
കടുത്ത വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും തന്റെ സോഷ്യല്‍ മീഡിയ ക്യാരക്ടര്‍ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് വിവാദ യുട്യൂബർ തൊപ്പി.
ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ യൂട്യൂബറാണ് നിഹാദ് എന്ന് പേരുള്ള തൊപ്പി. തൊപ്പി മരിച്ചു, തന്റെ യഥാര്‍ത്ഥ ക്യാരക്ടര്‍ ആയ നിഹാദിലേക്ക് താന്‍ മടങ്ങുകയാണെന്നാണ് തൊപ്പി പറയുന്നത്. പിറന്നാള്‍ ദിവസം പങ്കുവച്ച ‘തൊപ്പി’യുടെ ലൈവ് വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്.
തന്റെ വീട്ടുകാര്‍ തന്നെ സ്വീകരിക്കുന്നില്ല, എല്ലാവരും തന്നെ കഞ്ചാവ് എന്ന് വിളിക്കുന്നു, ഈ ഏകാന്തത സഹിക്കാന്‍ സാധിക്കുന്നില്ലെന്നും നിഹാദ് പറയുന്നു. എല്ലാം അവസാനിപ്പിക്കുന്നുവെന്ന് കരഞ്ഞു പറഞ്ഞാണ് ഏറ്റവും പുതിയതായി വന്ന വിഡിയോയിൽ ‘തൊപ്പി’ എത്തിയിരിക്കുന്നത്.
വീട്ടുകാർ തന്നെ സ്വീകരിക്കുന്നില്ല, പണവും പ്രശസ്തിയുമുണ്ടാക്കിയിട്ട് പിന്നെ എന്താണ് കാര്യമെന്നും ‘തൊപ്പി’ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാർഥ വ്യക്തിത്വത്തിലേക്ക് മടങ്ങുക മാത്രമാണ് ജീവിതത്തിലേക്ക് തിരികെവരാനുള്ള ഏക പോംവഴിയെന്നും നിഹാദ് വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയുടെ അവസാനം മുടി മുറിക്കുകയും ചെയ്യുന്നുണ്ട് നിഹാദ്.

വിഡിയോയിൽ തൊപ്പി പറയുന്നത് ഇങ്ങനെയാണ്, “ഹാപ്പി ബര്‍ത്ത് ഡേ ടു മി. ഇന്ന് സ്ട്രീമില്ല. എല്ലാവരും പൊയ്‌ക്കോളൂ. ഇന്നെന്റെ ബര്‍ത്തേഡ് ആണ്. രാവിലെ മുതല്‍ ഞാന്‍ കിടക്കുന്നു, എഴുന്നേല്‍ക്കുന്നു, കിടക്കുന്നു ഇങ്ങനെ തന്നെയാണ്. ഭ്രാന്ത് പിടിച്ചപ്പോള്‍ ലൈവിട്ടതാണ്. ഇന്ന് സ്ട്രീമില്ല. ലാസ്റ്റ് ലൈവ് ചെയ്തിട്ട് ഒരു മാസമായോ? ആരും ഹാപ്പി ബര്‍ത്ത് ഡേ എന്ന് പറഞ്ഞ് സൂപ്പര്‍ ചാറ്റ് ചെയ്യരുത്. ഞാനൊരു കാര്യം പറയാം. ബര്‍ത്ത് ഡേ ഗിഫ്റ്റും പരിപാടിയും ഒന്നുമില്ല ഇന്ന്. വീട്ടിലുള്ള എല്ലാവരേയും ഞാന്‍ പറഞ്ഞു വിട്ടു.
ഒരു പരിപാടിയും ഇല്ല. ബര്‍ത്ത് ഡേ ഗിഫ്റ്റായി നിങ്ങള്‍ പണമെന്തെങ്കിലും തരാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അത് വേറെന്തിനെങ്കിലും ഉപയോഗിക്കുക. ഭക്ഷണം കഴിക്കുകയോ ആര്‍ക്കെങ്കിലും വാങ്ങി നല്‍കുകയോ ചെയ്യുക. ഡൊണേഷനും സൂപ്പര്‍ ചാറ്റുമില്ല. ലൈവ് വരണമെങ്കില്‍ ദിവസവും വരാമായിരുന്നു. പക്ഷെ കഴിഞ്ഞൊരു മാസമായി ഞാന്‍ ഇവിടെ കിടന്ന് ഉരുളുകയാണ്. ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല. വിഷാദ അവസ്ഥ നിങ്ങളെ കാണിക്കേണ്ടെന്ന് കരുതി. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നും. ഞാന്‍ ഈ ക്യാരക്ടര്‍ അവസാനിപ്പിക്കുകയാണ്. ഞാന്‍ അവസാനമായി ലൈവ് വന്നത് എപ്പോഴാണെന്ന് ഓര്‍മ്മയുണ്ടോ? വീട്ടില്‍ പോവുകയാണെന്നല്ലേ അന്ന് പറഞ്ഞത്. പോയി. സ്വന്തം കുടുംബം എന്റെ മുഖത്തിന് മുന്നില്‍ വാതിലടച്ചു. എത്ര പൈസയുണ്ടാക്കിയെന്ന് പറഞ്ഞിട്ട് എന്തുകാര്യം? ഈ ക്യാരക്ടര്‍ അവസാനിപ്പിക്കാന്‍ സമയമായി.
കഞ്ചാവ് ആണെന്നാണ് പറയുന്നത്. ഉമ്മ സത്യം, ഞാന്‍ കഞ്ചാവ് അടിച്ചിട്ടില്ല. ജീവിതത്തില്‍ ഞാന്‍ അത്രയും വിഷമിച്ചൊരു ദിവസമില്ല. അതിന് ശേഷമുള്ള കഴിഞ്ഞ ഒരു മാസം എന്റെ ജീവിതം ഇങ്ങനെയാണ്. ഈ ക്യാരക്ടര്‍ എനിക്ക് മടുത്തു. എന്റെ അവസ്ഥ എങ്ങനെ നിങ്ങളെ പറഞ്ഞ് മനസിലാക്കും? തൊപ്പി എന്ന ചങ്ങാതിയെ കൊല്ലുക, നിഹാദിലേക്ക് തിരിച്ചു പോവുകയാണ് എനിക്ക് ആകെയുള്ള വഴിയെന്നും ഹാപ്പിയാകാന്‍ തനിക്ക് വേറെ വഴയില്ലയെന്നും ദിവസവും കിടന്നുരുളുകയാണ്. ഭക്ഷണം കഴിക്കാന്‍ പോലും തോന്നുന്നില്ലയെന്നും നിങ്ങള്‍ക്കെല്ലാം ഞാന്‍ വെറുമൊരു കോമാളിയാണ്. എന്നാൽ ഈ ക്യാരക്ടര്‍ വിടുക മാത്രമാണ് പരിഹാരമെന്നും തന്റെ യഥാര്‍ത്ഥ ക്യാരക്ടറിലേക്ക് മടങ്ങണമെന്നും തൊപ്പി വിഡിയോയിൽ പറയുന്നു.
ആളുകള്‍ എന്തെങ്കിലും പറഞ്ഞോട്ടെ. പക്ഷെ സ്വന്തം കുടുംബം അംഗീകരിച്ചില്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് എന്ത് കാര്യമെന്നും തൊപ്പി ചോദിക്കുന്നു. എല്ലാം നിർത്താൻ സമയമായി. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കാത്ത വഴികളില്ല. ശരിക്കും ഹാപ്പിയായിട്ടല്ല ലൈവ് വരുന്നത്. സത്യം മറച്ചുവച്ചാണ് വന്നിരുന്നത്. ഇനിയും അങ്ങനെ ജീവിക്കാന്‍ കഴിയുന്നില്ല.
“തൊപ്പി മരിച്ചു, ഇനി നിഹാദായിട്ടാകും കാണുകയെന്നും ലെവ് നിര്‍ത്തി പോയാല്‍ ഞാനിനി ജീവിക്കുമോ എന്നു പോലും എനിക്കറിയില്ല. എന്റെ ജീവിതം ഇങ്ങനാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ലയെന്നും കടുത്ത ഏകാന്തതയാണ് എന്നും തൊപ്പി വിഡിയോയിൽ വ്യക്തമാക്കി”.
നിരവധി പേരാണ് തൊപ്പിയുടെ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. അതേസമയം തൊപ്പി എന്ന കണ്ണൂർ സ്വദേശിയായ നിഹാദിന്റെ യൂട്യൂബ് ചാനലിന് എട്ട് ലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉണ്ട്. 18 വയസിന് താഴെയുള്ള കുട്ടികളാണ് തൊപ്പിയുടെ വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാർ. മോശം പദപ്രയോഗങ്ങളും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതുമുൾപ്പെടെ ടോക്സിക് മനോഭാവങ്ങളാണ് തൊപ്പിയുടെ വീഡിയോകളിൽ പ്രധാനം.











