
ആലപ്പുഴ കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മകൻ കനിവിനെ ഒഴിവാക്കി എക്സൈസ് കുറ്റപത്രം സമർപ്പിച്ചു. കനിവിനെ ഒൻപതാം പ്രതിയായി എഫ് ഐ ആർ ഇട്ട കേസിലാണ് ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചത്. എക്സൈസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആകെ രണ്ട് പ്രതികൾ മാത്രമാണുള്ളത്. അമ്പലപ്പുഴ കോടതിയിലാണ് എക്സൈസ് കുറ്റപത്രം സമർപ്പിച്ചത്. യു പ്രതിഭയുടെ മകൻ കനിവ് ഒൻപതാം പ്രതിയായി എഫ്ഐആർ ഇട്ട കേസിലാണ് കനിവ് ഉൾപ്പടെ ഏഴു പേരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഈ കേസിന്റെ തെളിവുകളുടെ അഭാവത്തിൽ ഏഴു പേരെ ഒഴിവാക്കിയതായി എക്സൈസ് ഇടക്കാല റിപ്പോർട്ട് മുൻപ് കോടതിയിൽ സമർപ്പിച്ചിരുന്നു. അതേസമയം, ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കേസിൽ ഒൻപതാം പ്രതിയായിരുന്നു കനിവ്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസ്. ജാമ്യം കിട്ടുന്ന വകുപ്പുകളായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.











