നവ്യയും ജയറാമും കുറ്റബോധം പറയരുത്; അതിൽ തീരെ സത്യമില്ല; ശാരദക്കുട്ടി ടീച്ചർ  

തന്നെ കാണാന്‍ ഗാന്ധി ഭവനിൽ സുഹൃത്തുക്കളായ നടന്മാര്‍ വരുന്നതും കാത്തിരിക്കുകയായിരുന്നു അന്തരിച്ച നടൻ ടിപി മാധവന്‍. എന്നാല്‍ ആരും അദ്ദേഹത്തെ കാണാന്‍ എത്തിയില്ല. ഇപ്പോള്‍ നടന് ആദരാഞ്ജലി നേര്‍ന്ന് താരങ്ങളിടുന്ന പോസ്റ്റുകള്‍ക്ക് താഴെ ഇത് സൂചിപ്പിച്ച് കൊണ്ടുള്ള മറുപടിയുമായിട്ടാണ് ആളുകള്‍ എത്തുന്നത്.

ജീവിച്ചിരുന്നപ്പോള്‍ ഒന്നും ചെയ്യാതെ മരണശേഷം കുറ്റബോധമുണ്ടെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ താരങ്ങളുടെ അനാവശ്യ കുറ്റബോധത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ എഴുത്തുകാരി ശാരദക്കുട്ടി ടീച്ചര്‍.

ശാരദക്കുട്ടി ടീച്ചറുടെ പോസ്റ്റ് ഇങ്ങനെയാണ്, ഗാന്ധിഭവനില്‍ ചെല്ലുന്ന സുഹൃത്തുക്കളോടൊക്കെ തന്റെ പഴയ സിനിമാ കൂട്ടുകാരെ കാണാന്‍ ആഗ്രഹമുണ്ടായിരുന്ന വിവരം ടി.പി. മാധവന്‍ പറയുമായിരുന്നു. ഗാന്ധിഭവനില്‍ അദ്ദേഹം ഏറെക്കാലമുണ്ടായിരുന്നു, അതെല്ലാവര്‍ക്കും അറിയാമായിരുന്നു. സ്വന്തം തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ അതിന് സാധിച്ചില്ല പലര്‍ക്കും. അതാരുടെയും കുറ്റമല്ല. ആഗ്രഹിക്കുന്നവരെ മുഴുവന്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞെന്നിരിക്കില്ല. ജീവിതം അങ്ങനെ കൂടിയാണ്. അതിലൊരു സത്യമുണ്ട്. പക്ഷേ, ആ ആളുടെ മരണശേഷം കാണാനാകാത്തതില്‍ കുറ്റബോധമെന്ന് പറയാന്‍ പാടില്ല. അതില്‍ സത്യമില്ല. തീരെ സത്യമില്ല. കാണാന്‍ പോയില്ല എന്നതില്‍ കുറ്റബോധമുണ്ടാകാന്‍ സാധ്യതയില്ല. കാണണമെങ്കില്‍ കാണാവുന്ന അകലത്തിലാണെല്ലാവരും. ഒരാളെ കണ്ടില്ല, അല്ലെങ്കില്‍ കാണാന്‍ തോന്നിയില്ല എന്നതൊരു തെറ്റല്ലെന്നിരിക്കെ എന്തിനാണ് ചുമ്മാതെ ഇങ്ങനെ ഇമോഷന്‍ വെയിസ്റ്റ് ചെയ്യുന്നത്?

ജയറാമിന് ടി പി മാധവനെ കാണാത്തതിലും നവ്യ നായര്‍ക്ക് കവിയൂര്‍ പൊന്നമ്മയെ കാണാത്തതിലും കുറ്റബോധമുണ്ട് എന്ന് കേട്ടപ്പോള്‍ തോന്നിയതാണ്. കണ്ടില്ല എന്നത് തെറ്റല്ല, പക്ഷേ, കുറ്റബോധമുണ്ട് എന്ന് പറയരുത്, അതിന്റെ ആവശ്യമില്ല. കാലത്തിന്റെയും ജീവിതത്തിന്റെയും ഗതി തിരിച്ചറിഞ്ഞ് മണ്‍മറഞ്ഞു പോയവര്‍ക്ക് ആരോടും പരാതിയില്ല… ആദരാഞ്ജലികള്‍’ എന്നു പറഞ്ഞാണ് ശാരദ കുട്ടി ടീച്ചര്‍ തന്റെ  കുറിപ്പ് അവസാനിപ്പിക്കുന്നത്’.

അതേസമയം ദീർഘനാളത്തെ ഒറ്റയ്ക്കുള്ള ജീവിതത്തിന് ശേഷമാണ് നടൻ ടിപി മാധവൻ ഈ  ലോകത്തോട് വിട വാങ്ങിയത്. അവശതയിൽ കഴിഞ്ഞ കാലത്ത് ടി.പി മാധവനെ ഒന്ന് പോയി കാണാനും സുഖവിവരം അന്വേഷിക്കാനും സിനിമാക്കാർ ശ്രമിചില്ലയെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.

“വൃദ്ധസദനത്തില്‍ കഴിയുകയാണെന്ന് അറിഞ്ഞിരുന്നു. ഇടയ്‌ക്കൊന്ന് പോയി കാണാമായിരുന്നു. എന്നിട്ടും തനിക്കതിന് കഴിഞ്ഞില്ലെന്നായിരുന്നു, ഇപ്പോൾ വലിയൊരു കുറ്റബോധം തോന്നുന്നുണ്ട് എന്നാണ്  ടിപി മാധവന്റെ വിയോഗത്തിൽ നടൻ ജയറാം പ്രതികരിച്ചത്. മിമിക്രിയുമായി നടന്നിരുന്ന കാലത്ത് ഞാന്‍ അദ്ദേഹത്തെ അനുകരിക്കുമായിരുന്നു. അദ്ദേഹം പാടിയൊരു ധീരസമീരേ ഞാന്‍ അനുകരിക്കുമായിരുന്നു. എന്നെ കാണുമ്പോഴെല്ലാം അതൊന്ന് കാണിച്ചേ എന്ന് അദ്ദേഹം പറയും. നല്ലൊരു സുഹൃത്തായിരുന്നു അദ്ദേഹം എന്നുമായിരുന്നു ജയറാം പറഞ്ഞത്. ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്, പെട്ടെന്ന് ചോദിക്കുമ്പോള്‍ മനസിലേക്ക് വരുന്നത് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രമാണ് എന്നും ജയറാം അനുസ്മരിച്ചിരുന്നു.”

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, നാദിര്‍ഷ, സുരാജ് വെഞ്ഞാറമൂട്, മഞ്ജു വാര്യര്‍ തുടങ്ങിയവരെല്ലാം അദ്ദേഹത്തിന് ആദരാഞ്ജലി അറിയിച്ചെത്തിയിട്ടുണ്ട്. ഇത്തരത്തിൽ വൈകി തോന്നുന്ന കുറ്റബോധത്തിനെതിരെയാണ് എഴുത്തുകാരി ശാരദക്കുട്ടി ടീച്ചർ തന്റെ കുറിപ്പിലൂടെ പ്രതികരിച്ചത്.

അതേമസയം കവിയൂര്‍ പൊന്നമ്മയുടെ വിയോഗമുണ്ടായി ആഴ്ചകള്‍ക്കുള്ളില്‍ മലയാള സിനിമയെ വേദനയിലാഴ്ത്തി നടന്‍ ടിപി മാധവന്റെ വേര്‍പാടും ഉണ്ടായിരിക്കുകയാണ്. അദ്ദേഹത്തെ ചില താരങ്ങള്‍ ഗാന്ധി ഭവനില്‍ സന്ദര്‍ശിക്കാനെത്തിയത് വലിയ വാര്‍ത്തയായിരുന്നു.  പലരോടും നടന്‍ മോഹന്‍ലാലിനെ കാണണമെന്നുള്ള ആഗ്രഹം അദ്ദേഹം പങ്കുവെച്ചിരുന്നു. എന്നാല്‍ ആ ആഗ്രഹം സാധിക്കാതെയാണ് നടന്‍ വിട വാങ്ങിയിരിക്കുന്നത്.

സിനിമയിലുള്ള താരങ്ങളൊന്നും അദ്ദേഹത്തെ തിരിഞ്ഞ് നോക്കിയില്ലെന്ന ആരോപണമുണ്ട്. ഇതോടെയാണ മരണശേഷം താരങ്ങള്‍ വിമര്‍ശിക്കപ്പെടാന്‍ കാരണമായിരിക്കുന്നത്. ടിപി മാധവന് ആദരാഞ്ജലികൾ നേർന്നു കൊണ്ട് നടൻ മമ്മൂട്ടി പങ്കുവെച്ച പോസ്റ്റിന് താഴെയും നിരവധിപേർ വിമർശനവുമായി എത്തിയിരുന്നു.