
ട്രാവന്‍കൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത – റാണി – പദ്മിനിമാരുടെ സഹോദരന്റെ പുത്രിയാണ് നടി ശോഭന. പതിനഞ്ചാം വയസ്സില്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ‘ഏപ്രില്‍ 18’ എന്ന സിനിമയിലൂടെയാണ് ശോഭന സിനിമയിലേക്ക് എത്തിയത്. 1985 ല്‍ മലയാളത്തില്‍ മാത്രം ശോഭന ചെയ്തത് 16 സിനിമകളാണ്. കന്നടയിലും തെലുങ്കിലും തമിഴിലും അതേ വര്‍ഷം ഓരോ സിനിമകളും ചെയ്തിട്ടുണ്ട്. ഇപ്പോൾ എങ്ങനെയായിരുന്നു ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് വന്നപ്പോള്‍ എന്തൊക്കെ ജീവിതത്തില്‍ നിന്ന് നഷ്ടപ്പെട്ടു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ശോഭന.

അന്ന് പതിനഞ്ചോ, പതിനാറോ വയസ്സ് എന്നതിലല്ല, എന്റെ പ്രായത്തെ കുറിച്ച് ആര്‍ക്കും ചിന്തയുണ്ടായിരുന്നില്ല. കഥാപാത്രത്തിന് യോജിച്ച ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ മാത്രമാണ് നമ്മളെ കണ്ടിരുന്നത്. ഇതൊരു ആര്‍ട്ടിസ്റ്റ് ആണ്, അവരെ ബുക്ക് ചെയ്യുന്നു, ഇതൊരു കൊമേര്‍ഷ്യല്‍ സക്‌സസ് ആര്‍ട്ടിസ്റ്റ് ആണ് എന്ന് മാത്രമാണ് ചിന്തിക്കുന്നത്. അതിന് ശേഷം, അയ്യോ പാവം അവര്‍ക്ക് 15 വയസ്സ് മാത്രമേയുള്ളൂ എന്ന മെന്റാലിറ്റിയേ ഉണ്ടായിരിക്കില്ല.അതുപോലെ ഇന്നത്തെ കുട്ടികളെ വെച്ച് നോക്കുമ്പോൾ എനിക്ക് ഭാഗ്യവശാല്‍ യാതൊരു തര നഷ്ടബോധവും ഉണ്ടായിരുന്നില്ല.

അയ്യോ എനിക്ക് 15 വയസ്സേയുള്ളൂ, ഞാന്‍ പഠിക്കാന്‍ പോയില്ല, കോളേജില്‍ പോകാന്‍ പറ്റിയില്ല, പാര്‍ട്ടിയ്ക്ക് പോകാന്‍ കഴിയുന്നില്ല എന്നൊന്നുമുള്ള വിഷമം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് അതുണ്ട്. എന്റെ മകള്‍ പോലും, ഹൊ ഞാന്‍ തനിച്ചാണ്, എനിക്ക് പുറത്ത് പോകണം, എനിക്കത് കാണണം, ഇനിക്കിത് ചെയ്യണം എന്നൊക്കെ പറയും ,പക്ഷേ എന്റെ ആ പ്രായത്തില്‍ എനിക്കതൊന്നും അറിയില്ലായിരുന്നു. എന്നെ സംബന്ധിച്ച് പുറത്തേക്ക് പോകുന്നത് എല്ലാം സിനിമയാണ്. എന്റെ പാര്‍ട്ടിയെല്ലാം സിനിമ സഹപ്രവര്‍ത്തകര്‍ക്കൊപ്പം, എന്റെ ഭക്ഷണം പ്രൊഡക്ഷന്‍ ഭക്ഷണം. എനിക്ക് ഹോളിഡേ പോകുക എന്നാല്‍ ഷൂട്ടിങ് സെറ്റുകള്‍ മാറുന്നതാണ്. ഇതിനപ്പുറം ഒരു പതിനഞ്ചു വയസ്സുകാരിയ്ക്ക് എന്തു വേണം.












