സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കുടിവെള്ള കുപ്പിയില്‍ സഹപാഠി മൂത്രം കലര്‍ത്തിയെന്ന് ആരോപിച്ച് രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ വൻ സംഘര്‍ഷം നടക്കുകയാണ്.ജയ്‌പൂരിലാണ് സംഭവം.സഹപാഠിയായ ആണ്‍കുട്ടി തന്റെ കുപ്പിയില്‍ മൂത്രം കലര്‍ത്തിയതായി പ്ലസ് ടു വിദ്യാര്‍ത്ഥിനി ആരോപിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സഹപാഠിയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും ആക്രമണം അഴിച്ചു വിടുകയുമായിരുന്നു. തടയാനെത്തിയ പോലീസിന് നേരെയും കയ്യേറ്റമുണ്ടായി.
പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച് മടങ്ങി വരവെയായിരുന്നു സംഭവം. തിരികെ ക്ലാസില്‍ എത്തിയ ശേഷം വെള്ളം കുടിക്കാൻ നോക്കുമ്പോള്‍ കുപ്പിയില്‍ ദുര്‍ഗന്ധം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രധാന അദ്ധ്യാപകനോട് പരാതിപ്പെട്ടു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സഹപാഠി കുപ്പിയില്‍ മൂത്രം കലര്‍ത്തിയതായി മനസ്സിലാക്കുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ സ്‌കൂള്‍ അധികൃതര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
ഇതില്‍ പ്രതിഷേധിച്ചാണ് ഗ്രാമവാസികള്‍ രംഗത്തെത്തിയത്. സ്‌കൂള്‍ പ്രിൻസിപ്പലിനോടും തഹസില്‍ദാറിനോടും നാട്ടുകാര്‍ വിഷയം ഉന്നയിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസും കാര്യമായ നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല. ഇതും നാട്ടുകാരെ കൂടുതല്‍ പ്രകോപിതരാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അക്രമം അഴിച്ചു വിടുകയായിരുന്നു.
