
എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളായ 16 കാമ്പസ് ഫ്രണ്ട് – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കോടതിയില്‍ ഹാജരാകണമെന്നാണ് കോടതി മുൻപ് നല്‍കിയ നിര്‍ദ്ദേശം. ഇപ്പോൾ പ്രാരംഭ വിചാരണ നടപടികള്‍ക്കായാണ് കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. കുറ്റപത്രം അനുസരിച്ച് ചുമത്തിയ കുറ്റങ്ങളിന്മേലുള്ള വാദം പ്രൊസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും അറിയിക്കും.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു പ്രാരംഭ വാദം തുടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രോസിക്യൂഷന്‍ പുനസൃഷ്ടിച്ച രേഖകള്‍ ലഭ്യമാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ – ക്യാംപസ് ഫ്രണ്ട് തർക്കത്ത് തുടർന്നാണ് അഭിമന്യുവിന് കുത്തേറ്റത്. ഈ ആക്രമണം കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു. ഈ കേസിൽ 26 പ്രതികളും 125 സാക്ഷികളുമാണ് ഉള്ളത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സഹല്‍ ഹംസയാണ് ഈ കേസിലെ പ്രധാന പ്രതി.കേസിലെ പ്രധാന രേഖകള്‍ നഷ്ടപ്പെട്ടുവെങ്കിലും പിന്നീട് പുനസൃഷ്ടിച്ചാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. കേസിൽ വിചാരണ അകാരണമായി നീണ്ട് പോകുന്നതിനെതിരെ അഭിമന്യുവിന്റെ അമ്മ ഭൂപതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.











