ഈ സിനിമ ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്, പക്ഷേ, ആസിഫിന്റെ ഏറ്റവും മികച്ചത് ഇതാകില്ല; എംപി എ എ റഹീം

ഓണത്തിന് മുന്നോടിയായി ഈ കഴിഞ്ഞ സെപ്റ്റംബർ 12ന്  തിയേറ്ററുകളിലേക്ക് എത്തിയ സിനിമകളില്‍ പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ് ‘കിഷ്‌കിന്ധാകാണ്ഡം’. ആസിഫ് അലിയെ തന്നെ നായകനാക്കി കക്ഷി അമ്മിണിപിള്ള എന്ന സിനിമയ്ക്ക് ശേഷം ദിന്‍ജിത് അയ്യത്താൻ സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യ ഒട്ടാകെ ചിത്രം ചർച്ച ചെയ്യപ്പെടുകയാണ്.

ഇപ്പോഴിതാ എം പി എ എ റഹീം കിഷ്‌കിന്ധാകാണ്ഡം കണ്ട അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. തന്റെ ഫെയ്‌സ്‌ബുക്ക്‌ അകൗണ്ടിൽ പങ്കു വെച്ചിരിക്കുന്ന കുറിപ്പിലൂടെയാണ് എ എ റഹീം ചിത്രം കണ്ട അനുഭവം കുറിക്കുന്നത്. ഈ സിനിമ ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. പക്ഷേ, ആസിഫിന്റെ ഏറ്റവും മികച്ചത് ഇതാകില്ല. അതിനിയും വരാനിരിക്കുന്നതേയുള്ളൂ എന്നാണ് എംപി എ എ റഹീം പറയുന്നത്.

കിഷ്‌കിന്ധാകാണ്ഡം ഒരിക്കല്‍ കൂടി കാണണം. സസ്‌പെന്‍സ് ഇല്ലാതെ, ഒരിക്കല്‍ കൂടി കാണുമ്പോഴാണ് സിനിമയുടെ കരുത്ത് കൂടുതല്‍ അനുഭവപ്പെടുക എന്നാണ് തോന്നുന്നത് എന്നും എം പി എ എ റഹീം അഭിപ്രായപ്പെടുന്നു. ‘ഹെവി സസ്‌പെന്‍സ്’ആണ് കിഷ്‌കിന്ധാകാണ്ഡത്തിന്റെ സവിശേഷതകളില്‍ ഒന്ന്. സസ്‌പെന്‍സിന്റെ കൊടും ഭാരം ഇല്ലാതെ, പിന്നെയും ഒരിക്കല്‍ കൂടി തിയറ്ററില്‍ ഇരുന്നാല്‍ അജയ് ചന്ദ്രനും,അപ്പു പിള്ളയും ഓരോ സീനിലും ആദ്യത്തേതില്‍ നിന്നും വ്യത്യസ്ത മാനമുള്ള മറ്റൊരു കഥപറയുന്നത് കാണാം.

ശ്യാമപ്രസാദിന്റെ ‘ഋതു’ മുതല്‍ ആസിഫിന്റെ ഏതാണ്ട് എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. ഓരോ സിനിമയിലും നിന്ന് ആസിഫ് കൂടുതല്‍ ലേണ്‍ ചെയ്യുകയായിരുന്നു. വരാനിരിക്കുന്ന ആസിഫിന്റെ മികച്ച വേഷങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ് അയാളുടെ ഓരോ സിനിമയും. കിഷ്‌കിന്ധാകാണ്ഡത്തിലേതു ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. പക്ഷേ, ആസിഫിന്റെ ഏറ്റവും മികച്ചത് ഇതാകില്ല. അതിനിയും വരാനിരിക്കുന്നതേയുള്ളൂ. ആസിഫ്, ‘അജയ് ചന്ദ്രനില്‍’നിന്നും കൂടുതല്‍ ലേണ്‍ ചെയ്ത് ഇതിനേക്കാള്‍ ശക്തമായ കഥാപാത്രത്തെ നമുക്ക് അടുത്ത സിനിമയില്‍ തരും. കിഷ്‌കിന്ധയിലെ ചില രംഗങ്ങളില്‍ ആസിഫ് നമ്മളെ വിസ്മയിപ്പിക്കും.

സിനിമയുടെ സസ്‌പെന്‍സിലേയ്ക്ക് ഈ കുറിപ്പ് അതിക്രമിച്ചു കടക്കാതിരിക്കാന്‍, ഇപ്പോഴും എന്റെ മനസ്സിനെ പിന്തുടരുന്ന ആ രംഗങ്ങള്‍ ഇവിടെ എഴുതുന്നില്ല. കിഷ്‌കിന്ധ ഒരിക്കല്‍ കൂടി കാണുമ്പോള്‍ ആ മുഹൂര്‍ത്തങ്ങള്‍ കൂടുതല്‍ ഹൃദയഹാരിയായിരിക്കും, മറ്റൊരു കഥയുമായിരിക്കും. കിഷ്‌കിന്ധയുടെ ശക്തമായ സ്‌ക്രിപ്റ്റിനെ കുറിച്ച് പരാമര്‍ശിക്കാതിരിക്കാനാകില്ല. ടിക്കറ്റ് കിട്ടാത്ത വിധം തിയറ്ററുകള്‍ നിറഞ്ഞു കവിയുന്നതില്‍ സ്‌ക്രിപ്റ്റിനും മേക്കിങ്ങിനും നിര്‍ണായക റോള്‍ ഉണ്ട്.

കിഷ്‌കിന്ധ ഒരു ഫെസ്റ്റിവല്‍ മൂഡ് സിനിമയല്ല. ചിരിപ്പിക്കുന്ന ഹരം കൊള്ളിക്കുന്ന ഒരു ഓണപ്പടം അല്ല. നമ്മളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന തിയറ്റര്‍ വിട്ടാലും പ്രേക്ഷകരെ ഏറെ നേരം പിന്തുടരുന്ന ഒരു ഹെവി സിനിമ. എന്നിട്ടും ഈ ഓണക്കാലം ‘കിഷ്‌കിന്ധ തൂക്കുന്ന’കാഴ്ചയാണ് നമ്മള്‍ കണ്ടത്. അത് ആ പടത്തിന്റെ കരുത്തു കൊണ്ടാണ്. വ്യത്യസ്തത കൊണ്ടും അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ടുമാണ് . സിനിമയുടെ കരുത്ത് അതിന്റെ കാസ്റ്റിങ് കൂടിയാണ്.

ആസിഫും, വിജയരാഘവനും, അപര്‍ണ്ണ ബാലമുരളിയും, ജഗദീഷും, അശോകനും മുതല്‍ ആസിഫിന്റെ മകനായി അഭിനയിച്ച കുട്ടി വരെ… എല്ലാ കഥാപാത്രങ്ങളുടെയും കൃത്യമായ കാസ്റ്റിങ് സിനിമയെ ശക്തമാക്കി. അപ്പു പിള്ള മലയാള സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായി മാറി. വിജയരാഘവന്റെ വിരലുകള്‍ പോലും അഭിനയിക്കുകയായിരുന്നു. കഥാപാത്രത്തിന്റെ അതിസങ്കീര്‍ണ്ണമായ മനോവ്യവഹാരങ്ങളെ വിജയരാഘവന്‍ എന്ന മഹാപ്രതിഭ അങ്ങേയറ്റം തന്മയത്വത്തോടെ ചെയ്തു.

വലിച്ചു നീട്ടലില്ലാതെ കഥപറഞ്ഞു എന്നതാണ് സിനിമയുടെ മറ്റൊരു ഭംഗി. സിനിമയുടെ പേരു തിരഞ്ഞെടുത്തത്തില്‍ പോലും ബ്രില്യന്‍സ് കാണാന്‍ കഴിയും. മലയാളത്തിലെ ഹെവി സസ്‌പെന്‍സ് ത്രില്ലറുകളില്‍ ഏറ്റവും മികച്ച ഒന്നാണ് കിഷ്‌കിന്ധാകാണ്ഡം. ഏറ്റവും കുറഞ്ഞത് രണ്ടു തവണ കാണേണ്ട സിനിമ… എ എ റഹീം കുറിപ്പ് അവസാനിപ്പിക്കുന്നു.

മിസ്റ്ററി ത്രില്ലർ കം സൈക്കോളജിക്കല്‍ ത്രില്ലർ എന്ന് പറയാൻ കഴിയുന്ന ചിത്രമാണ് ബാഹുൽ രമേശിന്റെ കഥയിൽ ദിൻജിത് അയ്യത്താൻ അണിയിച്ചൊരുക്കിയ കിഷ്കിന്ധാകാണ്ഡം. ഈ സിനിമ ഏറ്റെടുത്ത പ്രേക്ഷകരെ കാണാൻ ഏറെ സന്തോഷത്തോടെ ആസിഫ് അലിയും ദിൻജിത് അയ്യത്താനും ബാഹുൽ രമേഷുമൊക്കെ നേരിട്ട് എത്തുകയും ചെയ്‌തു. മര്യാദ പുരുഷോത്തമനായ’ ശ്രീരാമന്റെ ധാര്‍മികത ചോദ്യം ചെയ്യുന്നപ്പെടുന്ന ഇടമാണ് രാമായണത്തിലെ കിഷ്‌കിന്ധ കാണ്ഡം. ദിന്‍ജീത്തിന്റെ സിനിമയും ധാര്‍മികതയും കരുതലും തമ്മിലുള്ളൊരു തീരാത്ത സംവാദത്തിന്റെ കഥയാണ് കിഷ്‌കിന്ധ കാണ്ഡം.

കിഷ്‌കിന്ധാകാണ്ഡത്തിലെ അജയന്‍ ആയിട്ടാണ് ആസിഫ് അലി എത്തുന്നത്. അച്ഛൻ ആയെത്തുന്ന അപ്പു പിള്ളയെ അവതരിപ്പിക്കുന്നത് വിജയരാഘവനും. ആസിഫ് അലിയുടെ നവവധു അപർണ ആയെത്തുന്നത് അപർണ ബാലമുരളിയാണ്. കഥാപാത്ര സൃഷ്ടിയില്‍ തന്നെ തിരക്കഥാകൃത്ത് നമുക്ക് മുന്നിലൊരു നിഗൂഢതയുടെ മറതുടക്കത്തിലേ ഇട്ടിട്ടുണ്ട്. വിവാഹം യാതൊരു വിധത്തിലുമുള്ള സിനിമാറ്റിക് ഇന്‍ട്രോ നറേഷന്റെ പൊലിപ്പിക്കലുകളൊന്നുമില്ലാതെയാണ് ദിൻജിത് അയ്യത്താൻ ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌.