പെണ്ണാകാൻ കൈയ്യും കാലും കെട്ടി 14 മണിക്കൂര്‍ സർജറി; രഞ്ജു രഞ്ജിമാർ

ഒരു ട്രാന്‍സ് വ്യക്തിയുടെ ജീവിതത്തെ അവരുടെ അനുഭവങ്ങള്‍ അറിയാതെ ആഘോഷിക്കരുതെന്ന് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. ലിംഗമാറ്റ സര്‍ജറിയെ സ്വന്തം വ്യക്തി താല്‍പര്യത്തിന് ഉപയോഗിക്കുന്നവരോടും നിസാരവത്കരിക്കുന്നവരോടുമുള്ള മറുപടിയാണ് രഞ്ജുവിന്റെ കുറിപ്പ്.

ആദ്യമേ തന്നെ കേരളത്തിലെ ഓരോ ജനങ്ങളോട് കൈകൂപ്പുന്നു, ഒരു ട്രാന്‍സ് വ്യക്തിയുടെ ജീവിതം അത് അനുഭവങ്ങള്‍ അറിയാതെ ആഘോക്ഷിക്കല്ലേ, ഒരു സര്‍ജറി എന്നത് എത്രത്തോളം വേദന നിറഞ്ഞതും അപകടം നിറഞ്ഞതും ആണെന്ന് എത്രപേര്ക്ക് അറിയാം. നിങ്ങള്‍ക്കു പറയാം ജനനേന്ദ്രിയം മുറിച്ചു എന്നൊക്കെ. എന്നാല്‍ ജീവനെ വിട്ടുകൊടുത്തു ആഗ്രഹിച്ച ശരീരം സ്വീകരിക്കാന്‍ മരണത്തെ പോലും, പേടിക്കാതെ വിട്ടു കൊടുക്കുന്നു. ദയവു ചെയ്തു ചിലര്‍ എങ്കിലും കാട്ടി കൂട്ടുന്ന കാര്യങ്ങള്‍ നിങ്ങള്‍ മറ്റുള്ള ട്രാന്‍സ് വിഭാഗത്തിലേക്കു അടിച്ചേല്‍പ്പിക്കരുത് അപേക്ഷയാണ്.

രണ്ടു കൈകാലുകള്‍ ബന്ധിച്ചു ഓര്‍മ്മകള്‍ മാഞ്ഞു പോയി, ഇനിയൊരു മടക്കയാത്ര ഉണ്ടാകുമോ എന്ന ആശങ്കയില്‍ എന്റെ ഉടലിനെ രണ്ടായി പിളര്‍ത്തി നീണ്ട 14 മണിക്കൂര്‍. ആ ദിവസം, പെണ്ണാകുക,, എന്നിലെ ചേരാത്ത എന്തോ ഒന്ന് നീക്കം ചെയ്യുക. ഒരു ദിവസം എങ്കില്‍ ഒരു ദിവസം എനിക്ക് ഞാനായി ജീവിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്ത ദിവസം. നിങ്ങള്‍ക്ക് ഞങ്ങളുടെ മനസ്സ് കാണാന്‍ കഴിയില്ല ലോകം എത്ര പുരോഗമിച്ചാലും. ഇനിയും ഇനിയും ഇവിടെ ഉത്ഭവിച്ചുകൊണ്ടേ ഇരിക്കും നിങ്ങള്‍ക്ക് തടയാന്‍ ആവില്ല, സ്‌നേഹം, പരിഗണന, ഉള്‍കൊള്ളാന്‍ ഒന്നും ആവശ്യപ്പെട്ടു ഞങ്ങള്‍ വരുന്നില്ല. വെറുതെ വിടുമോ. ഇവിടെ ആരും ആര്‍ക്കും എതിരല്ല, ചേര്‍ത്ത് പിടിക്കുക എന്നാണ് രഞ്ജുവിന്റെ അപേക്ഷ.

പിന്നാലെ നിരവധി പേരാണ് പിന്തുണയുമായെത്തുന്നത്. ‘ഇവിടെ മറ്റുള്ളവരെ പോലെ കോമാളിയല്ലലോ നിങ്ങള്‍ നിങ്ങളുടെ റേഞ്ച് വേറെ തന്നെയല്ലേ. നിങ്ങളെ പോലുള്ള ട്രാന്‍സ് വുമണ്‍സിനെ കാണുമ്പോളാണ് ബഹുമാനം കൊടുക്കാന്‍ തോന്നുന്നത്, മലയാളികള്‍ ട്രാന്‍സ് സമൂഹത്തെ ഉള്‍ക്കൊള്ളാന്‍ തുടക്കകാരണം തന്നെ നിങ്ങള്‍ ആയിരിക്കും. ഒരിക്കലും ഒരാള്‍ കാണിച്ചുകൂട്ടുന്ന തെറ്റിന് മുഴുവന്‍ സമൂഹത്തെ പറയില്ല’ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍.