
മോഹൻലാൽ അമ്മയുടെ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു. രാജിവെച്ചതായി മോഹൻലാൽ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു.ഇപ്പോൾ അമ്മയിൽ വൻപൊട്ടിത്തെറിയാണ് നടക്കുന്നത്. മോഹൻലാലിനൊപ്പം 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍അമ്മയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അമ്മയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. നിലപാടും നടപടിയും വൈകിച്ചു ഇനിയും നാണക്കേട് ക്ഷണിച്ചു വരുത്തരുതെന്നും ഇക്കൂട്ടര്‍ ഉന്നയിക്കുന്നത്. ആരോപണ വിധേയരില്‍ നിന്ന് വിശദീകരണം ചോദിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ളവര്‍ ആരോപണ നിഴലില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യം. എക്സിക്യൂട്ടീവ് ചേരാതെ എങ്ങനെ വിശദീകരണം തേടുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ചോദ്യം. എക്സിക്യൂട്ടീവ് യോഗം നീണ്ടു പോകുന്നതിലും എഎംഎംഎയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്, രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതോടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നടൻ രാജിവെച്ചു, ഇതോടെ അമ്മ അംഗങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാവുകയായിരുന്നു. എന്നാല്‍ സിദ്ദിഖ് കാണിച്ചത് മാതൃകയാക്കണമെന്നാണ് പൊതുവിലെ ആവശ്യം.

അതേസമയം ഇന്ന് ചേരാനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചിരുന്നെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനായി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഭരണ സമിതി പൂര്‍ണമായി ഉള്‍പ്പെടെ പിരിച്ചുവിട്ടത്. ഭരണ സമിതി പൂര്‍ണമായി രാജിവച്ച സാഹചര്യത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വരും. അടുത്ത ഭരണ സമിതിയെ ജനറല്‍ ബോഡിയോഗത്തിന് ശേഷം തീരുമാനിക്കും. അടുത്ത തിരഞ്ഞെടുപ്പ് രണ്ട് മാസത്തിനകം നടത്തണം എന്നാണ് താരസംഘടനയുടെ ഭരണഘടനയിലെ വ്യവസ്ഥ. ഇത് പ്രകാരമായിരിക്കും നടപടി. അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും’. രാജിവെച്ചുകൊണ്ടുള്ള മോഹൻലാലിന്റെ വാർത്താകുറിപ്പിൽ പറയുന്നു.











