
നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദീഖിന് താല്‍ക്കാലിക ആശ്വാസം. സിദ്ദീഖിന്റെ അറസ്റ്റ് രണ്ടാഴ്ചയ്‌ത്തേക്ക് സുപ്രീം കോടതി തടഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അതേസമയം അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദീഖിനോട് കോടതി ആവശ്യപ്പെട്ടു.
കേസില്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദീഖ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സിദ്ദിഖിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പരാതി നല്‍കുന്നതില്‍ ഉണ്ടായ എട്ട് വര്‍ഷത്തെ കാലതാമസം ചൂണ്ടിക്കാട്ടി. സമാന സ്വഭാവമുള്ള കേസുകളില്‍ മറ്റുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട് എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ച് കൊണ്ടാണ് കോടതി അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം സിദ്ദിഖിന് നല്‍കിയത്. പരാതിക്കാരിയുടെ മൊഴിയല്ലാതെ തെളിവില്ലെന്നും, തന്റെ ഭാഗം കേൾക്കാതെയാണ് മുൻകൂർ ജാമ്യം നിഷേധിച്ചതെന്നും സിദ്ദിഖ് വാദിച്ചു. കൂടാതെ സിനിമയിലെ ചേരിപ്പോരും പരാതിക്ക് ആക്കം കൂട്ടിയെന്നും സിദ്ദിഖ് വാദിച്ചു .
എന്തായാലും നടിയുടെ പരാതിയിൽ ജാമ്യം നിഷേധിച്ച ഹൈകോടതി വിധി വന്നതുമുതൽ ലുക്ക് ഔട്ട് നോട്ടീസ് അടക്കം സിദ്ദിഖിനെ തിരഞ്ഞു പോലീസ് നടപടി എടുത്തിരുന്നു . ഇപ്പോൾ രണ്ടാഴ്ചത്തേക്കാണ് സുപ്രീം കോടതി അറസ്റ്റ് നീട്ടിയിരിക്കുന്നത് . സംഭവം നടന്നിട്ട് 8 വർഷം വരെ പരാതിക്കാരി എവിടെയായിരുന്നുവെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത് .











