
മലയാള സിനിമയിലെ താരാധിപത്യത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി. മലയാള സിനിമയിലെ തകര്‍ത്തത് താരാധിപത്യമാണെന്നാണ് അദ്ദേഹം പറയുന്നത്.
മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പേരെടുത്ത് പറഞ്ഞു തന്നെയായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം. മലയാള സിനിമയെ തകര്‍ത്തത് മമ്മൂട്ടിയും മോഹന്‍ലാലും ചേരുന്ന താരാധിപത്യമെന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്. പത്രസമ്മേളനത്തിലൂടെയിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ ആരോപണം.

ആര് സംവിധാനം ചെയ്യണമെന്ന് സൂപ്പര്‍ താരങ്ങളാണ് തീരുമാനിക്കുന്നത്. പഴയ നിര്‍മാതാക്കളെ മുഴുവന്‍ പുറത്താക്കിയെന്നും അദ്ദേഹം പറയുന്നു. അതേസമയം മമ്മൂട്ടിയും മോഹന്‍ലാലും ആദ്യം ഒതുക്കിയത് തന്നെ ആണെന്നും ശ്രീകുമാരന്‍ തമ്പി ആരോപിക്കുന്നുണ്ട്. എന്നാല്‍ പുതിയ നടന്മാര്‍ വന്നതോടെ പവര്‍ ഗ്രൂപ്പ് തകര്‍ന്നെന്നും അദ്ദേഹം പറയുന്നുണ്ട്. താരമേധാവിത്വം തകര്‍ന്നു തുടങ്ങിയെന്നും ഇനി പവര്‍ ഗ്രൂപ്പൊന്നും മലയാള സിനിമയില്‍ ഉണ്ടാകില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.
മലയാള സിനിമയെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ തനിക്ക് അവകാശമുണ്ട് എന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കുന്നു. മാധ്യമങ്ങള്‍ മലയാള സിനിമയെ താറടിച്ചു കാണിക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം തുറന്നടിക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ചും ശ്രീകുമാരന്‍ തമ്പി പ്രതികരിക്കുന്നുണ്ട്. ഏറ്റവും കുറവ് സ്ത്രീ പീഡനം നടക്കുന്നത് മലയാള സിനിമയിലാണെന്നാണ് അദ്ദേഹം പറയുന്നത്. മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ നടക്കുന്ന അത്ര സ്ത്രീ പീഡനങ്ങള്‍ മലയാളത്തില്‍ നടക്കുന്നില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
മലയാള സിനിമയിലെ തന്റെ തുടക്ക കാലത്തെപ്പറ്റിയും ശ്രീകുമാരൻ തമ്പി സംസാരിക്കുന്നുണ്ട്. പ്രേംനസീര്‍, സത്യന്‍, മധു എന്നിവര്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് താന്‍ മലയാള സിനിമയിലേക്ക് വരുന്നത്. കാസ്റ്റിംഗ് കൗച്ച്, പവര്‍ ഗ്രൂപ്പ് എന്നിവ അന്ന് ഉണ്ടോയെന്ന് തനിക്കറിയില്ല എന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ വന്നതിന് ശേഷമാണ് സൂപ്പര്‍സ്റ്റാര്‍, മെഗാസ്റ്റാര്‍ വിളികള്‍ തുടങ്ങിയത് പോലും എന്നും ശ്രീകുമാരന്‍ തമ്പി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വിടാതിരുന്ന സർക്കാരിനെതിരെയും ശ്രീകുമാരൻ തമ്പി വിമർശനം ഉന്നയിക്കുന്നുണ്ട്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വിടാതെ പൂഴ്ത്തിവച്ചത് തെറ്റാണ്. അതില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതില്‍ സര്‍ക്കാരാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലൈംഗീകാരോപണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടു.
എന്നാൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തുന്നവര്‍ നിരവധിയാണ്. മുന്‍നിര നടന്മാരായ സിദ്ധീഖ്, മുകേഷ്, ബാബുരാജ്, ഇടവേള ബാബു, ജയസൂര്യ, സുധീഷ്, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നു വരികയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
സംവിധായകരായ വികെ പ്രകാശ്, ശ്രീകുമാര്‍ മേനോന്‍, തുളസീദാസ്, രഞ്ജിത്ത് തുടങ്ങിയവര്‍ക്കെതിരേയും പരാതികളുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയുടെ പിന്നാമ്പുറക്കഥകള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തുന്നവര്‍ നിരവധിയാണ്. സിനിമാ ലോകത്ത് സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്ന തുറന്നു പറച്ചിലുകളുമായി നിരവധി നടിമാരാണ് മുന്നോട്ട് വന്നത്. നടിമാർ മാത്രമല്ല നടന്മാരും സിനിമയിലെ വിവിധ മേഖലയിൽ ഉള്ളവർ കരിയറിൽ തങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങളെപ്പറ്റി പറഞ്ഞ് രംഗത്ത് വരികയാണ്.











