
മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി നിർമാതാവ് സാന്ദ്ര തോമസ്. ഫെഫ്ക അംഗമായ റെനി ജോസഫ് വധഭീഷണി മുഴക്കിയെന്ന പരാതിയിൽ പോലിസ് നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര തോമസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. താൻ പരാതി നൽകിയത് രണ്ടു മാസങ്ങൾക്ക് മുൻപായിരുന്നു, എന്നാൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല സാന്ദ്ര തോമസ് ആരോപിക്കുന്നു. പ്രതികൾക്ക് തെളിവുകൾ നശിപ്പിക്കാനുള്ള സാഹചര്യം പാലാരിവട്ടം എസ്‌എച്ച്‌ഒ ഒരുക്കി കൊടുത്തിരുന്നു, അതിനാൽ, എസ്‌എച്ച്‌ഒ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു.
സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഫെഫ്കയിലെ ചില അംഗങ്ങൾ ഗുണ്ടകളെ പോലെ പെരുമാറുകയാണെന്നും, പരാതിയിൽ മറ്റൊരു അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും നിർമാതാവ് സാന്ദ്ര തോമസ് ആവശ്യപ്പെട്ടു. അതേസമയം സിനിമാ നിർമാണത്തിന് പ്രൊഡക്ഷൻ കൺട്രോളർമാർ ആവശ്യമില്ലെന്ന സാന്ദ്രയുടെ പരാമർശത്തിന് പിന്നാലെയാണ് പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് ഭീഷണി മുഴക്കിയത്.
ഓൺലൈൻ ചാനലിന് സാന്ദ്ര നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾക്കെതിരെ ഫെഫ്കയിലെ യൂണിറ്റ് മാനനഷ്ടക്കേസ് നൽകിയിരുന്നു. 50 ലക്ഷം രൂപയാണ് മാനനഷ്ടമായി ആവശ്യപ്പെട്ടത്. നിയമനടപടി പുരോഗമിക്കവേയാണ് പ്രൊഡക്ഷൻ കൺട്രോളറായ റെനി നേരിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. തുടർന്ന് സാന്ദ്രയുടെ പരാതിയിൽ ഫെഫ്കയുടെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനിൽ നിന്ന് റെനി ജോസഫിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.











