
സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകൻ അഭിലാഷ് പിള്ള, ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അഭിലാഷ് പ്രതികരിച്ചത്.ലഹരി ഉപയോഗത്തെ കുറിച്ച് കാര്യങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ വിന്‍സി വേട്ടയാടപ്പെട്ടു. എന്നാല്‍ വിന്‍സിയെപ്പോലെ കഴിവുള്ള ഒരു നടിയെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആര്‍ക്കും ആവില്ല അഭിലാഷ് പിളള പറയുന്നു. വിന്‍സിയുമായി താന്‍ സംസാരിച്ചിരുന്നു, തന്റെ തുടര്‍ന്നുള്ള സിനിമകളില്‍ ഏതെങ്കിലും കഥാപാത്രം വിന്‍സിയ്ക്ക് യോജിക്കുന്നതായി വന്നാല്‍, അതിനി ആര് എതിര്‍ത്താലും താന്‍ അവരെ വിളിക്കുമെന്ന് പറഞ്ഞിരുന്നു എന്നും അഭിലാഷ് പറയുന്നു.

ഈ കാരവന്‍ കള്‍ച്ചര്‍ വന്ന ശേഷം കാരവന് ഉള്ളില്‍ എന്താണ് നടക്കുന്നതെന്ന് നമുക്ക് അറിയണമെന്നില്ല. നമ്മള്‍ ഷോട്ട് ഡിസ്‌കഷനുമായി ബന്ധപ്പെട്ട് അപ്പോൾ പുറത്തായിരിക്കും. എന്നാൽ വിൻസി അങ്ങനൊരു അനുഭവം ഉണ്ടായതായി പറഞ്ഞിരുന്നു. വലിയ പ്രശ്‌നം ആവേണ്ടെന്ന് കരുതി ഷൂട്ടിനിടെ വിന്‍സി അത് പറഞ്ഞില്ല. എന്നാൽ അത് തുറന്നുപറഞ്ഞപ്പോള്‍ അവര്‍ എന്തോ തെറ്റ് ചെയ്തപോലെ വിന്‍സിയെ ചിലര്‍ ഒറ്റപ്പെടുത്തുകയും ചെയ്തു.
നീയാരാണ്, നിനക്ക് എവിടെയാണ് സിനിമ എന്നൊക്കെ ചിലര്‍ കമന്റ് ചെയ്യുന്നത് കണ്ടു. അത്തരം ആളുകള്‍ ശരിക്കും മാനസിക രോഗികളാണ്. ഒരു പെണ്‍കുട്ടി ധൈര്യസമേതം ഒരു കാര്യം പറഞ്ഞപ്പോള്‍ അവരെ ചീത്ത വിളിക്കാന്നാണ് എത്തുന്നത്, അതിനായി ഒരു വിഭാഗം രംഗത്ത് എത്തി. വിന്‍സിയുടെ സ്‌റ്റേറ്റ്‌മെന്റാണ് അത്. അവര്‍ക്ക് തീരുമാനിക്കാം അവര്‍ ഇനി ആരുടെ കൂടെ അഭിനയിക്കണം അഭിനയിക്കാതിരിക്കണം എന്നൊക്കെ.അതിന് ആ കുട്ടിയെ ക്രൂശിക്കേണ്ട കാര്യമില്ല. പിന്നീട് പൊലീസും സംഘടനകളും അവരുടെ കൂടെ നിന്നു.അന്ന് എനിക്ക് പ്രതികരിക്കാനാവില്ല. പ്രതികരിച്ചാല്‍ ഇവര്‍ നാളെ സിനിമ ഇല്ലാതായിപ്പോകുമോ എന്ന് ഭയമാണ്. ഇന്ന് അതല്ല, തുറന്നുപറഞ്ഞാല്‍ നാളെ നമുക്ക് അവര്‍ ഡേറ്റ് തരില്ലായിരിക്കും,തരേണ്ട, കുഴപ്പമില്ല. അത് മറ്റ് ആര്‍ടിസ്റ്റുകള്‍ ചെയ്താല്‍ മതി. എന്നാൽ എന്റെ നിലപാടാണ് ഇത് എന്റെ തുടർന്നുള്ള സിനിമകളിൽ അവസരം ഉണ്ടായാൽ ആര് എതിർത്താലും താൻ വിൻസിക്ക് ഒരു കഥാപാത്രം നൽകിയിരിക്കും, അഭിലാഷ് പിള്ള പറയുന്നു.












