‘പണത്തിന് വേണ്ടി ഞാൻ എന്തും ചെയ്യുമെന്ന് വരെ വന്നു’ ; ചതുര൦ സിനിമ ചെയ്യ്തതിനെ കുറിച്ച് സ്വാസിക 

സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് സ്വാസിക. നടി എന്നതിലുപരി മികച്ച നർത്തകിയും അവതാരകയുമൊക്കെയാണ് താരം. തന്റെ പ്രകടനങ്ങളിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം സ്വാസിക സ്വന്തമാക്കിയിട്ടുണ്ട്. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു നടിയുടെ പുരസ്‌കാര നേട്ടം. ഈ ചിത്രത്തിന് പിന്നാലെ റിലീസ് ചെയ്ത ചതുരം എന്ന സിനിമയിലെ പ്രകടനവും പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.  ചതുരത്തിന് ശേഷമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സ്വാസിക. ചതുരം എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിച്ചത്. സ്വാസികയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയതും ചതുരമാണ്. സിദ്ധാർഥ് ഭരതനാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ എത്തിയ ഇറോട്ടിക് ഗണത്തിൽ പെടുന്ന ചിത്രമായിരുന്നു ചതുരം. റോഷൻ മാത്യു, അലൻസിയർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും സ്വാസികയുടെ പ്രകടനം കയ്യടി നേടിയിരുന്നു. സ്വാസികയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായാണ് സെലീന എന്ന കഥാപാത്രം വിശേഷിപ്പിക്കപ്പെട്ടത്. ഒരുപാട് ഇന്റിമേറ്റ് സീനുകളും ചിത്രത്തിൽ ഉണ്ടായിരുന്നു. ഈ രംഗങ്ങളുടെ പേരിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ സ്വാസികയ്ക്ക് കേൾക്കേണ്ടി വന്നിരുന്നു.  മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ ചതുരത്തിൽ അഭിനയിച്ചതിനെപ്പറ്റിയും പിന്നീട് നേരിടേണ്ടി വന്ന വിമർശനങ്ങളെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് സ്വാസിക ഇപ്പോൾ  ചതുരത്തിന്റെ ട്രെയിലര്‍ റിലീസായപ്പോള്‍ എനിക്കെതിരെ ഭയങ്കരമായ അറ്റാക്ക് വന്നു. സിനിമ ഇല്ലാത്തതു കൊണ്ടാണ് ഞാന്‍ ഇങ്ങനെയുള്ള രംഗങ്ങള്‍ ചെയ്യുന്നതെന്നും പണത്തിന് വേണ്ടി എന്തും ചെയ്യുമെന്ന തരത്തിലൊക്കെയുള്ള കമന്റുകള്‍. പക്ഷെ സിനിമ റിലീസായതോടെ അത്തരത്തിലുള്ള വിമര്‍ശനങ്ങളും അറ്റാക്കുകളും അവസാനിച്ചു. ഞാന്‍ നന്നായി ചെയ്തുവെന്ന് അവര്‍ തന്നെ പറഞ്ഞുവെന്നാണ് സ്വാസിക പറയുന്നത്. ഇമേജ് ബ്രേക്ക് ചെയ്യുക എന്നതായിരുന്നു ചതുരം ചെയ്യാനുള്ള കാരണമായി സ്വാസിക പറയുന്നത്. അതിനു മുമ്പ് വരെ ചേച്ചി, അനിയത്തി, ടീച്ചര്‍ എന്നിങ്ങനെയുള്ള കഥാപാത്രങ്ങളായിരുന്നു വന്നിരുന്നത്. പക്ഷെ എനിക്ക് എല്ലാം ചെയ്യാന്‍ പറ്റുമെന്ന് തോന്നിപ്പിക്കണമായിരുന്നു. ഒപ്പം എന്നേയും വിശ്വസിപ്പിക്കണം. ഇല്ലെങ്കില്‍ നേരത്തെ പറഞ്ഞ കഥാപാത്രങ്ങളില്‍ ജീവിതകാലം മുഴുവന്‍ ഒതുങ്ങേണ്ടി വരുമെന്ന് തോന്നി. ഈ സിനിമയോടെ എന്നെക്കൊണ്ട് സാധിക്കുമെന്ന് ആളുകള്‍ക്ക് തോന്നി. ഒപ്പം ഏത് റോള്‍ വേണമെങ്കിലും ചെയ്യാം എന്ന ആത്മവിശ്വാസം എനിക്കും കിട്ടി എന്നും സ്വാസിക പറയുന്നു. സീരിയല്‍ താരം ആയതിന്റെ പേരില്‍ വേര്‍തിരിവ് നേരിട്ടിട്ടുണ്ടോ എന്നും സ്വാസിക പറയുന്നുണ്ട്. സിനിമയില്‍ നില്‍ക്കുമ്പോഴാണ് സീരിയലിലും വന്നത്. പിന്നീട് തുടര്‍ച്ചയായ ആറ് വര്‍ഷത്തോളം സീരിയലുകളില്‍ തുടര്‍ന്നു.

സീരിയലില്‍ അഭിനയിക്കുന്നു. അല്ലെങ്കില്‍ അഭിനയിച്ചു എന്നത് ആരും കുറവായിട്ടൊന്നും കണ്ടിട്ടില്ല. ഞാന്‍ സീരിയലില്‍ അഭിനയിക്കുന്നുണ്ടെന്ന് അറിയുന്നവര്‍ തന്നെയാണ് എന്നെ സിനിമയിലേക്ക് ക്ഷണിച്ചതും. മിനിസ്‌ക്രീനില്‍ സജീവമായിരിക്കുമ്പോഴാണ് നാദിര്‍ഷക്കയുടെ കട്ടപ്പനയിലേക്കുള്ള ക്ഷണം എന്നാണ് സ്വാസിക പറയുന്നത്. പൊറിഞ്ചു മറിയം ജോസിലെ കഥാപാത്രവും സീരിയലിന്റെ സംഭാവനയാണെന്ന് വേണമെങ്കില്‍ പറയാം. കാരണം പൊറിഞ്ചുവിന്റെ നിര്‍മ്മാതാവിന്റെ ഭാര്യ എന്റെ സീരിയലിന്റെ പ്രേക്ഷകയായിരുന്നു. അവരാണ് എന്നെ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചത്. പിന്നെ ക്യാരക്ടറില്‍ ചില സമയങ്ങളില്‍ സീരിയല്‍ നടി എന്നത് സ്വാധീനിച്ചിട്ടുണ്ട്. അവര്‍ സീരിയലില്‍ അഭിനയിക്കുകയാണ് അതുകൊണ്ട് ചില പ്രത്യേക ക്യാരക്ടര്‍ മതി എന്നൊക്കെ ഈ സമയങ്ങളില്‍ ചിലര്‍ പറയാറുണ്ടായിരുന്നു. പക്ഷെ ഒരിക്കല്‍ പോലും സീരിയല്‍ നടിയാണെന്ന് കാരണം പറഞ്ഞത് അവഗണന നേരിട്ടിട്ടില്ല എന്നാണ് സ്വാസിക പറയുന്നത്. അതേസമയം പത്താം ക്ലാസ് പരീക്ഷയ്ക്ക് തൊട്ടു പിന്നാലെയാണ് സ്വാസിക സിനിമയിലേക്കെത്തുന്നത്. അഭിനയ ജീവിതത്തിന്റെ തുടക്കം തമിഴിലൂടെയായിരുന്നു. തുടര്‍ന്ന് നടി മലയാളത്തിലുമെത്തി. പക്ഷെ സ്വാസികയെ താരമാക്കി മാറ്റിയത് മലയാളം ടെലിവിഷന്‍ പരമ്പരകളാണ്. സ്വാസിക അവതരിപ്പിച്ച സീത എന്ന സീരിയലിലെ കഥാപാത്രം ഏറെ ജനപ്രീതി നേടിയെടുത്തിരുന്നു അതുകൊണ്ട് തന്നെ സ്വാസിക എന്നാല്‍ മലയാളികള്‍ക്ക് ഇന്നും മിനിസ്‌ക്രീനിലെ സീതയാണ്. അതേസമയം തന്നെ സീരിയലിലെ ജനപ്രീതിയാണ് സ്വാസികയ്ക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുക്കുന്നതും. ഇന്ന് മലയാളത്തിലെ ശ്രദ്ധേയ നായികമാരിൽ ഒരാളാണ് സ്വാസിക. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരുപിടി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ സ്വാസിക എത്തിയിരുന്നു. കുമാരി, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ, ചതുരം തുടങ്ങിയവയാണ് അവയിൽ ചിലത്.