
പൊന്നമ്മച്ചേച്ചി പകർന്നുതന്നത് പെറ്റമ്മയോളം സ്നേഹം; മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ലൊരിക്കലും, ജീവിക്കുക തന്നെയായിരുന്നു – മോഹൻലാൽ
ലാലേട്ടന്റെ സ്വന്തം അമ്മയായി മലയാളികൾ കണ്ടിരുന്ന ഒരാളായിരുന്നു കവിയൂർ പൊന്നമ്മ അമ്മ, “ഞാൻ പ്രസവിച്ചില്ലെങ്കിലും എന്റെ സ്വന്തം മകനാണ് ലാൽ” ഇതാണ് ലാലേട്ടനെ പറ്റി കവിയൂർ പൊന്നമ്മ ഒരിക്കൽ പറഞ്ഞിരുന്നത്. ഏകദേശം അൻപതോളം ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് .

അമ്മയുടെ വിയോഗത്തിൽ ലാലേട്ടൻ കുറിച്ച വാക്കുകളാണിത് ; …. അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നു തന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങൾ. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥൻ, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകർന്നുതന്ന എത്രയെത്ര സിനിമകൾ. മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി എനിക്കും..വിതുമ്പുന്ന വാക്കുകൾക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല.. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും..
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും പൊന്നമ്മ ചേച്ചിക്ക് അനുശോചനം അർപ്പിച്ച് എത്തിയിരുന്നു .











