
സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. നടന്റെ 39 ലക്ഷത്തിന്റെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ.
കേസിൽ ഇഡി ജയസൂര്യയെ രണ്ട് തവണ ചോദ്യം ചെയ്തു. ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലെത്തി എത്തിയെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ബ്രാൻഡ് അംബാസഡറായി ജയസൂര്യ പ്രതിഫലം കൈപ്പറ്റിയതിന്റെ വിശദാംശങ്ങൾ തേടി നടന്റെ കൂടുതൽ അക്കൗണ്ടുകളിലേക്ക് ഇഡി അന്വേഷണം നടത്തും. ആപ്പിന്റെ ഉടമസ്ഥനായ സ്വാതിഖ് റഹീമിന്റെ സിനിമ ബന്ധങ്ങളിലും ഇഡി അന്വേഷണം തുടങ്ങിയിരുന്നു.
കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റ്, രാജ്യത്തെ തന്നെ ആദ്യത്തെ ഓണ്‍ലൈന്‍ ലേല ആപ്പ് തുടങ്ങി പല ടാഗ് ലൈനുകളിലാണ് സേവ് ബോക്സ് ആപ്പ് തുടങ്ങിയത്. ആപ്പ് ഉടമയായ സ്വാതിഖ് റഹീം വന്‍ സാമ്പത്തിക തട്ടിപ്പില്‍ പിടിയിലായതോടെ ജയസൂര്യ അടക്കമുള്ള താരങ്ങള്‍ ഇതിന്റെ പ്രചാരണത്തിനായി പ്രവര്‍ത്തിച്ചതില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
പിന്നാലെയാണ് ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നത്. പൊലീസ് തുടങ്ങിയ അന്വേഷണം ഇഡി ഏറ്റെടുത്തതോടെ സ്വാതിഖ് റഹീമിനെ ആദ്യം ചോദ്യം ചെയ്തു. പിന്നീടാണ് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ജയസൂര്യയെ വിളിപ്പിച്ചത്. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യ പ്രവർത്തിച്ചതിന് ഇഡിക്ക് ചില കരാർ രേഖകൾ ലഭിച്ചതായാണ് വിവരം.
സിനിമാ താരങ്ങളെ മുൻനിർത്തി നിരവധി സാധാരണക്കാരിൽ നിന്ന് സ്വാതിഖ് പണം തട്ടിയെന്നാണ് കേസ്. മാസം 25 ലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്താണ് സ്വാതിഖ് റഹീം നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. നൂറിലധികം പേരില്‍ നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നയാരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ലാഭവിഹിതമോ മുടക്കിയ പണമോ ലഭിക്കാതെ വന്നതോടെയാണ് പരാതികള്‍ ഉയര്‍ന്നത്.
തട്ടിപ്പിലൂടെ ലഭിച്ച ഈ പണം ജയസൂര്യയിലേക്കും എത്തിയെന്ന നിഗമനത്തിലാണ് ഇഡി. ചെറുപ്പക്കാരനായ ഒരൊള്‍ തുടങ്ങിയ പുതിയ സംരഭമെന്ന വിശ്വസിച്ച് അതിന്റെ പരസ്യത്തില്‍ അഭിനയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അതിനുള്ള പ്രതിഫലം പോലും പൂര്‍ണമായും ലഭിച്ചിട്ടില്ല എന്നും ജയസൂര്യ ഇഡിയ്ക്ക് മൊഴി നല്‍കിയിരുന്നു.











