
ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ മത്സരാർത്ഥിയും നടനും അവതാരകനുമായ കിടിലം ഫിറോസ് ശബരിമലയിലേക്ക് പോകുന്ന വീഡിയോ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അകൗണ്ടുകൾ വഴി പുറത്തു വിട്ടിരുന്നു.
ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തുന്നതും യാത്രയിലെ വിശേഷങ്ങളുമൊക്കെ ഫിറോസ് വീഡിയോയിൽ സൂചിപ്പിച്ചിരുന്നു. സന്നിധാനത്തിലേക്കുള്ള യാത്ര നമ്മള്‍ നമ്മളെ തന്നെ തിരിച്ചറിയുന്നത് പോലെയാണെന്നും നമ്മുടെ സംസ്‌കാരത്തെയും അതിന്റെ ഭംഗിയെയും പോസിറ്റിവിറ്റിയും ഉള്ളിലെ പ്രകാശത്തെയും ഒക്കെ തിരിച്ചറിയുന്ന ഒന്നാണെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ ഈ വീഡിയോയുടെ താഴെ താരത്തെ വര്‍ഗീയപരമായി അധിക്ഷേപിച്ചും വിമര്‍ശിച്ചുമൊക്കെ കമന്റുകളുമായിട്ടാണ് ചിലരെത്തിയത്. ഇവര്‍ക്കെല്ലാം ഉള്ള മറുപടിയുമായി വീണ്ടും എത്തിയിരിക്കുകയാണ് ഫിറോസ്.
ഫെയ്‌സ്‌ബുക്കിൽ പങ്കു വെച്ച പങ്കു വെച്ച കുറിപ്പിലൂടെയാണ് ഫിറോസിന്റെ പ്രതികരണം. തന്റെ വീഡിയോയുടെ താഴെ കമന്റുമായി എത്തിയ ആയിരക്കണക്കിന് മനുഷ്യരെയും അവര്‍ക്കിടയില്‍ പത്തോ പതിനഞ്ചോ മത തീവ്രവിഷവാദികളെയും കണ്ടുവെന്ന് പറഞ്ഞാണ് ഫിറോസ് കുറിക്കുന്നത്.

‘പ്രിയപ്പെട്ടവരെ, ഇടയ്ക്കിടെ ഇതിവിടെ പോസ്റ്റ് ചെയ്യേണ്ടി വരുന്നതില്‍ ക്ഷമ ചോദിക്കുന്നു. എങ്കിലും പറയാതിരിക്കാന്‍ കഴിയുന്നില്ല. ശബരിമല സന്നിധിയില്‍ പോയ വീഡിയോയുടെ കീഴില്‍ കമന്റ് ബോക്‌സില്‍ ആയിരക്കണക്കിന് മനുഷ്യരെ കണ്ടു ഞാന്‍. പത്തോ പതിനഞ്ചോ മത തീവ്രവിഷവാദികളെയും കണ്ടു. എല്ലാവരുടെയും അറിവിലേയ്ക്കായി റിപീറ്റ് ചെയ്യട്ടെ. ഞാന്‍ ഒരു മതവിശ്വാസി അല്ല. എന്നാല്‍ ദൈവത്തിന് എതിരും അല്ല. ഒരു സുപ്രീം പവറില്‍ വിശ്വാസമുണ്ട്. അതിനൊരു പേരില്ല, പ്രത്യേക മതവും ഇല്ല. എന്റെ ദൈവ സങ്കല്‍പം ലോകത്തിലെ ഏറ്റവും പുരാതന മതം ഉരുതിരിഞ്ഞു വരുന്നതിനും മുന്‍പേ ഉണ്ടായിരുന്ന ദൈവമാണ്.
പ്രപഞ്ചം, പ്രകൃതി ഒക്കെയായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് അത്. മതം എന്ന ഫ്രെയിമില്‍ അത് നില്‍ക്കില്ല. ദൈവത്തെ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കോടികളില്‍ ഒരാളാണ് ഞാന്‍. ഇസ്ലാം, ഹിന്ദുവിസം, ക്രിസ്ത്യാനിറ്റി, ബുദ്ധിസം, ജൈനിസം, സിഖിസം, ജൂതിസം തുടങ്ങി ആമസോണ്‍ വനന്തരങ്ങളിലെ ട്രൈബല്‍ റിലീജിയന്‍സ് വരെ എനിക്ക് ഒരുപോലെ കാണാന്‍ ആണ് ഇഷ്ടം. ഓരോന്നും ഓരോന്നാണ്. ആവുന്നോളം വായിച്ചപ്പോള്‍ ഓരോന്നിനോടും ഒരുപാട് ഇഷ്ടം. ഓരോന്നിലെയും നല്ലതുകളോട് ബഹുമാനം. ഒന്നിനോടും പ്രാമുഖ്യവും ഇല്ല. ഒന്നിനോടും എതിരും ഇല്ല. മനുഷ്യത്വമാണ് മതത്തേക്കാള്‍ ഇഷ്ടം.
മതം വിറ്റ് കാശ് ആക്കുന്ന മതവാദികളോട് എല്ലാവരോടും എതിരാണ്. കപട മത പണ്ഡിതന്മാരോട് പ്രത്യേകിച്ച്. അത് ചെയ്യുന്നവര്‍ കുറച്ചു പേര്‍ എങ്കിലും എല്ലാ മതങ്ങളിലും ഉണ്ട് എന്നത് യാഥാര്‍ത്ഥ്യവും ആണ്. മതത്തെ ഉപയോഗിച്ചു രാഷ്ട്രീയം പരത്തുന്നവരോട് അന്നുമിന്നും എതിരാണ്. വര്‍ഗീയത കേട്ടാല്‍ തിരിച്ചു പറയും. അതൊരു ശീലവും ആണ്. ആവുവോളം ഓരോ മതങ്ങളെയും പഠിച്ച, പഠിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്. ഇനിയും അങ്ങനെ ആകാന്‍ ആണ് ഇഷ്ടവും. എനിക്ക് അങ്ങനെ ജീവിക്കാന്‍ ഉള്ള മൗലിക അവകാശം ഉണ്ട്. ഒരു മതത്തിന്റെയും പ്രതിനിധി അല്ല, ആകില്ല. എനിക്ക് ശബരിമലയില്‍ പോകാന്‍ തോന്നിയാല്‍ അവിടെയും, വെട്ടുകാട് പള്ളിയില്‍ പോകാന്‍ തോന്നിയാല്‍ അവിടെയും, വെഞ്ഞാറമൂട് ജുമാ മസ്ജിദില്‍ പോകാന്‍ തോന്നിയാല്‍ അവിടെയും, കാശിയിലോ രാമേശ്വരത്തോ, സുവര്‍ണ ക്ഷേത്രത്തിലോ, അയോദ്ധ്യയിലോ, ചെറിയൊരു തയ്ക്കാ പള്ളി മുതല്‍ നീളുന്ന മുസ്ലിം ആരാധനാലയങ്ങളിലോ പോകാന്‍ തോന്നിയാല്‍ അവിടെയും ഒക്കെ പോകും. പൊതുവെ അസാധ്യ പോസിറ്റീവ് ആയ ഭൂമിയിലെ ഇടങ്ങള്‍ ആണ് ആരാധനാലയങ്ങള്‍ എന്നത് കൊണ്ടു തന്നെ ആരാധിക്കാന്‍ അല്ലാതെ അത്തരം സ്ഥലങ്ങളില്‍ പോകാന്‍ ഒരു ഇന്ത്യന്‍ പൗരന്‍ എന്ന സ്വാതന്ത്ര്യബോധം എനിക്കുണ്ട്.
ഒരു പക്ഷേ ഞാന്‍ മനസിലാക്കിയ ദൈവ സങ്കല്പത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഒരുപാടിടങ്ങളില്‍ ആചാരം, അനുഷ്ടാനം, വിശ്വാസം തുടങ്ങിയവയിലൂടെ ഇന്നുവരെയും പോയിട്ടുണ്ട്. ഇനിയും പോകും. വിശ്വ പ്രപഞ്ചത്തിനെ സുജൂദ് ചെയ്യുന്നതിലൂടെ അടുക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ നിസ്‌കരിച്ചേക്കും, ഒരു മൂര്‍ത്തിമദ് ഭാവത്തെ ആവാഹിച്ച ഇടത്ത് കൈകള്‍ കൂപ്പിയാല്‍ പ്രകൃതിയില്‍ ലയിക്കാന്‍ കഴിയുമെങ്കില്‍ കൈകൂപ്പും. മുട്ടുകാലില്‍ നിന്ന് സഹനത്തോടെ അവനവന്‍ ത്വര ഒടുക്കാന്‍ തോന്നിയാല്‍ അങ്ങിനെ ചെയ്‌തേക്കും.
അങ്ങനെയാണ് കുട്ടിക്കാലം മുതല്‍ വളര്‍ന്നത്. അടുത്തിടെ ആണ് അതൊക്കെ ഒരു മതത്തിന്റെ മാത്രമാണ് എന്ന് കേട്ടു തുടങ്ങിയത്. ഇനിയും എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കും. മതം തലയ്ക്കു പിടിച്ച ഒരുപാട് പേര്‍ ഈ പേജ് ഫോളോ ചെയ്തിട്ടുണ്ട് എന്ന് മനസിലാക്കുന്നു. ദയവായി എന്നെ അണ്‍ഫോളോ ചെയ്യുക. എന്റെ ചിന്തകളുമായി ചേര്‍ന്നു പോകുന്ന മനുഷ്യര്‍ മാത്രം മതി ഈ കൂട്ടായ്മയില്‍. പ്രളയം പോലെയോ, കോവിഡ് പോലെയോ, ഉരുള്‍ പോലെയോ ഒരു സാമൂഹിക വിഷയം ഉണ്ടായാല്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ മനുഷ്യരോടും, മത സ്ഥാപനങ്ങളോടും അന്നുമിന്നും ബഹുമാനം. സോഷ്യല്‍ മീഡിയയില്‍ മാത്രം മതം വിളമ്പുന്നവരോട് പരമ പുച്ഛം. വിശ്വാസികളോട് ഒരുപാട് സ്‌നേഹം, ആദരവ്. അന്ധവിശ്വാസികളോടും തീവ്ര മത വാദികളോടും എന്നും എതിര്. അതായത്, ഞാനൊരു മത വിശ്വാസി ആണ് എന്ന ധാരണയില്‍ അറിയാതെ ഇവിടെ തുടരുന്നവര്‍ ദയവായി നിങ്ങളുടെ വഴിയില്‍ പോകൂ. ഞാനും എന്നെ പോലെ പുകഞ്ഞ കൊള്ളികളായ കുറച്ചു മനുഷ്യരും ഇവിടെ തുടരാം. പരക്കട്ടെ പ്രകാശം” എന്ന് പറഞ്ഞു കൊണ്ടാണ് ഫിറോസ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം 20ാമത്തെ വയസ്സിൽ നടന്ന പ്രണയ വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചും ഫിറോസ് ബിഗ് ബോസിലും തുറന്നു പറഞ്ഞിരുന്നു. തനിക്ക് 20ഉം ഭാര്യക്ക് 18 വയസുമായിരുന്നു അന്ന് പ്രായം. ജോലിയില്ലാത്ത സമയമായിരുന്നു അത്. നിലനില്‍പ്പിനായി അറിയാവുന്ന സകല ജോലികളുംഅന്ന് ചെയ്യുമായിരുന്നു. അതിന് ശേഷമാണ് നല്ലൊരു ജോലി തനിക്ക് ലഭിച്ചത് എന്നും ഫിറോസ് അന്ന് വെളിപ്പെടുത്തി. മാത്രമല്ല വ്യത്യസ്ത മതവിഭാഗക്കാരായിരുന്നു താനും ഭാര്യയും. എന്നിരുന്നാലും വിവാഹ ശേഷം ഭാര്യയോട് മതം മാറാനൊന്നും ആവശ്യപ്പെട്ടിരുന്നില്ലെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു.











