ബാലയ്യ സർ ഒരു ലെജൻഡ് ആണ്, കീർത്തി സുരേഷ്

ബാലതാരമായി സിനിമയിൽ അഭിനയിച്ച് തുടങ്ങിയ നടിയാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നടനും നിർമാതാവുമായ സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി സുരേഷ്. അമ്മയുടെയും അച്ഛന്റെയും സിനിമാ പാരമ്പര്യം കീർത്തി സുരേഷിനെ സിനിമയിലെത്താൻ സഹായിച്ചു. ഇപ്പോഴിതാ തെന്നിന്ത്യൻ താരങ്ങളായ നാനി, അജിത്ത്, ശാലിനി, നിർമാതാവ് അല്ലു അരവിന്ദ്, നന്ദമൂരി ബാലകൃഷ്ണ എന്നിവരുമായുള്ള സൗഹൃദത്തെ കുറിച്ച് കീർത്തി സുരേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് സൂപ്പർ താരങ്ങൾക്കൊപ്പമുള്ള ഓർമകൾ കീർത്തി സുരേഷ് പങ്കുവെച്ചത്. നാനിയുമായി നേനു ലോക്കൽ എന്ന ചിത്രത്തിന്റെ സമയം മുതൽ കീർത്തി സുരേഷിന് സൗഹൃദമുണ്ട്. ദസ്റയാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച് അവസാനം റിലീസ് ചെയ്ത സിനിമ. നാനിയും അദ്ദേഹത്തിന്റെ കുടുംബവുമായി എനിക്ക് നല്ല ബന്ധമുണ്ട്. നാനിയോട് ഒരു മണിക്കൂർ സംസാരിച്ചാൽ അതിൽ 59 മിനിറ്റും സംസാരിക്കുക സിനിമയെ കുറിച്ചാകും. സിനിമയോട് വളരെ പാഷനുണ്ട് അദ്ദേഹത്തിന്. ഹൈദരാബാദ് പോകുമ്പോഴെല്ലാം നാനിയുടെ വീട്ടിൽ പോകും.

നാനിയുടെ മകനുമായും താൻ നല്ല സൗഹൃദത്തിലാണ്. കുഞ്ഞായിരിക്കുമ്പോൾ അവന്റെ ഗേൾഫ്രണ്ട് താനാണെന്നാണ് പറയാറുള്ളത്. പിറന്നാളിന് അവന്റെ വോയ്സ് മെസേജൊക്കെ വരും. കീർത്തി അത്ത എന്നാണ് നാനിയുടെ മകൻ തന്നെ വിളിക്കാറുള്ളത്. താൻ ഡൗണായിരിക്കുമ്പോൾ അവന്റെ വോയിസ് മെസേജ് പത്ത് തവണ കേൾക്കും. അതോടെ ശരിയാകും. താൻ അവിടെ പോകുമ്പോഴെല്ലാം തന്റെ കവിളിൽ കടിക്കും. അത്തരത്തിലുള്ള അവന്റെ ഒരുപാട് ഫോട്ടോകൾ തന്റെ കയ്യിലുണ്ട്. അവൻ നല്ലൊരു വൈബാണ്. നാനിയുടെ കുടുംബം തന്റെ കുടുംബം പോലെയാണ് തോന്നാറുള്ളതെന്ന് കീർത്തി സുരേഷ് സുരേഷ് പറയുന്നു. നടൻ അജിത്തിനെ പരിചയപ്പെട്ടതിനെ കുറിച്ചും കീർത്തി സുരേഷ് സംസാരിച്ചു. അജിത്ത് സാറിനെ ഒരിക്കൽ പ്രിവ്യു ഷോയിൽ വെച്ചാണ് ആദ്യമായി കണ്ടത്. പിന്നീട് അണ്ണാത്ത ഷൂട്ടിനായി റാമോജി ഫിലിം സിറ്റിയിൽ പോയപ്പോഴും കണ്ട് സംസാരിച്ചിരുന്നു. പിന്നെ തന്റെ അമ്മയ്ക്കൊപ്പം ശാലിനി മാം ചെറുപ്പത്തിൽ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. അവരുടെ അച്ഛനുമായി അമ്മയ്ക്ക് സൗഹൃദമുണ്ട്. തന്റെ മുത്തശ്ശി ശാലിനി മാമിന് ആ സമയത്ത് ഒരു തൊപ്പിയൊക്കെ സമ്മാനിച്ചിരുന്നു. അത് പിന്നീട് ഒരിക്കൽ കണ്ടപ്പോൾ ശാലിനി മാം ഓർത്തെടുത്ത് തന്നോട് പറയുകയും ചെയ്തുവെന്നാണ് കീർത്തി സുരേഷ് പറഞ്ഞത്. നിർമാതാവും അല്ലു അർജുന്റെ പിതാവുമായ അല്ലു അരവിന്ദിനെ കുറിച്ചും നടൻ നന്ദമൂരി ബാലക‍ഷ്ണയ്ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും കീർത്തി സുരേഷ് ഈയൊരു അഭിമുഖത്തിലൂടെ പ്രകടിപ്പിച്ചു. ഏത് ഫങ്ഷനിൽ വെച്ച് കണ്ടാലും തന്നെ അല്ലു അരവിന്ദ് സാറിന് മനസിലാകില്ല.

അതിനാൽ എപ്പോഴും താൻ അങ്ങോട്ട് പോയി പരിചയപ്പെടുത്തണം. താൻ‌ വ്യത്യസ്തമായ വേഷങ്ങളിൽ വരുന്നതു കൊണ്ടാണത്രെ മനസിലാകാത്തത്. ബാലയ്യ സാർ ലെജന്റാണല്ലോ. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നുമാണ് കീർത്തി സുരേഷ് പറഞ്ഞത്. അതേസമയം നെപ്പോ കി‍ഡ്ഡാണെങ്കിൽ കൂടിയും അഭിനയത്തിലുള്ള കഴിവ് ജന്മസിദ്ധമായി കീർത്തി സുരേഷിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് തെന്നിന്ത്യയിലെ താരമൂല്യമുള്ള നായികയായി കീർത്തി സുരേഷ് ഇപ്പോഴും മുൻനിരയിൽ നിൽക്കുന്നത്. മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സുരേഷിനെ തേടിയെത്തി. മഹാനടിയ്ക്ക് ശേഷം ആരും തന്നെ നെപ്പോ കിഡ്ഡായി കീർത്തിയെ പരിഗണിക്കാറില്ല എന്നതാണ് മറ്റൊരു കാര്യം. അതേസമയം ഗീതാഞ്ജലി എന്ന പ്രിയദർശൻ ചിത്രത്തിലൂടെയാണ് കീർത്തി സുരേഷ് സിനിമയിലെത്തുന്നത്. മുപ്പത്തിയൊന്നുകാരിയായ കീർത്തി സുരേഷ് പതിനൊന്ന് വർഷം കൊണ്ട് വിജയ് മുതൽ ചിരഞ്ജീവി വരെയുള്ള സൂപ്പർ താരങ്ങളുടെയെല്ലാം ഒപ്പം അഭിനയിച്ച് കഴിഞ്ഞു. വാശി എന്ന ചിത്രത്തിന് ശേഷം മറ്റ് മലയാള സിനിമകളൊന്നും താരത്തിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. തമിഴിലും തെലുങ്കിലുമാണ് കീർത്തി സുരേഷിന് പുതിയ സിനിമകളുള്ളത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക നായക നടന്മാർക്കൊപ്പവും അഭിനയിച്ചിട്ടുള്ള കീർത്തി സുരേഷ് പുതിയ തമിഴ് ചിത്രമായ രഘു താത്തയുടെ പ്രമോഷൻ തിരക്കുകളിലാണ് ഇപ്പോൾ. അടുത്തിടെ പുറത്തിറങ്ങി ഹിറ്റായ പാൻ ഇന്ത്യൻ സിനിമ കൽക്കിയിൽ ശബ്ദമായി കീർത്തിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഭോല ശങ്കർ, സൈറൺ എന്നിവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമകൾ