
ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള താരങ്ങളില്‍ ഒരാളായിരുന്നു മുമൈദ് ഖാന്. പതിമൂന്നാം വയസ് മുതല്‍ സിനിമയിലുണ്ടെങ്കിലും പതിനെട്ടാം വയസില്‍ മുന്നാ ഭായ് എംബിബിഎസിലെ ദേക്ക് ലേ എന്ന ഡാന്‍സ് നമ്പറാണ് മുമൈദിനെ താരമാക്കുന്നത്. പിന്നീട് ഹിന്ദിയിലും തെലുങ്കിലും തമിഴിലും കന്നഡയിലുമെല്ലാം തിരക്കുകളുടെ നാളുകയായിരുന്നു. മുമൈദിന്റെ ഡാന്‍സ് നമ്പറുണ്ടെങ്കില്‍ സിനിമ ഹിറ്റ് എന്നുറപ്പിച്ചിരുന്ന, മുമൈദിന്റെ ഡാന്‍സില്ലാത സൂപ്പര്‍ താര ചിത്രങ്ങള്‍ പൂര്‍ത്തിയാകാത്ത കാലമായിരുന്നു അത്. ഐറ്റം ഡാന്‍സിന് പുറമെ അക്കാലത്തെ സദാചാരത്തെ ചോദ്യം ചെയ്ത ബോള്‍ഡ് വേഷങ്ങളിലൂടേയും മുമൈദ് തരംഗമായി മാറി.
മുംതാസ് അബ്ദുള്‍ റാഷിദ് ഖാന് എന്ന പേര് സിനിമയിലെത്തിയതോടെയാണ് മുമൈദ് ഖാന് എന്നാകുന്നത്. ഹിന്ദിയില്‍ ഹല്ചല്, റൗഡി റാത്തോഡ്, ലക്കി തുടങ്ങി സിനിമകളിലും തെന്നിന്ത്യയില്‍ പോക്കിരി, കന്തസാമി, ചത്രപതി, ബോയ്സ്, വേട്ടയാട് വിളയാട്, വില്ല്, സിരുതൈ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. മുമൈദ് ആടി തകര്‍ത്ത പാട്ടുകള്‍ ഇന്നും ആരാധകരെ ആവേശം കൊള്ളിക്കുന്നവയാണ്.
മുംബൈയിലാണ് മുമൈദിന്റെ ജനനം. അച്ഛന് പാക്കിസ്ഥാനിയും അമ്മ തമിഴ്നാട്ടുകാരിയുമാണ്. കുടുംബത്തിന്റെ ദാരിദ്ര്യമാണ് മുമൈദിനെ സിനിമയിലെത്തിക്കുന്നത്. വളര്‍ന്നു വരുമ്പോള്‍ ഞാനും സഹോദരിയും വീട്ടില്‍ പണമില്ലെന്നത് തിരിച്ചറിഞ്ഞിരുന്നു. കുട്ടിയായിരിക്കെ തന്നെ സ്കൂളിലേക്ക് നടന്ന് ഒന്നര രൂപ ഞാന്‍ ലാഭിക്കുമായിരുന്നു. അച്ഛനും അമ്മയും ഒരിക്കലും എന്നോട് ചോദിച്ചിട്ടില്ലെങ്കിലും അത് എന്റെ പിഗ്ഗി ബാങ്കില്‍ സൂക്ഷിച്ച് വച്ച് അച്ഛന് നല്‍കുമായിരുന്നു. അച്ഛനും അമ്മയുമല്ല എന്നോട് പണം സമ്പാദിക്കാന്‍ പറഞ്ഞത്. എന്നും നടി പറയുന്നു.
പ്രശസ്തിയില്‍ നിന്നും അപ്രതീക്ഷിതമായാണ് മുമൈദ് അപ്രതക്ഷ്യമാകുന്നത്. വിവാദങ്ങള്‍ ഒരുപാട് കണ്ട കരിയറാണെങ്കിലും മുമൈദിന്റെ അസാന്നിധ്യത്തിന്റെ കാരണം മറ്റൊന്നായിരുന്നു. വീട്ടില്‍ വച്ചുണ്ടായൊരു അപകടം കവര്‍ന്നത് മുമൈദിന്റെ ഏഴ് വര്‍ഷങ്ങളായിരുന്നു. അപകടത്തില്‍ തലച്ചോറിലെ നെര്‍വുകള്‍ തകരാറിലാവുകയും പതിനഞ്ച് ദിവസം കോമയിലുമായിരുന്നു മുമൈദ്.
”ഞാന്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും പോയതല്ല. എനിക്കൊരു അപകടമുണ്ടായി. തലച്ചോറിലെ അഞ്ച് നെര്‍വുകള്‍ക്ക് തകരാറുണ്ടായി. ഡോക്ടര്‍ എന്നോട് കുറഞ്ഞത് ഏഴ് വര്‍ഷത്തേക്കെങ്കിലും ജോലിയൊന്നും ചെയ്യരുതെന്ന് പറഞ്ഞു. എന്തെങ്കിലും എടുത്തുയര്‍ത്താന്‍ പോലും സാധിച്ചിരുന്നില്ല. സീഷറിനുള്ള മരുന്ന് കഴിച്ചിരുന്നു. അതുകാരണം ഒരുപാട് വണ്ണം വച്ചു. ദൈവമാണ് എന്നെ മുമൈദ് ഖാനാക്കിയത്. അദ്ദേഹം തന്നെ അതിന് ഫുള്‍ സ്റ്റോപ്പ് ഇടുകയും ചെയ്തു. ഞാനത് അംഗീകരിച്ചു. ആ ഏഴ് വര്‍ഷം ഞാന്‍ എന്നെ പഠിക്കാന്‍ വിനിയോഗിച്ചു എന്നും താരം പറയുന്നു.
ആ കാലമത്രയും മുമൈദിനെ നോക്കിയിരുന്നത് അമ്മയായിരുന്നു. ഇന്നും താന്‍ പണം ചെലവഴിക്കേണ്ടി വരുമ്പോള്‍ അമ്മയെ വിളിച്ച് അനുവാദം ചോദിക്കാറുണ്ടെന്നാണ് മുമൈദ് പറയുന്നത്. പതിയെ ജീവിതത്തിലേക്ക് തിരികെ വന്ന മുമൈദ് ഇപ്പോള്‍ മേക്കപ്പ് ആന്റ് ഹെയര്‍ ഡ്രസിങ് പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തി വരികയാണ്. ഇതിനിടെ ഡാന്‍സ് റിയാലിറ്റി ഷോകളിലുമെത്തി. താന്‍ അഭിനയിച്ചിരുന്ന കാലത്തെ അനുഭവങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാന്‍ കാരണമായതെന്നാണ് മുമൈദ് പറയുന്നത്.











