
മീഡിയകകളും താരങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ അടുത്തിടെ വലിയ തോതിൽ ചർച്ചയായ ഒന്നാണ്. പ്രത്യേകിച്ചും ഓൺലൈൻ മീഡിയകൾ താരങ്ങളുടെ സ്വകാര്യതയിലേക്ക് ഇടിച്ച് കയറുന്നെന്ന് പൊതുവെ ഒരു പരാതിയുണ്ട്. ഇപ്പോഴിതാ താരങ്ങളുടെ സ്വകാര്യ ജീവിതത്തിൽ നടത്തുന്ന മാധ്യമങ്ങളുടെ ഇടപെടലിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ മാധവ് സുരേഷ്.
ആരുടെയടുത്താണ് ഇടയുന്നതെന്ന് നോക്കി ഇടഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നാണ് മാധവ് സുരേഷ് പറയുന്നത് . സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകനായ മാധവ് ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് തുടക്ക കുറിക്കുകയാണ്. മാധ്യമ ശ്രദ്ധ താൻ കാര്യമാക്കുന്നില്ലെന്ന് മാധവ് സുരേഷ് പറയുന്നു.
മാധവിന്റെ വാക്കുകൾ ; … ‘ഈയൊരു മാധ്യമ ശ്രദ്ധ ഇത് താൽക്കാലികമാണ്. കുമ്മാട്ടിക്കളി തന്റെ ആദ്യ ചിത്രമാണ്. ഇപ്പോൾ ഈ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് തനിക്ക് മീഡിയയുടെ ശ്രദ്ധ ലഭിക്കും എന്നാൽ പക്ഷെ അത് തന്നെ ബാധിക്കുന്നതല്ല എന്നാണ് മാധവ് സുരേഷ് പറയുന്നത്. ഒരു സിനിമയിൽ അഭിനയിച്ചാൽ ആ സിനിമയുടെ പ്രൊമോഷൻ ചെയ്യുകയെന്നത് തന്റെ തൊഴിലാണ്. അത് താൻ ചെയ്യും എന്നും മാധവ് സുരേഷ് പറയുന്നു. ഇങ്ങനെയൊരു കുടുംബത്തിൽ നിന്നും താൻ വരുന്നതിനാൽ വ്യക്തിപരമായ ചോദ്യങ്ങളും ഉണ്ടാകും. പൊതുജനത്തിന് തന്റെ കുടുംബത്തെക്കുറിച്ച് അറിയാൻ താൽപര്യം കാണും. അത് സ്വാഭാവികമാണെന്നും മാധവ് സുരേഷ് ഈയൊരു അഭിമുഖത്തിലൂടെ പറയുന്നു.
മാധ്യമങ്ങൾക്ക് മുന്നിൽ തഗ് മറുപടി കൊടുക്കുന്ന ആർട്ടിസ്റ്റുകൾ ആരായാലും ഒരു ഘട്ടത്തിൽ അവരെ മീഡിയയോ പൊതുജനമോ വേദനിപ്പിച്ച് കാണും. ഇന്ന് അവർക്ക് അവസരം കിട്ടുമ്പോൾ തഗ് അടിക്കുകയെന്നത് സ്വാഭാവികമാണെന്നും മാധവ് സുരേഷ് പറയുന്നു.

മാധവ് സുരേഷിനെപ്പോലെ തന്നെ നടി നിഖില വിമലും മുൻപ് സംസാരിച്ചിട്ടുണ്ട്. ‘ഒരു ഓൺലൈൻ മീഡിയയും ഒരു പ്രൊമോഷൻ ഇന്റർവ്യൂന് വന്നാൽ ഒരുപാട് സിനിമയെക്കുറിച്ച് ചോദിക്കുന്നത് താൻ കണ്ടിട്ടില്ല. അവർക്കാവശ്യം റാപിഡ് ഫയർ റൗണ്ടുകളോ നമ്മൾ മണ്ടത്തരം പറയുന്നത് എടുക്കുന്നതോ ആണ്. തനിക്കതിന് നിന്ന് കൊടുക്കാൻ തോന്നാറില്ല. ഒരു മണ്ടൻ ഇമേജ് പുറത്തേക്ക് വരുന്നത് തനിക്കിഷ്ടമല്ല. ക്യൂട്ട്നെസ് ഇട്ട് നിൽക്കാൻ തനിക്ക് താൽപര്യമല്ല എന്നും നിഖില വിമൽ പറഞ്ഞിട്ടുണ്ട്. . സിനിമാ ഇവന്റുകൾക്കല്ലാതെ താൻ എവിടെയെങ്കിലും പോകുന്നതോ എന്ത് ചെയ്യുന്നു എന്നതോ സോഷ്യൽ മീഡിയയിൽ ഇടാറില്ല. സ്വകാര്യത തനിക്ക് വളരെ പ്രധാനമാണെന്നും നിഖില പറഞ്ഞിട്ടുണ്ട്’.
കൂടാതെ തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറി വീഡിയോ എടുക്കുന്നതിനെതിരെ നിഖില വിമൽ നടത്തിയ വിമർശനത്തിലും മാധവ് സുരേഷ് തന്റെ അഭിപ്രായം പങ്കുവെച്ചു. ‘നിഖില ചേച്ചി ഇത്രയും വർഷങ്ങളായി സിനിമയിൽ വർക്ക് ചെയ്യുന്ന ആളാണ്. തീർച്ചയായും അവർക്ക് ഒരു ജനശ്രദ്ധ വരും. പൊതുസ്ഥലത്തേക്ക് പോകുമ്പോൾ അവർ അതിന് തയ്യാറാകണം. അതേസമയം വൾനറബിൾ ആയ മൊമന്റിൽ ചേച്ചിയുടെയോ മറ്റാരുടെയോ വീഡിയോ എടുത്ത് മോശമായി ഉപയോഗിച്ചാൽ പ്രതികരിക്കാനുള്ള എല്ലാ അവകാശവും അവർക്കുണ്ടെന്നും മാധവ് സുരേഷ് പറയുന്നു. തന്റെ സ്വകാര്യതയിലേക്ക് ഇടിച്ച് കയറിയാൽ പ്രതികരിക്കാനുള്ള അവകാശം തനിക്കുമുണ്ടെന്നും ‘മാധവ് സുരേഷ് വ്യക്തമാക്കി.
അതുപോലെ തന്നെ നടനും തന്റെ അച്ഛനുമായ സുരേഷ് ഗോപിക്കും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മാധവ് സുരേഷ് പറയുന്നു. സ്വകാര്യതയിലേക്ക് ഇടിച്ച് കയറുന്നതിന്റെ പ്രതികരണമാണ് അദ്ദേഹം നടത്തുന്നത്. അടുത്തിടെ ചോദ്യം ചോദിയ്ക്കാൻ ചെന്ന മാധ്യമ പ്രവർത്തകനോട് സുരേഷ് ഗോപി കയർത്തു അദ്ദേഹത്തെ തട്ടി മാറ്റി എന്നൊരു വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയം ആയിരുന്നു.
ഈ വിഷയത്തിലും മാധവ് അഭിപ്രായം പറയുന്നുണ്ട് ; ‘ആളൊരു കേന്ദ്ര മന്ത്രിയാണ്. കേന്ദ്രമന്ത്രിക്ക് പൊലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെടാം. പിന്നീട് മീഡിയക്കാർക്ക് അടുക്കാൻ പറ്റില്ല. അങ്ങനെ ഒരിക്കലും തന്റെ അച്ഛൻ ചെയ്തിട്ടില്ല എന്നും സത്യസന്ധമായ മറുപടി കൊടുത്തു. ഒരു പ്രോഗ്രാം കഴിഞ്ഞു ഇറങ്ങി വന്ന് അടുത്ത മീറ്റിംഗിന് പോകവെ വഴി തടഞ്ഞാൽ പൊലീസിനെ വിളിക്കാം. കൈ കൊണ്ട് തട്ടി നീക്കിയതാണോ പ്രശ്നം. ഒരാളുടെ വഴി തടയുന്നത് തെറ്റാണ്. സുരേഷ് ഗോപിയുടെ ഉള്ളിലെ പൊലീസ് ക്യാരക്ടറല്ല പ്രതികരിക്കുന്നത്. അത് അദ്ദേഹത്തിന്റെ ക്യാരക്‌ടറാണ്. ആരുടെയടുത്താണ് ഇടയുന്നതെന്ന് നോക്കി ഇടഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും’ മാധവ് സുരേഷ് പറയുന്നു.











