ബോധമുള്ള ഏതെങ്കിലും സ്ത്രീകൾ പ്രമുഖർക്കെതിരെ ആരോപണമുയർത്തുമോ? അങ്ങനെയുള്ള സ്ത്രീകളെ കണ്ടാൽ ചൂലെടുത്തടിക്കും; സോണിയ മൽഹാർ 

വിവാദ വെളിപ്പെടുത്തലുകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി സോണിയ മല്‍ഹാര്‍. പ്രമുഖരായ താരങ്ങളില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്നുവെന്നായിരുന്നു സോണിയയുടെ ആരോപണം. ഇതിനു പിന്നാലെ നടിയെ വിമര്‍ശിച്ച് കൊണ്ടും സോഷ്യല്‍ മീഡിയയും എത്തിയിരുന്നു. എന്നാല്‍ ബോധമുള്ള ഏതെങ്കിലും സ്ത്രീകള്‍ പ്രമുഖര്‍ക്കെതിരെ ഇത്തരം വലിയ ആരോപണവുമായി വരുമോന്ന് ചോദിക്കുകയാണ് നടി. അങ്ങനെ ചെയ്യുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ കേരളത്തിന് തന്നെ അപമാനമാണ്. പിന്നെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയും തുണിിയഴിച്ച് കൊടുത്തിട്ട് പീഡിപ്പിച്ചെന്ന് പറയുന്നതും തെറ്റാണെന്നും നടി പറഞ്ഞു.

തുറന്ന് പറച്ചിലുകള്‍ക്ക് ഒരു ആധികാരികത ഉണ്ടാവണ൦ , ആരുടെയെങ്കിലും പേര് ചീത്തയാക്കനോ പൊളിറ്റിക്കല്‍ സ്റ്റണ്ടിന്റെ ഭാഗമായിട്ടോ ഇറക്കുന്ന പെണ്ണുങ്ങള്‍ ആവരുത്. അത്തരം പെണ്ണുങ്ങളെ കണ്ടാല്‍ ഞാനും ചൂലെടുത്ത് അടിക്കും. എനിക്കും അത്തരം കാര്യങ്ങള്‍ ഇഷ്ടമല്ല. നടനോ മറ്റ് ആരെങ്കിലും ആയിക്കോട്ടെ, നമ്മള്‍ ഒരാളുടെ ആനുകൂല്യങ്ങളെല്ലാം ഉപയോഗിക്കുകയും അയാളോടൊപ്പം കിടക്ക പങ്കിടുകയും ചെയ്തിട്ട് പീഢന പരാതിയുമായി പോയതില്‍ കാര്യമില്ല. അതൊരു പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടിയാണെങ്കില്‍ നിയമപരമായി നേരിടാം. പക്ഷേ പതിനെട്ട് വയസ് കഴിഞ്ഞ ബോധമുദിച്ച ഏതൊരു സ്ത്രീയും ഒരുത്തന്‍ വിളിക്കുമ്പോള്‍ അതെന്തിനാണെന്ന് നമുക്ക് നല്ലത് പോലെ അറിയാന്‍ സാധിക്കും.

തുണി അഴിക്കാന്‍ പറയുമ്പോള്‍ അഴിക്കുകയും കിടക്കുകയും ചെയ്തതിന് ശേഷം അത് പീഡനമാണെന്ന് പറഞ്ഞ് ആരും വരണ്ട.അത് സിനിമയിലാണെങ്കിലും അങ്ങനെ തന്നെയാണ്. ഇങ്ങനെയുള്ള സ്ത്രീകളോടും ഞാന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ്. ഇപ്പോള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ എത്രത്തോളം ന്യായമുണ്ടെന്ന് കോടതി കണ്ടെത്തേണ്ടതാണ്. ഒരാള്‍ എന്നെ ഇങ്ങനെ ചെയ്തു, അങ്ങനെ ചെയ്തു എന്നൊക്കെ പറഞ്ഞ് ആളാവാന്‍ വേണ്ടി ലക്ഷക്കണക്കിന് ആളുകളുടെ മുന്നിലേക്ക് ഒരു സ്ത്രീ വരുമെന്ന് എനിക്ക് തോന്നുന്നില്ല. ചെറിയ ശതമാനം ആളുകള്‍ അങ്ങനെ ഉണ്ടാവുമെങ്കില്‍ അത് കേരളത്തിന് അപമാനം തന്നെയാണ്. കുറേ പേര്‍ ഇങ്ങനെ ഇറങ്ങുന്നുണ്ട്. അതില്‍ എത്ര പേര്‍ക്ക് ആധികാരികത ഉണ്ടെന്ന് കണ്ടെത്തണം. ഇതിന്റെ പേരില്‍ എല്ലാവരെയും അടിച്ചക്ഷേപിക്കരുത്. പ്രമുഖരായ താരങ്ങളുടെ പേരുകളൊക്കെ പലരും പറഞ്ഞിട്ടുണ്ടല്ലോ. ഇവരൊക്കെ പത്രസമ്മേളനം വിളിച്ചിട്ട് ഇതുപോലെയുള്ള തെറ്റുകള്‍ ഞങ്ങള്‍ക്ക് സംഭവിച്ചിട്ടുണ്ട്, ഇനിയത് തിരുത്താം, നിയമപരമായി കേസുമായി പോവുകയാണെങ്കില്‍ അതിനെ നേരിടാന്‍ തയ്യാറാണ്. അതല്ല, നിയമപരമായി പോവണ്ട, ഞങ്ങളുടെ ഭാഗത്ത് നിന്ന് ഇനി യാതൊന്നും ഉണ്ടാവില്ല. ഞങ്ങളും സാധാരണ മനുഷ്യരാണ്. പൊതുസമൂഹത്തോട് മാപ്പ് പറയുന്നു, ഇനി സിനിമാ മേഖലയില്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറില്ല. പ്രതിഫലം കുറവാണെങ്കിലും സ്ത്രീയുടെ ശരീരം പിച്ചി ചീന്താന്‍ ശ്രമിക്കില്ല എന്നൊരു ഉറപ്പ് കൊടുക്കാന്‍ പറ്റുമോ?  ഇത്തരം അനുഭവങ്ങള്‍ സിനിമാ മേഖലയില്‍ നിന്നും ഉണ്ടായത് കൊണ്ടാണ് നമുക്കിതൊക്കെ പച്ചയ്ക്ക് പറയേണ്ടി വരുന്നത്. ഇങ്ങനെയൊന്നുമില്ലെന്ന് ഇനി ആരൊക്കെ വന്ന് പറഞ്ഞാലും എനിക്ക് ജീവനുള്ള കാലത്തോളം ഞാനത് സമ്മതിക്കില്ല. കാരണം അങ്ങനെയുള്ള സംഭവങ്ങള്‍ എല്ലായിപ്പോഴും നടക്കുന്നുണ്ട്. പതിമൂന്ന് വര്‍ഷം മുന്‍പ് നടന്നത് ഇപ്പോള്‍ വന്ന് പറയുന്നതല്ല. കഴിഞ്ഞ ആഴ്ചകളില്‍ പോലും പെണ്‍കുട്ടികള്‍ എന്നോട് വിളിച്ച് അനുഭവം പറഞ്ഞിട്ടുണ്ട്. ഞാന്‍ ആക്രമിക്കപ്പെട്ടത് കൊണ്ട് മാത്രമല്ല ഈ വന്നിരുന്ന് പറയുന്നത്. ഓരോ നിമിഷവും സിനിമയിലും അല്ലാതെയും സ്ത്രീകള്‍ വേദനിച്ച് കൊണ്ടിരിക്കുകയാണ്.സോണിയ പറയുന്നു.