29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം

International Film Festival Inauguration

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരിതെളിയുന്നതോടെ ഒരാഴ്ചക്കാലത്തെ സിനിമക്കാലത്തിന് തുടക്കമാകും. ഇന്ന് വൈക്കീട്ട് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയു‌ടെ ഭാ​ഗമായി മലയാള സിനിമയിലെ മൺമറഞ്ഞ മഹാപ്രതിഭകൾക്ക് ആദരം.‌

നെയ്യാറ്റിൻകര മുതൽ തിരുവനന്തപുരം വരെ ചലച്ചിത്ര അക്കാദമിയു‌ടെ നേതൃത്വത്തിൽ നടന്ന സ്മൃതിദീപ പ്രയാണം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നെയ്യാറ്റിൻകരയിൽ മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിന്റെ സ്‌മൃതികുടീരത്തിന് മുന്നിൽ നിന്നാണ് യാത്രയ്ക്ക് തുടക്കമായത്.ജെ സി ഡാനിയേൽ ജീവിത കഥ ആസ്പദമാക്കിയുള്ള പൃഥ്വിരാജ് ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു .വൈക്കം വിജയലക്ഷ്മി ആലപിച്ച ഗാനമായിരുന്നു ചിത്രത്തേക്കാളേറെ ആരാധകർക്ക് പ്രിയങ്കരം .ഷബാന ആസ്മിയെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കും. 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 63 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍നിര മേളകളില്‍ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് മറ്റൊരു ആകര്‍ഷണമായിരിക്കും.അര്‍മേനിയന്‍ സിനിമാ ശതാബ്ദിയുടെ ഭാഗമായി ഏഴ് ചിത്രങ്ങള്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ഹോങ് സാങ് സൂ, ഷബാന ആസ്മി, ഛായാഗ്രാഹകന്‍ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്‌പെക്റ്റീവ്, ‘ദ ഫീമേല്‍ ഗെയ്‌സ്’ എന്ന പേരില്‍ വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, ലാറ്റിനമേരിക്കന്‍ സിനിമകളുടെ പാക്കേജ്, കലൈഡോസ്‌കോപ്പ്, മിഡ്‌നൈറ്റ് സിനിമ, ആനിമേഷന്‍ ചിത്രങ്ങള്‍, ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച രണ്ടു ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള റീസ്‌റ്റോര്‍ഡ് ക്ലാസിക്‌സ് എന്നിവയുണ്ടാകും. പി. ഭാസ്‌കരന്‍, പാറപ്പുറത്ത്, തോപ്പില്‍ഭാസി എന്നിവരുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ‘ലിറ്റററി ട്രിബ്യൂട്ട്’ വിഭാഗത്തില്‍ മൂന്നു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.