഇളയരാജ ഒരുക്കിയ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനവും മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഉപയോഗിച്ചിരുന്നു. ഇതോടെ ഈ ഗാനം വീണ്ടും ട്രെന്‍ഡിംഗ് ആയി മാറിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ അടക്കം വലിയ വിജയം നേടിയതോടെയാണ് ഗുണ സിനിമ റീ റിലീസ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നത്. അതേസമയം, കണ്‍മണി അന്‍പോട് ഗാനം തന്റെ അനുതിയോടെയല്ല മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഉപയോഗിച്ചത് എന്ന വാദവുമായി ഇളയരാജ രംഗത്തെത്തിയിരുന്നു. എന്നാല്‍ അനുവാദം വാങ്ങിയിരുന്നുവെന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു. തുടർച്ചയായി കമൽ ഹാസൻ സിനിമകൾ തീയറ്ററുകളെത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു കമൽ ആരാധകർ. ജൂൺ 27നിറങ്ങിയ നാഗ് ആസ്വിൻ ചിത്രം കൽക്കി 2898 എഡിയിലും സുപ്രധാന ആവേശത്തിൽ കമൽഹാസൻ ഉണ്ടായിരുന്നു. ചിത്രം വമ്പൻ വിജയമാണ് നേടിയത്. ഇപ്പോഴും തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നുണ്ട്. ഇന്ത്യൻ 2 ആണ് കമൽ ഹാസന്റെഏതായി റിലീസ് ചെയ്യാൻ പോകുന്ന സിനിമ. . സിനിമയുടെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. ശങ്കർ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം നാളെ, ജൂലൈ 12നാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി കഴിഞ്ഞു. ഇന്നലെ വൈകുന്നേരം ഏഴ് മണി മുതലാണ് ഈ ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചത്.

ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ തുടങ്ങിയ എല്ലാ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും ഇതിന്റെ ടിക്കറ്റുകൾ ലഭ്യമാണ്. അതേസയം ചിത്രത്തിന്റെ അവസാനം ഇന്ത്യൻ 3യുടെ ട്രെയിലർ ഉണ്ടാകുമെന്നും സംവിധായൻ ശങ്കർ അറിയിച്ചിരിന്നു. സിനിമ പ്രമോഷനായി കേരളത്തിൽ എത്തിയപ്പോഴാണ് ശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാം നല്ല നിലയിൽ നടന്നാൽ ഇന്ത്യൻ 3 ആറു മാസത്തിനുള്ളിൽ റിലീസ് ചെയ്യാൻ സാധിച്ചേക്കും. വിഎഫ്എക്സ് വർക്കുകൾ തീരാനുണ്ട്. അത് പൂർത്തിയായാൽ ഇന്ത്യൻ 3 സാധ്യമാകുമെന്നും ശങ്കർ പറഞ്ഞു. ഇരുനൂറ് കോടിയോളം രൂപ മുതൽ മുടക്കിൽ ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ കമൽഹാസനൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. രവി വർമ്മൻ ക്യാമറയും ശ്രീകർ പ്രസാദ് എഡിറ്റിംഗം നിർവഹിച്ച ഈ ചിത്രത്തിന് മൂന്ന് മണിക്കൂറോളം ദൈർഘ്യമുണ്ടെന്നാണ് സൂചന. കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ഇന്ത്യൻ’ എന്ന ശങ്കർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2











