രാഷ്ട്രീയ കളത്തിലിറങ്ങാൻ ഉറപ്പിച്ച് വിജയ്; അജിത്തിന്റെ പിന്തുണ ഉണ്ടാകുമെന്ന് റിപ്പോർട്ട്

തമിഴകത്ത് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക്  ഒരുങ്ങിയിരിക്കുകയാണ്  ദളപതി വിജയ്.  തന്റെ സഹപ്രവർത്തകനും  മറ്റൊരു സൂപ്പര്‍ താരവുമായ അജിത്ത് കുമാറിന്റെ പിന്തുണ തേടാന്‍ വിജയ് ഒരുങ്ങുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.  2026 നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കത്തിനാണ് വിജയ് ഒരുങ്ങുന്നത്. ‘ലിയോ’യുടെ വിജയാഘോഷത്തിന്റെ ഭാഗമായി ചെന്നൈയില്‍ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തില്‍ 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് വ്യക്തമായ സൂചന നല്‍കിയിരുന്നു. ബിഗിൽ സിനിമയിലെ സംഭാഷണത്തെ അനുസ്മരിപ്പിച്ച് ‘2026ൽ കപ്പ് മുഖ്യം ബിഗിലേ’ എന്നായിരുന്നു താരം പറഞ്ഞത്.  വിജയ് മക്കൾ ഇയക്കത്തിന് ബൂത്ത് തലത്തിൽ കമ്മിറ്റികൾ രൂപവത്കരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.  സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം ശകതമാക്കാനുള്ള തീരുമാനത്തിലാണ് ആരാധകസംഘടനയുടെ തീരുമാനം. 10,000 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങുന്നുണ്ട്. എന്തായാലും വരാനിരിക്കുന്ന നിര്‍ണായക പരിപാടിയില്‍ വിജയും അജിത്തും  ഒരുമിച്ച് ഒരു വേദിയിലെത്തും എന്നതാണ് ഇപ്പോഴത്തെ തമിഴകത്ത് നിന്നുള്ള സുപ്രധാന റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ അജിത്ത് അസര്‍ബൈജാനില്‍ നിന്ന് ഷൂട്ട് കഴിഞ്ഞ് തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച്ച എത്തിയിട്ടുണ്ട്. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.അതേസമയം രാഷ്ട്രീയ വേദിയില്‍ രണ്ട് സൂപ്പര്‍ താരങ്ങള്‍ എത്തുന്നതിനായി കാത്തിരിക്കുകയാണ്.

തമിഴകത്ത് രജനീകാന്തും കമല്‍ഹാസനും വേദി പങ്കിടാറുണ്ട്. എന്നാല്‍ അജിത്തും വിജയിയും ഒരുമിച്ച് പൊതുപരിപാടിയില്‍ വരാറില്ല. അജിത്ത് സിനിമാ പ്രമോഷനുകള്‍ക്കോ, പൊതുപരിപാടികള്‍ക്കോ പങ്കെടുക്കാറില്ല. അതുകൊണ്ട് വിജയിയുമായി അടുത്തൊന്നും വേദി പങ്കിട്ടിട്ടില്ല. കഴിഞ്ഞ ദിവസം അജിത്തും വിജയിയും തമ്മില്‍ ഫോണില്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ജന്മദിന ആഘോഷങ്ങള്‍ തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുകയാണ്. അദ്ദേഹം ഇല്ലെങ്കിലും തമിഴകത്ത് ഇത് വലിയ ആഘോഷമാണ്. ഇത് തമിഴ്‌നാട്ടില്‍ ഡിഎംകെയും സര്‍ക്കാരുമെല്ലാം ആഘോഷിക്കുന്നുണ്ട്. വിജയിയും അജിത്തും കരുണാനിധി കുടുംബവുമായി ഏറ്റവും അടുപ്പമുള്ളവരാണ്.
കരുണാനിധിയുടെ സിനിമയിലെ നേട്ടങ്ങളും സംഭാവനകളും ഫെഫ്‌സി സംഘടന ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഡിസംബര്‍ 24നാണ് ഈ ചടങ്ങ് നടക്കുക. സംഘടന അധ്യക്ഷന്‍ ആര്‍കെ സെല്‍വമണി ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുകയാണ്. കലൈഞ്ജര്‍ 100 എന്നാണ് ഈ പരിപാടിക്ക് പേരിട്ടിരിക്കുന്നത്. എല്ലാ സിനിമാ നടീ നടന്‍മാരും ഈ ചടങ്ങില്‍ പങ്കെടുക്കണമെന്നാണ് ഫെഫ്‌സി സംഘടന ആഗ്രഹിക്കുന്നത്.

ഇക്കാര്യം എല്ലാവരെയും അറിയിച്ചിട്ടുണ്ട്. തമിഴ് സിനിമ മൊത്തത്തില്‍ ചേര്‍ന്ന് കലൈഞ്ജര്‍ക്ക് ആദരവ് നല്‍കണമെന്നാണ് സംഘടനയുടെ നിര്‍ദേശം. ഡിസംബര്‍ 23നും 24നും ഷൂട്ടിംഗുകളും ഉണ്ടായിരിക്കില്ല. എല്ലാം നിര്‍ത്തിവെക്കും. അതേസമയം വിജയിയെയും അജിത്തിനെയും ആര്‍കെസെല്‍വമണി നേരിട്ടാണ് ക്ഷണിച്ചത്. ഇതിന് പിന്നാലെയാണ് വിജയ് അജിത്തുമായി ഫോണില്‍ സംസാരിച്ചത്. ഇരുവരും ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തെ കുറിച്ചാണ് സംസാരിച്ചത്.ഇരുവരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു പരിപാടിക്ക് എത്തുന്നത്. സിനിമാ മേഖലയില്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. നേരിട്ടുള്ള കൂടിക്കാഴ്ച്ചയില്‍ തന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള പിന്തുണ അജിത്തില്‍ നിന്ന് തേടാനും വിജയ് മറക്കില്ലെന്നാണ് സൂചന. ഇത് വിജയിയുടെ മുന്നോട്ടുള്ള രാഷ്ട്രീയ ചുവടുവെപ്പിന് നിര്‍ണായകമാണ്. തമിഴ്‌നാട്ടില്‍ ആരാധകരുടെ കാര്യത്തില്‍ ഒട്ടും പിറകില്‍ അല്ല അജിത്ത്. ഇവരുടെ പിന്തുണയുണ്ടെങ്കില്‍ ആരെയും വെല്ലുവിളിച്ച് വിജയിക്കാന്‍ വിജയിക്ക് സാധിക്കും. അത്തരമൊരു നീക്കത്തിനാണ് കാത്തിരിക്കുകയാണ് തമിഴകം.