സീരിയലുകൾ കണ്ട് ആരും വഴിതെറ്റുന്നില്ല, നമ്മുടെ കൈയിലാണ് റിമോട്ട് ഉള്ളത്, വേണ്ടെന്ന് തോന്നുന്നത് കാണാതിരിക്കുക; സീമ ജി നായർ 

മലയാളത്തിലെ സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ വിഷമാണെന്ന് നടന്‍ പ്രേംകുമാര്‍ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് നടി സീമ ജി നായര്‍ ഇപ്പോൾ.

‘സോഷ്യല്‍ മീഡിയ എന്ന പ്ലാറ്റ്‌ഫോമിൽ നടക്കുന്നത് എന്തൊക്കെയാണ്? അതിലും ഭേദമാണ് സീരിയലെന്നാണ് ഉദാഹരണം സഹിതം നടി സീമ ജി നായർ വ്യക്തമാക്കുന്നത്.’കഴിഞ്ഞ കുറെ ദിവസമായി സീരിയലിന്റെ പേരില്‍ കുറച്ചു വിഷയങ്ങള്‍ വന്നു കൊണ്ടേയിരിക്കുന്നു. സീരിയല്‍ ആണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം.

സീരിയല്‍ കാരണം ഇവിടെ എന്തൊക്കെയോ സംഭവിക്കുന്നു. സത്യത്തില്‍ മനസിലാകാത്ത ചില ചോദ്യങ്ങള്‍ മനസ്സില്‍ ഉണ്ട് എന്നും നടി കുറിക്കുന്നു. ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്ട്രീയ കളികള്‍ ആണ്. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാവരും അത് കണ്ടതാണ്. ഇനി കാണാന്‍ പോകുന്നതും അതാണ്. അതിലും എത്രയോ ഭേദമാണ് സീരിയല്‍ എന്നാണ് സീമ ജി നായരുടെ അഭിപ്രായം.

സോഷ്യല്‍ മീഡിയ എന്ന പ്ലാറ്റ്ഫോമില്‍ നടക്കുന്നത് എന്തൊക്കെയാണ്. അതിലും ഭേദമാണ് സീരിയല്‍. നമ്മുടെ കൈയ്യിലാണ് റിമോട്ട് ഉള്ളത്. വേണ്ടെന്ന് തോന്നുന്നത് കാണാതിരിക്കുക. പിന്നെ സീരിയല്‍ കണ്ടിട്ട് ഇതുപോലെ ചെയ്യുന്നെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല.

അതുമാത്രവുമല്ല 10 നും 25 നും മദ്ധ്യേ ഉള്ള തൊണ്ണൂറു ശതമാനം ആളുകളും ഇന്ന് സീരിയലുകൾ കാണാറില്ല എന്ന് കൂടി സീമ ജി നായർ കൂട്ടിച്ചേർത്തു. അവര്‍ക്ക് ക്രിക്കറ്റും, ഫുട്ബാളും, കൊറിയന്‍ ചാനലും, കൊറിയന്‍ പടങ്ങളും, ഇംഗ്ലീഷ് ചാനലുകളും ഇംഗ്ലീഷ് പടങ്ങളുമൊക്കെയുണ്ട്.

പല വീടുകളില്‍ ചെല്ലുമ്പോളും പ്രായം ചെന്നവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്, മക്കളും മരുമക്കളും കൊച്ചുമക്കളും പോയാല്‍ കൂട്ട് ഈ സീരിയല്‍ ഒക്കെ ആണെന്ന്. അവരുടെ ഏകാന്തതയിലെ കൂട്ട്.

പിന്നെ കുട്ടികള്‍ ചീത്തയായി പോകുന്നുവെങ്കില്‍ ആദ്യം മൊബൈല്‍ ഫോണ്‍ ഉപയോഗം കുറക്കുക എന്നുള്ളതാണ്. അധികാരം കയ്യില്‍ കിട്ടുമ്പോള്‍ പഴി ചാരുന്ന ചില കൂട്ടര്‍ ഉണ്ട്. അവര്‍ക്ക് ഞാന്‍ മുകളില്‍ പറഞ്ഞ കുറച്ചു കാര്യങ്ങള്‍ കേരളത്തില്‍ നിരോധിക്കാന്‍ പറ്റുമോ? അത് ആദ്യം നടക്കട്ടെ.

ഇവിടെ പല വര്‍ക്കുകളും തലേ ദിവസം ഷൂട്ട് ചെയ്യുന്നുണ്ട്. ചില വര്‍ക്കുകള്‍ പെട്ടെന്ന് നിന്ന് പോകുന്നുണ്ട്. ഞങ്ങള്‍ക്ക് അന്നം തരുന്ന പ്രൊഡ്യൂസ്‌ഴ്‌സിന് നൂറ് എപ്പിസൊഡൊക്കെ എടുത്തു കൊടുത്തു സെന്‍സറിങ്ങിന് വിടാന്‍ പറ്റുമോ. ഞങ്ങളെ പോലെ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം ആണിത്.

ഇതല്ലാതെ വേറെ ഒരു തൊഴിലും അറിയാത്ത എത്രയോ പേരിവിടെ ഉണ്ട്. അതുകൊണ്ടു സീരിയലിന്റെ നെഞ്ചിലേക്ക് മെക്കിട്ട് കേറാതെ ശരിയാക്കേണ്ട, നന്നാക്കേണ്ട കുറെ കാര്യങ്ങള്‍ ഉണ്ട്. ആദ്യം അത് ചെയ്യൂ എന്നാണ് സീമ ജി നായർ വിമർശിക്കുന്നത്.

ഇത് കാണേണ്ടെന്നുള്ളവര്‍ കാണാതെ ഇരിക്കുക. കയ്യിലുള്ള റിമോട്ടില്‍ ഇഷ്ടമുള്ളത് കാണുക. പറ്റുമെങ്കില്‍ ഇവിടുത്തെ രാഷ്ട്രീയ നാടകങ്ങള്‍ എന്‍ഡോ സള്‍ഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയം. പുതു തലമുറ ഈ വര്‍ഗീയതയും മറ്റും കണ്ടാണ് വളരുന്നത്. പുതു തലമുറ ചീത്തയാകാനുള്ള ഇഷ്ടം പോലെ കാര്യങ്ങള്‍ അവര്‍ക്ക് തന്നെ പലരീതിയിലും കിട്ടുന്നുണ്ട്. അതിലും ഭേദമാണ് ഞങ്ങളുടെ ജീവിതമാര്‍ഗം എന്നാണ് സീമ ജി നായർ പറയുന്നത്. അതേസമയം മലയാളത്തിലെ മെഗാ സീരിയലുകള്‍ക്കെതിരെ ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയര്‍ന്നു വരുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മെഗാ സീരിയലുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തണം എന്ന ഒരു ആവശ്യം വനിതാ കമ്മീഷൻ മുന്നോട്ട് വെച്ചത്. ഒരു ചാനലില്‍ ഒരു ദിവസം രണ്ടു സീരിയലുകള്‍ മാത്രം മതിയെന്നും എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് മുന്‍പ് സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധന ആവശ്യമാണെന്നും തുടങ്ങി വനിതാ കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

യാഥാര്‍ത്ഥ്യ ബോധമുള്ള കഥകള്‍ സീരിയലുകളിൽ കുറവാണെന്നതടക്കമുള്ള കാരണങ്ങൾ ആണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പക്ഷെ ഒരു കാലത്ത് കണ്ണീര്‍ സീരിയലുകള്‍ എന്നു പറഞ്ഞ് കളിയാക്കുമായിരുന്നു എങ്കിലും ഇപ്പോള്‍ പ്രായഭേദമന്യേ എല്ലാവരും ഒരുപോലെ ടെലിവിഷന്‍ സീരിയലുകളുടെ ആരാധകരാണ് എന്ന് തന്നെ പറയാം.