വിവാദത്തിന് താനില്ല; കൈതപ്രം ജീനിയസാണ്, അദ്ദേഹത്തിന്റെ എഴുത്തിൽ ഒരു ദൈവീകത ഉണ്ട് ; എംജി ശ്രീകുമാർ 

സിനിമ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ താരജാഡകളും വലിപ്പ ചെറുപ്പങ്ങളും  വാക്കു തര്‍ക്കങ്ങളും വഴക്കും ഒക്കെ കാണേണ്ടി വരുന്ന ഒരു മേഖലയാണ് സംഗീതം. പാട്ട് പാടനെത്തി പിണങ്ങി പോയ വലിയ ഗായകരുടെ കഥയും റെക്കോര്‍ഡിങ്ങിനിടയിലെ ചില്ലറ വഴക്കുകളെ കുറിച്ചുമൊക്കെ പല കഥകളും ഇതിനകം പല ആർട്ടിസ്റ്റുകളും തുറന്നു പറഞ്ഞതൊക്കെ മീഡിയയിൽ കൂടി  പുറത്ത് വന്നിട്ടുണ്ട്.

എന്നാല്‍ പക്ഷെ വിവാദങ്ങള്‍ക്കൊന്നും താനില്ലെന്ന് പറയുകയാണ് ഗായകന്‍ എംജി ശ്രീകുമാറിപ്പോള്‍. എല്ലാ ഞായറാഴ്ചയും യൂട്യൂബ് ചാനലിലൂടെ തന്റെ പാട്ട് വിശേഷങ്ങളുമായി ഗായകന്‍ എംജി ശ്രീകുമാർ  എത്താറുണ്ട്. പ്രേക്ഷകര്‍ നിര്‍ദ്ദേശിക്കുന്ന പാട്ടിനെ കുറിച്ചും അതിന്റെ പിന്നണിയില്‍ നടന്ന രസകരമായ സംഭവങ്ങളുമാണ് എംജി ശ്രീകുമാർ തന്റെ യൂട്യൂബ് ചാനലിൽ കൂടി പങ്കുവെക്കാറുള്ളത്.

ഇത്തവണ കൈത്രപം ദാമോദരൻ  നമ്പൂതിരിയുമായിട്ടുള്ള പാട്ടുകളെ കുറിച്ചായിരുന്നു എംജി ശ്രീകുമാർ  സംസാരിച്ചത്. ഇദ്ദേഹത്തെപ്പറ്റിയും ചില വിവാദങ്ങൾ മലയാള സംഗീത ലോകത്ത് ഉയർന്നു കേട്ടിട്ടുണ്ട്. എം ജി യുടെ വാക്കുകളിങ്ങനെയാണ് ;  ‘വിവാദങ്ങളിലൊന്നും താനില്ല. അങ്ങനെ അവര് പറഞ്ഞു, ഇവര് പറഞ്ഞു അതിലൊന്നും കാര്യമില്ല എന്നാണ് കൈതപ്രത്തെപ്പറ്റി എം ജി ശ്രീകുമാർ പറയുന്നത്. കാരണം എന്തെന്നാൽ അദ്ദേഹം തനിക്ക് സ്വന്തം ചേട്ടനെ പോലെയാണെന്നും എംജി ശ്രീകുമാര്‍ പറയുന്നു. എത്രയോ പാട്ടുകള്‍ ചെയ്തു. അദ്ദേഹം എഴുതിയതില്‍ ഒരു ഗാനവും മോശമല്ല എന്നും എം ജി ശ്രീകുമാർ പറയുന്നു. മലയാളത്തിലെ ചലച്ചിത്ര ഗാനരചയിതാവും, കവിയും, സംഗീത സംവിധായകനും, ഗായകനും, നടനുമൊക്കെയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. കൈതപ്രം എന്നറിയപ്പെടുന്ന ഇദ്ദേഹം കര്‍ണാടക സംഗീതം അഭ്യസിച്ചിട്ടുള്ള വ്യക്തിയാണ്. നിരവധി കച്ചേരികള്‍ അവതരിപ്പിച്ചിട്ടുള്ള കൈതപ്രം ധാരാളം സിനിമകള്‍ക്ക് ഗാനരചനയും, സംഗീതവും ഒരുപോലെ  നിര്‍വ്വഹിച്ചിട്ടുണ്ട്.

‘കൈതപ്രം എന്ന് പറയുന്നത് ഒരു ജീനിയസാണ്. അദ്ദേഹം ലെജന്‍ഡാണെന്ന് പറയാതിരിക്കാന്‍ പറ്റില്ല എന്നും എം ജി ശ്രീകുമാർ പറയുന്നു. എത്രയോ കച്ചേരികള്‍ താൻ ചെയ്തിട്ടുണ്ട്. താന്‍ ഗാനമേളക്ക് പോവുമ്പോള്‍ ഏഴ് മുതല്‍ ഒന്‍പത് വരെ കച്ചേരിയും അതിന് ശേഷം ഗാനമേളയുമാണ്. അങ്ങനെ ഒരുപാട് സ്ഥലത്ത് കച്ചേരി ചെയ്തിട്ടുണ്ട്. മൂകാംബിക ദേവിയുടെ ഭക്തന്‍ കൂടിയാണ് അദ്ദേഹം. താന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട്. വീട്ടിനകത്ത് അമ്പലമുണ്ട്. അവിടെ നിന്നും കഴിച്ച പുളിശ്ശേരിയടക്കമുള്ള ഭക്ഷണത്തിന്റെ രുചി താന്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് എന്നും എം ജി ശ്രീകുമാർ പറയുന്നു.

കൈതപ്രം ചേട്ടനെ തന്റെ മനസില്‍ താന്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് തന്റെ സ്വന്തം ചേട്ടനെപ്പോലെയാണ് എന്നാണ് എം ജി ശ്രീകുമാർ പറയുന്നത്. പത്മശ്രീയല്ല അദ്ദേഹത്തിന് പത്മഭൂഷണ്‍ കൊടുക്കണം. അത്രത്തോളം കോണ്‍ട്രിബ്യൂഷനാണ് അദ്ദേഹം മലയാള സിനിമയ്ക്ക് നല്‍കിയിട്ടുള്ളത്. ലളിതഗാനവും ഭക്തി ഗാനവുമൊക്കെ എഴുതിയിട്ടുണ്ട്. ഞാന്‍ പാടിയിട്ടുള്ള ഭൂരിഭാഗം പാട്ടുകളും മറ്റാരെക്കൊണ്ടും എഴുതാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ എഴുത്തില്‍ ഒരു ദൈവികതയുണ്ട്. അദ്ദേഹത്തിന്റെ എഴുത്ത് അസാധ്യമാണ്. കൈതപ്രം ചേട്ടനെ താന്‍ ഇന്നുവരെ പാന്റ് ഇട്ട് കണ്ടിട്ടില്ല. അടുത്തിടെ ഒരു സ്റ്റേജില്‍ അദ്ദേഹത്തിന്റെ വേഷം മാറിയിരുന്നു. അന്നൊക്കെ റെക്കോര്‍ഡിംഗിന് വരുമ്പോള്‍ മുണ്ടും ജുബ്ബയും ഒരു സഞ്ചിയും കാണും. ഒരു പ്രത്യേക രീതിയാണ് അദ്ദേഹത്തിന് എന്നും എം ജി ശ്രീകുമാർ പറയുന്നു.

റെക്കോര്‍ഡിങ്ങിനിടെ പാട്ട് മാറ്റിയെഴുതാമോ എന്ന് ചോദിച്ചാല്‍ ചിലര്‍ക്ക് ദേഷ്യം വരും. പക്ഷേ ഇദ്ദേഹത്തിന് എത്ര മാറ്റി എഴുതാന്‍ പറഞ്ഞാലും ഒരു കുഴപ്പവുമില്ല. അദ്ദേഹം മാറ്റികൊണ്ടേയിരിക്കും എന്നുമാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിയെക്കുറിച്ച് ഓർത്തുകൊണ്ട് എംജി ശ്രീകുമാര്‍ പറയുന്നത്.

അതേസമയം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി മലയാളത്തിലെ പ്രമുഖ താരങ്ങൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടുത്തിടെ വലിയ തോതൽ ചർച്ചയായിരുന്നു. പാട്ടെഴുതാൻ വിളിച്ച ശേഷം  ദിലീപ് തന്നെ ഒഴിവാക്കിയെന്നായിരുന്നു കൈതപ്രത്തിന്റെ പ്രധാന ആരോപണം. താൻ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കാൻ ആരും തയ്യാറായില്ല. പൃഥിരാജിന്റെ ഡേറ്റിനായി താൻ പുറകെ നടന്നു എന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. നാല് ദിവസത്തേക്ക് അഭിനയിക്കാൻ സുരേഷ് ​ഗോപി അറുപത് ലക്ഷം രൂപ പ്രതിഫലമായി ചോദിച്ചെന്നും കൈതപ്രം തുറന്നടിച്ചു. എന്നാൽ പക്ഷെ ഈ ആരോപണങ്ങളോട് ഒന്നും തന്നെ പ്രതികരിക്കാൻ താരങ്ങൾ ആരും തയ്യാറായതില്ല.